ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, December 19, 2011

മുൻകൈ എന്ന ബ്ലോഗിൽ ഇട്ട കമന്റ്

മുൻകൈ എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കൊരു ലിങ്ക് ഇതാ

അടിച്ചമർത്തപ്പെടുന്നവർക്ക് എന്നെങ്കിലും ഒരു വസന്തം വന്നേ മതിയാകൂ. പക്ഷെ ഈ വിപ്ലവങ്ങളിൽനിന്നൊക്കെ മതങ്ങളും സ്വേച്ഛാധിപതികളും വല്ലതും പഠിക്കുമോ. തിരുത്തുമോ എന്ന് കണ്ടറിയണം. ആരാധനകൾക്കപ്പുറം മതങ്ങൾ മനുഷ്യന്റെ ജീവിതകാര്യങ്ങളിൽ മതങ്ങൾക്ക് ഇടപെടാനും വിശ്വാസികളുടെ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്താനും കഴിയുന്നത് മതങ്ങളുടെ ആശയങ്ങളുടെ ബലംകൊണ്ടല്ല; കായബലം കൊണ്ടാണ്. മതങ്ങളെക്കാൾ കായബലമുള്ള ഒരു സമൂഹം ഉണ്ടാകുമ്പോൾ മാത്രമേ മതങ്ങൾ അന്യായമായ അടിച്ചേല്പിക്കലുകൾ ഉപേക്ഷിച്ച് കാലത്തിനൊത്ത തിരുത്തലുകൾ സ്വീകരിച്ച് മുന്നേറുകയുള്ളൂ. രാഷ്ട്രീയം, മതം തുടങ്ങിയവ സ്വേച്ഛാപരമാകുന്നത് ആശയങ്ങൾകൊണ്ടല്ല, കായബലം കൊണ്ടാണ്.ലോകത്തെവിടെയും ജീവഭയം കൊണ്ട് മനുഷ്യൻ ഒതുങ്ങി ജീവിക്കുന്നു എന്നതാണ് സത്യം!മതവും രാഷ്ട്രീയവും കൂടിക്കലർന്ന സ്വേച്ഛാധിപത്യം നിലനിൽക്കുന്നിടങ്ങളിൽ ശ്വാസമടക്കി മാത്രമേ മനുഷ്യനു ജിവിക്കാൻ കഴിയുകയുള്ളൂ.

Monday, December 12, 2011

നഴ്സുമാരുടെ സമരം

നഴ്സുമാരുടെ സമരം

ബൂലോകം ഓൺലെയിനിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട ആ പോസ്റ്റ് ഈ ലിങ്കിൽ

മൂന്നരയും നാലരയുമൊക്കെ കൊടുത്ത് പഠിച്ച് ഇവരൊക്കെ നഴ്സുമാർ തന്നെ ആകണമെന്ന് അവരോട് ആരെങ്കിലും കല്പിച്ചോ? കോഴകൊടുത്ത് നഴ്സിംഗ് പഠിച്ചാൽ ഒന്നുകിൽ വിദേശത്ത്, അല്ലെങ്കിൽ ഇവിടെ ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയിൽ ജോലി ലഭിക്കും എന്ന പ്രതീക്ഷയിലാണ് അവർ പഠിക്കുന്നത്. അല്ലാതെ ആകെപ്പാടെയുള്ള സർക്കാർ ആശുപത്രിയിൽ പഠിച്ചിറങ്ങുന്നവർക്കെല്ലാം ജോലി നൽകാനാകില്ലെന്ന് എല്ലാവർക്കും അറിയാം. അമൃത പോലെയുള്ള “കായബലമുള്ള“ മാനേജ്മെന്റ് ആശുപത്രികളിൽ ജോലിയ്ക്ക് കയറുമ്പോൾ അറിയണമാ‍യിരുന്നു. ( അമൃത മാനേജ്മെന്റിന്റെ കായബലം ചില നഴ്സന്മാർക്ക് മനസിലായല്ലോ. ദൈവിക ഇടിയാണ്. പുണ്യം കിട്ടാതിരിക്കില്ല). അവിടെ അവർ പറയുന്നതാണ് നിയമം. ഭരണാധികാരികൾ പോലും സന്യാസിമാരുടെ സ്ഥാപനങ്ങളിലൊന്നും കയറി ഇടപെടില്ല. പ്രശ്നം ആത്മീയമാണ്. പാടുപെട്ട് പഠിച്ച സർട്ടിഫിക്കറ്റുകൾ പോലും മറ്റുള്ളവന്റെ കാൽക്കൽ കൊണ്ട് അടിയറ വച്ചിട്ടല്ലേ സ്വകാര്യ ആശുപത്രിയിൽ ജോലിയ്ക്ക് ചേരുന്നത്? അതിനേക്കാൾ പുരയിടം കിളയ്ക്കാൻ പൊയ്ക്കൂടേ? ഇതിനേക്കാളും നല്ല ശമ്പളവും കിട്ടും. മാനേജ്മെന്റിന്റെ സ്വഭാവം അറിഞ്ഞ് വേണം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയ്ക്ക് ചേരാൻ. തങ്ങൾക്ക് അവിടെ ശരിയാകില്ലെങ്കിൽ രാജി വച്ച് വേറെ സ്ഥാ‍പനം തിരക്കണം. എയർപോർട്ട് ചെക്കിംഗ് പോലും ബാധകമാകാത്തത്ര സ്വാധീനമുള്ളവരുടെയൊക്കെ സ്ഥാപനങ്ങളിൽ ജോലിയ്ക്ക് ചേർന്നാൽ മര്യാദയ്ക്ക് പണിയെടുക്കണം. ഇല്ലെങ്കിൽ ഉടലിനുമേൽ ഒരു പക്ഷെ തലയുണ്ടാകില്ല. ജീവനേക്കാൾ വലുതല്ലല്ലോ ജോലിയും ശമ്പളവും. സത്യം. കാശുണ്ടെങ്കിൽ അമൃതയിൽ ചികിത്സയ്ക്ക് പോകാം. പക്ഷെ ഒരു ജോലിയ്ക്ക് പോകുന്നവർ അവരുടെ നിയമങ്ങൾ അനുസരിച്ച് നിൽക്കണം. ഉള്ള ശമ്പളം വാങ്ങിക്കൊള്ളണം. അല്ലാതെ അവിടെ ചെന്ന് ജോലിയ്ക്ക് ചേർന്ന് എന്തിനാ അവരെ ബുദ്ധിമുട്ടിയ്ക്കുന്നത്? അല്ലെങ്കിൽ ഏത് മാനേജ്മെന്റാണ് നഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകുന്നത്? ആരെങ്കിലും പ്രൈവറ്റ് ആശുപത്രിയിലെ നഴ്സുമാരോട് എത്രയാ ശമ്പളമെന്നു ചോദിച്ചാൽ ഇരുപത്തയ്യായിരം അൻപതിനായിരം എന്നൊക്കെ പറയും. പക്ഷേ കോളേ മുക്കാലാണ് കിട്ടുന്നതെന്ന് എല്ലാവർക്കും അറിയാം. ബി.എസ്.സി നഴ്സിംഗ് ഒക്കെ പാസായിട്ട് ഇരുപത്തയ്യായിരത്തിൽ താഴെ ശമ്പളമെന്നു പറയുന്നത് മാനക്കേടല്ലേ? അതുകൊണ്ട് ചുമ്മാ കൂരുടി അടിക്കും. വല്ല സമരവും വരുമ്പോഴാണ് ഇതൊക്കെ നാലാളറിയുന്നത്.
അമൃതയിൽ ഇപ്പോൾ സമരം ചെയ്ത് ജയിച്ചെന്നൊന്നും കരുതേണ്ട. അതിന്റെ ഭവിഷ്യത്തുകൾ കാലക്രമേണ മനസിലാകും. നിങ്ങൾ കോഴ കൊടുത്ത പണം മടക്കിത്തന്നുകൊള്ളാമെന്ന് ആശ്രമ മാനേജ്മെന്റ് ഉറപ്പൊന്നും നൽകിയിട്ടില്ലല്ലോ! അനുഭവിക്കുക. അല്ലെങ്കിൽ രാജി വയ്ക്കുക. നന്നായി നടന്നുപോകുന്ന ഒരു ആശുപത്രിയുടെ സ്വൈരത കെടുത്താതിരിക്കുക! അല്ലപിന്നെ!

(മേൽ‌പ്പറഞ്ഞ പോലെയും ഇതിനു ഭാഷ്യം ചമയ്ക്കാം.സത്യമല്ലേ, അവ? ഹഹഹ! എങ്കിലും കേവലം മനുഷ്യത്വത്തിന്റെ പേരിൽ സമരത്തിനു ആശംസകൾ! )

http://www.boolokamonline.com/archives/30548#comments

Sunday, November 27, 2011

മുല്ലപ്പെരിയാർ: കെ.പി.സുകുമാരന്റെ പോസ്റ്റിലിട്ട കമന്റ്

മുല്ലപ്പെരിയാർ: കെ.പി.സുകുമാരന്റെ ദാ ഈ ലിങ്കിലുള്ള പോസ്റ്റിലിട്ട കമന്റ്

ഈ വിഷയം സംബന്ധിച്ച് എന്റെ പോസ്റ്റ് ദാണ്ടെ ഈ ലിങ്കിലുണ്ട്

കെ.പി.സുകുമാരന്റെ പോസ്റ്റിലിട്ട കമന്റ് :

മുല്ലപ്പെരിയാർ ഇപ്പോൾ ജനജീവിതത്തിനുമേൽ ഉയർത്തുന്ന ഭീഷണി ഒരു പക്ഷെ മാധ്യമ സൃഷ്ടിയാണെന്ന് ആരെങ്കിലും സമർത്ഥിച്ചാൽ പോലും അപകടസൂചന അവഗണിക്കാവുന്നതല്ല. പുതിയ അണക്കെട്ട് എന്നായാലും നിർമ്മിച്ചേ മതിയാകൂ.പുതിയത് കെട്ടിത്തീരും മുമ്പ് ദുരന്തമുണ്ടായാലോ എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. ഇപ്പോൾ മുല്ലപ്പെരിയാറിൽ എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള സർവ്വസന്നാഹങ്ങൾ ഒരുക്കുകയാണു വേണ്ടത്.താൽകാലിക പുനരധിവാസത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ വൈകുന്നത് ബുദ്ധിയല്ല. മുല്ലപ്പെരിയാർ ഉയർത്തുന്ന അപകടഭീഷണി ഏതെങ്കിലും ജ്യോത്സ്യന്റെ പ്രവചനമല്ലാ എന്നു നാം മനസിലാക്കണം. സ്വത്തിന്റെ കാര്യം പോട്ടെ, നമ്മുടെ ജനങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കാം എന്നതിലാണ് നാം അടിയന്തിര ശ്രദ്ധ പതിക്കേണ്ടത്. പുതിയ ഡാമും പുതുക്കിപ്പണീയലും കരാറുമൊക്കെ പിന്നീടുള്ള കാര്യങ്ങളാണ്. നിരക്ഷരൻ മുന്നോട്ട് വച്ച നിർദ്ദേശം കൊള്ളാം. പക്ഷെ എനിക്ക് പറയാനുള്ളത് അവർക്ക് ഫ്രീയായിത്തന്നെ വെള്ളം കൊടുത്താലും വേണ്ടില്ല. പുണ്യവും കിട്ടും ജീവനും സംരക്ഷിക്കാം. ജീവനല്ലേ വലുത്. നിവൃത്തികെട്ടാൽ പിന്നെ എന്താ ചെയ്യുക? ഇനിയും ചിലർ മുല്ലപ്പെരിയാർ പൊട്ടിയാലെന്നല്ല, കേരളം മൊത്തം ഒരു ഭൂകമ്പമുണ്ടായാലോ, അതുമല്ലെങ്കിൽ ലോകം തന്നെ ഒരു വേള അവസാനിച്ചുകൂടെന്നുണ്ടോ എന്നൊക്കെ ചോദിച്ച് ഈ വിഷയത്തിന്റെ ഗൌരവം കുറച്ചാലെന്തു ചെയ്യാൻ? നമ്മുടെ അറിവിൽ‌പ്പെടുന്ന അപകടങ്ങൾക്കെതിരെയല്ലേ നമുക്ക് മുൻ കരുതലുകൾ എടുക്കാൻ കഴിയൂ. ലോകാവസാനത്തിനെതിരെ മുൻ കരുതലെടുത്തിട്ടുവേണോ മുല്ലാപ്പെരിയാർ അപകടത്തിനെതിരെ മുൻ കരുതലെടുക്കാൻ?

ഈ വിഷയം സംബന്ധിച്ച് എന്റെ പോസ്റ്റ് ദാണ്ടെ ഈ ലിങ്കിലുണ്ട്

Wednesday, November 16, 2011

പുണ്യവാളന് ചില മറുപടികൾ

പുണ്യവാളന് ചില മറുപടികൾ

വിശ്വമാനവികം 1 എന്ന എന്റെ ബ്ലോഗിൽ പുണ്യവാളൻ ഇട്ട കമന്റിനുള്ള മറുപടികൾ. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്:
http://easajim.blogspot.com/2011/11/blog-post_15.html

ഞാന്‍ പുണ്യവാളന്‍ said...

“സഖാവെ എവിടെ കാലത്തെ ഞാന്‍ നല്‍കിയിരുന്ന കമന്റ്‌ അത് താങ്കള്‍ നീക്കം ചെയ്തതാണ് എങ്കില്‍ വളരെ മോശമായി പോയി ആ നടപടി , പൊതു നിരത്തില്‍ സമരം നടത്താനുള്ള അവകാസത്തെ കുറിച്ചും ജയരാജിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും വേണ്ടി ഓക്കേ ഘോരഘോരം ബ്ലോഗ്‌ ചെയ്തു പ്രസംഹിച്ചു തടയുന്ന താങ്കള്‍ ഇതു ചെയ്തതില്‍ വളരെ ലജ്ജാകരം ആയി പോയി ..

ഇയാള്‍ ഒരു കാര്യം ചെയ്യ് താങ്കളെയും താങ്കളുടെ വിശ്വസ പ്രമാണങ്ങളെയും അനുകൂളിക്കുനവര്‍ മാത്രമേ കമന്റ്‌ ചെയാവു എന്നും വായിക്കാവു എന്നും കൂടെ ഒരു ബോര്‍ഡ്‌ എഴുത്ത് വയ്ക്ക് ; കഷ്ടം ആണേ ......

താങ്കളുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചു ഞാന്‍ ഇവിടം വിട്ടു പോകുന്നു താങ്കളുടെ ഒരു ബ്ലോഗും ഞാന്‍ എന്നി നോക്കുന്ന പ്രശ്നം ഇല്ലാ

സ്നേഹാശംസകളോടെ പുണ്യവാളന്‍ നന്ദി“

എന്റെ മറുപടികൾ :

എന്റെ പുണ്യവാളാ,

ഇത് മുഴുവൻ വായിക്കണേ!

ഇന്ന് സിപി.എം ഏരിയാ സമ്മേളനം കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷമാണ് സന്ധ്യയ്ക്ക് താങ്കളുടെ കമന്റുകൾ കാണുന്നത്.രാവിലെ നെറ്റ് തുറന്നില്ല.

ഒരു പോസ്റ്റുമിട്ടിട്ട് അതിന്റെ മുന്നിൽ സദാ നോക്കിയിരിക്കുന്ന തരത്തിലുള്ള ഓഫീസ് ജോലിയൊന്നുമല്ല ഞാൻ ചെയ്യുന്നത്. പോസ്റ്റിടും പിന്നെ സമയമൊക്കുന്ന സമയത്ത് വന്ന് കമന്റുകൾ നോക്കും. കമന്റിന് ഓരോന്നിനും നന്ദി പറഞ്ഞ് കമന്റുകളുടെ നമ്പർ കൂട്ടുന്ന പതിവും ഇല്ല.അതിനു സമയവുമില്ല. വലിയ ചർച്ച വല്ലതും നടന്നാൽ മാത്രം ഏതാനും കമന്റുകളിട്ട് അതിൽ ഭാഗഭാക്കാകും. അല്ലാതെ ഞാൻ തന്നെ പോസ്റ്റിട്ട് എന്റെ തന്നെ കമന്റുകൾ കൊണ്ട് നിറയ്ക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ആളുമല്ല ഞാൻ. മറ്റൊന്ന് താങ്കൾ കെറുവിച്ച് പോകുന്നതിനെക്കുറിച്ചാണ്. സത്യം,എന്റെ പോസ്റ്റുകൾക്ക് കമന്റ് ആരും എഴുതിയില്ലെങ്കിലും, ആരും എന്റെ ബ്ലോഗ്പോസ്റ്റുകൾ വായിക്കുന്നില്ലെന്ന് ഉറപ്പായാൽ പോലും ഞാൻ ബ്ലോഗെഴുത്ത് നിർത്തില്ല.ഇത് എന്റെ ഒരു അസുഖമാണ്. കാര്യമാത്രപ്രസക്തമൊന്നുമായിരിക്കില്ലെങ്കിലും കഴിവതും ദിവസവും ഒരു പോസ്റ്റെഴുതാൻ ശ്രമിക്കാറുണ്ട്.പലപ്പോഴും നടക്കാറില്ലെങ്കിലും. അല്ലാതെ ഒരു പോസ്റ്റെഴുതി പരമാവധി കമന്റ് കിട്ടിയിട്ട് അടുത്തതെഴുതാം എന്നും പറഞ്ഞ് ദിവസങ്ങളോളം നോക്കിയിരിക്കാറില്ല. പലപ്പോഴും നടക്കാറില്ല. വല്ലപ്പോഴും മാത്രമാണ് ആർക്കെങ്കിലും അറിഞ്ഞുകൊണ്ടൊരു ലിങ്ക് പോലും അയക്കുന്നത്. അതും വല്ല ഫെയിസ്ബൂക്കിലൊ മറ്റോ!

സാധാരണ ഒരുമാതിരിപ്പെട്ട ഒരു കമന്റുകളോന്നും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. എന്റെ ബ്ലോഗിലെ കമന്റ് ബോക്സിൽ മറ്റാർക്കെങ്കുലും പ്രയാസമുണ്ടാക്കുന്ന കമന്റ് ഉണ്ടെന്ന്കണ്ടാൽ അത് നീക്കം ചെയ്യും. ആരെയും വ്യക്തിപരമായി വളച്ചുകെട്ടില്ലാതെ ആക്ഷേപിക്കുന്നത് ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ഇത് എന്റെ ബ്ലോഗുകൾ സ്ഥിരമായി വായിക്കുന്നവർക്കറിയാം.

താങ്കളുടെ കമന്റ് മെയിലിൽ ഉണ്ടായിരുന്നു. ബ്ലോഗിൽ വന്നില്ല. അതെന്റെ കുറ്റമല്ല. ഇപ്പോൾ പലപ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നുണ്ട്.എനിക്കുമാത്രമല്ല, പലർക്കും. മെയിലിൽ നിന്ന് പല പോസ്റ്റുകളും കോപ്പി-പേസ്റ്റ് ചെയ്യേണ്ടി വരുന്നുണ്ട്. താങ്കളുടെ കമന്റും ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യുന്നു. സാങ്കേതികപ്രശ്നമാകാം. എന്നുവച്ച് ഒരു കമന്റും ഡില്ലിറ്റില്ലെന്ന് ഞാൻ പറയുന്നില്ല. എന്നെയൊഴിച്ച് ആരെയും കമന്റുകൾ അധിക്ഷേപിക്കരുത്. വിമർശിക്കാം. വിമർശനവും അധിക്ഷേപവും രണ്ടും രണ്ടാണ്. ശുംഭൻ എന്ന വാക്കാണ് ഹൈക്കൊടതിയെ ചൊടിപ്പിച്ചതെന്നുകൂടി താങ്കൾ ഓർക്കുമല്ലോ. മറ്റൊന്നുകൂടി അഥവാ ഏതെങ്കിലും ഒരു കമന്റ് നീക്കം ചെയ്തെന്നുകരുതി പിന്നീട് കമന്റ് ചെയ്യില്ല, വായിക്കില്ല എന്ന സമീപനം ശരിയല്ല. ഒരു കമന്റ് നമുക്കിഷ്ടപ്പെട്ടില്ലെന്നു കരുതി കമന്റ് ബോക്സ് അടയ്ക്കുന്നതും ശരിയല്ല. താങ്കൾ ഇന്ന് രാവിലെ ഇട്ടെന്നു പറയുന്ന കമന്റ് കമന്റ് മെയിലിൽ ഉണ്ട്. അത് കമന്റ് പേജിൽ വന്നിരുന്നെങ്കിലും ഡിലീറ്റ് ചെയ്യേണ്ട കാര്യമില്ല. അത് ഞാൻ കോപ്പി-പേസ്റ്റ് ചെയ്യുന്നു.

പുണ്യവാളൻ ഇട്ട കമന്റ് എന്തോ സാങ്കേതിക പ്രശ്നനത്താൽ മെയിലിൽ മാത്രം വന്നത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു:

പക്ഷപാദം പിടിക്കാതെ ഇക്കാര്യത്തില്‍ അഭിപ്രായം പറയുക അസാധ്യം എന്ന് തോനുന്നു .കാരണം ജയരാജനെ ശിക്ഷിച്ചേ അടങ്ങു എന്നായിരുന്നു കോടതി , അതിലേക്കു വഴിതെളിച്ച ദുര്‍വാശി ഉണ്ടാക്കി കൊടുത്തത് ജയരാജും..ജയരാജ്‌ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് വച്ച് അതെ നാണയത്തില്‍ മറുപടി നല്ക്കുകയല്ല കോടതികളുടെ ജോലി . ജനാധിപത്യത്തിനു ഇത്തരം പ്രവര്‍ത്തികള്‍ ഭൂഷണമല്ല. കോടതികള്‍ ന്യായാന്യായങ്ങളില്‍ നിയമവിധേയമായുള്ള വിധിക്കള്‍ പറഞ്ഞാല്‍ മതി താരതമ്യപഠനം ഒന്നും നടത്തേണ്ടതില്ല ... ഹും !!

മൈക്ക് കണ്ടാല്‍ സലകാല ബോധം നശിക്കുന്ന രാഷ്ട്രിയ നേതാക്കള്‍ നാടിനു അപമാനമാണ് . ജയരാജന്‍ ഒന്നിലേറെ തവണ കവല പ്രസംഗം ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട് . ശിക്ഷ ചോദിച്ചു അപേക്ഷിച്ചു വാങ്ങിയതാണെന്നെ ഞാന്‍ പറയു. അതിനു കോടതി സ്ഥികരിച്ച മാര്‍ഗ്ഗത്തിലാണ് വിയോജിപ്പ് . ശുംഭന്‍ എന്ന വാക്കിന്നു മണ്ടന്‍ എന്ന് തന്നെ ലോകമലയാളി അര്‍ഥം ഗ്രഹിച്ചു വച്ചിരിക്കുന്നത് , ആ പദത്തിനെ കീറിമുറിച്ചു അതില്‍ നാനാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്‌ നാണകേടായിപോയി , ഒരു യഥാര്‍ത്ഥ പോരാളി അത് കുറ്റം ആണെങ്കില്‍ ഞാന്‍ ആ കുറ്റം ചെയ്തു എന്ന് ധീരതയോടെ പ്രതിഷേധതോടെ ശിക്ഷ വാങ്ങി ജയിലില്‍ പോകേണ്ടതായിരുന്നു ...അതായിര്‍ന്നു അഭിമാനം .അതായിരുന്നു പോരാട്ടം , അപ്പീല്‍ നല്ക്ക്കി സത്യം സുപ്രീം കോടതില്‍ തെളിയിച്ചു പുറത്ത് വരാമായിരുന്നല്ലോ ........

ഒരു കാര്യംകൂടി

പൊതു നിരത്തില്‍ എന്തൊക്കെ പൌരാവകാശമാണ് നടക്കേണ്ടതെന്ന് മാത്രം മനസിലാക്കുനില്ല. എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഇതില്‍ ഒരേ അഭിപ്രയാമാണ് ഇടതു പക്ഷം അതുറക്കെ പറയുന്നു എന്നേയുള്ളൂ .റോഡ്‌ തടഞ്ഞു പ്രതിഷേധം ഒന്നുമല്ല പലപ്പോഴും നടത്തുക. പാര്‍ട്ടി സമ്മേളനങ്ങള്‍ , ജാഥകള്‍ , അനുശോചനങ്ങള്‍ , വെറും കവല പ്രസംഗങ്ങള്‍ ഇതൊക്കെയായി എന്നും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിനെതിരെ കോടതി ഇടപെട്ടത് ജനത്തിനശ്വാസമാണ് . ജനം കോടതിക്ക് കൂടെയാണ് ഞാനും, ഹൈ കോടതി ഇതിനൊക്കെ ഒരു മാനദണ്ഡം വച്ചിട്ടുല്ലതാണ് അതിനനുസരിച്ചാണോ ഇവിടെ വല്ല പ്രതിക്ഷേധവും നടക്കുന്നത് അത്തരക്കാര്‍ക്ക് ഇതിനെതിരെ സംസരിക്കാനൊരു അവകാശവുമില്ല . ഹൈകോടതി മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ കൂട്ടയിയ്മ പോലെയുള്ള കുട്ടായിയ്മകള്‍ എന്താ നിയമസഭാ കാര്യാലയത്തിനു മുന്നില്‍ നടത്താന്‍ ഇവര്‍ക്ക്‌ സാധിക്കാതെ പോകുന്നത് ..... പര്ട്ടിക്കള്‍ ആരോടാണ് സമരം ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായിക്കളാണ് ഇവിടെ എല്ലാ പാര്‍ട്ടികളും ഹും !!

ഇനി അതിനുള്ള മറുപടി:

ഹൈക്കൊടതിയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചില്ലെന്നേയുള്ളൂ. സെക്രട്ടറിയേറ്റിനു മുന്നിൽ മുദ്രാവാക്യം കൂടി മുഴക്കി സമരവും പികറ്റിംഗും ഒക്കെ നടത്തും വാഹനങ്ങളൊക്കെ അതുവഴി തടസ്സം കൂടാതെ കടന്നുപോകുകയും ചെയ്യും. അതാണ് പതിവ്. നമ്മൾ സ്ഥിരം അവിടെയൊക്കെ കറങ്ങുന്നവരാണേ! പിന്നെ നിങ്ങൾ ഈ രാഷ്ട്രീയക്കാരുടെ മെക്കിട്ട് കയറുന്നതുപോലെ വഴിമുടക്കി ആഘോഷവും നേർച്ചകലൂം പൊങ്കാലകലുമൊക്കെ നടത്തുന്ന മതങ്ങൾക്കെതിരെ മെക്കിട്ടു കയറാത്തത്? പേടിയുണ്ടല്ലേ? അതോ ദൈവഭയമോ? വമ്പിച്ച ബഹുജന റാലികൾ വല്ലപ്പോഴും നടത്തുമ്പോൾ സുരക്ഷാപ്രശ്നവും മറ്റും കണക്കിലെടുത്ത് പോലീസ് വഴിയത്രക്കാരെ വഴിമാറ്റി വിടുന്നുണ്ട് എന്നതല്ലാതെ ഇന്നോളവും ഈ നാട്ടിൽ പൊതുയോഗങ്ങൾ വലിയ ബുദ്ധിമുട്ടായി ജനത്തിനു തോന്നിയിട്ടില്ല. ചുരുക്കം ചില അരാഷ്ട്രീയ വിചാരക്കാർക്കാണ് പൊതുയോഗങ്ങളൊട് എതിർപ്പ്. പിന്നെ ചിലപണാഹങ്കാരികൾക്കും. പാതയോരമൊക്കെ അത്തരക്കാർക്ക് തീറെഴുതി കൊടുത്തിട്ടില്ല.ഒരു ശബ്ദവും ബുദ്ധിമുട്ടും ഇല്ലാതെ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്നുള്ളവർ ആരായാലും അവർ വല്ല ഒഴിഞ്ഞ ദ്വീപും വാറ്റകയ്ക്ക് കിട്ടുമോ എന്നു നോക്കുന്നതായിരിക്കും ഉചിതം. ഇത്രയും എഴുതാൻ പ്രചോദനം നൽകിയ പുണ്യവാളാനു നന്ദി! താങ്കൾ എന്റെ ബ്ലോഗുകളിൽ വന്നാലും വന്നിലെങ്കിലും ഞാൻ താങ്കളുടെ ബ്ലോഗ് സമയം കിട്ടുമ്പോൾ വായിക്കും! അല്ലപിന്നെ!

Tuesday, November 8, 2011

ബ്ലോഗെഴുത്തിനെതിരെ ടോയ്ലറ്റ് മൌത്ത്

ബ്ലോഗെഴുത്തിനെതിരെ ഏതോ ഒരു ടോയ്ലറ്റ് മൌത്ത്

(പുവ്വാൻപറയെന്നേ! അല്ലപിന്നെ!)

ദേശാഭിമാനി ഓൺലെയിനിൽ ഏതോ ഒരു ചവറെഴുത്തുപുള്ളി ബ്ലോഗെഴുത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് നടത്തിയ പ്രതികരണം. ആ ചവറു ലേഖനത്തിലേയ്ക്കുള്ള ലിങ്ക് ഇതാ.

http://www.deshabhimani.com/newscontent.php?id=80962

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ദേശാഭിമാനിയുടെ ചുവരിൽ ബ്ലോഗെഴുത്ത് ടോയ്‌ലറ്റ് സാഹിത്യമാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാൻ ഇടം നൽകിയതിൽ ആയിരക്കണക്കിനു മലയാളം ബ്ലോഗ്ഗർമാരെ സ്വയം പ്രതിനിധീകരിച്ച് പ്രതിഷേധിക്കുന്നു. ഏതായീ ഇന്ദു മേനോൻ? പേപ്പറിൽ ടോയ്‌ലറ്റ് സാഹിത്യം എഴുതുന്ന ആളാണെന്ന് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. ചവറെഴുത്തെന്ന് വേണമെങ്കിൽ പറയാം. ബ്ലോഗെഴുത്തിനു നിലവാരം കുറവാണെന്ന് എഴുതിയാൽ അതിനൊരു മര്യാദയൊക്കെയുണ്ട്. ടോയ്‌ലറ്റ് സാഹിത്യം എന്ന പ്രയോഗം നടത്തിയതു വഴി ഇന്ദു മേനോന്റെ സംസ്കാര ശൂന്യത വെളിപ്പെടുത്തിയതിനു നന്ദി! ബ്ലോഗെഴുത്തിനെ ടോയ്ലറ്റ് സാഹിത്യം എന്നു വിളിക്കുന്നവരുടെയൊക്കെ നാവിനെയാണ് ഈ പച്ചമലയാളത്തിൽ കക്കൂസ് വായ എന്നു പറയുന്നത്.

സാധാരണ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ചില വിഡ്ഡികളാണ് ഇന്റെർനെറ്റ് സാഹിത്യത്തെ വിമർശിക്കുന്നത്. ഇതിപ്പോൾ ഇവർ അങ്ങനെയാണോ എന്നറിയില്ല. നിങ്ങൾ പേപ്പറിലെഴുത്തുകാർ എങ്ങനെയൊക്കെയാണ് ആനുകാലികങ്ങളിൽ നിങ്ങളുടെ വികല സൃഷ്ടികൾ തിരുകിക്കയറ്റി ഉൽകൃഷ്ട സാഹിത്യകാരാകുന്നതെന്നു നമുക്കൊക്കെ അറിയാം. ആണുങ്ങളായിരുന്നെങ്കിൽ കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നു. സ്ത്രീകളെ ബഹുമാനിക്കാനുള്ള വിവരമൊക്കെ ബ്ലോഗെഴുത്തുകാർക്കുണ്ട് എന്നതിനാൽ കടുപ്പിക്കുന്നില്ല. പുസ്തകം ഇറക്കുന്നതു തന്നെ പലരും ഇപ്പോൾ പ്രസാധകർക്ക് അങ്ങോട്ട് പണംകൊടുത്തും മണിയടിച്ചുമാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ആരും അത്രയ്ക്കങ്ങോട്ട് ഞെളിയേണ്ട. ബ്ലോഗെഴുത്തിനെ വെറും ചുവരെഴുത്തെന്ന് ആരോപിക്കുന്ന മുഖ്യധാരാ (എന്തു മുഖ്യധാര? ഒലക്കേട മൂട്!) എഴുത്തുകാരിൽ പലരും അക്ഷരത്തെറ്റില്ലാതെ ടോയ്ലീറ്റിൽ നാല് ചീത്തയെഴുതിവയ്ക്കാൻ കഴിയാത്തവരാണ്.

ബ്ലോഗിൽ നല്ലതും ചീത്തയും വരുന്നുണ്ട്. പ്രിന്റെഴുത്തിലും നല്ലതും ചീത്തയും വരുന്നുണ്ട്. അതുപോലെ സാഹിത്യകാരിൽ നല്ലവരും ചീത്തവരും ഉണ്ട്. ഇന്ദുമേനോനെ പോലെയുള്ളവരും അല്ലാത്തവരും ഉണ്ട്. ഇന്ദുമേനോൻ സാറ് ബ്ലോഗുകൾ വായിക്കണമെന്നില്ല. എഴുതണം എന്നും ഇല്ല. എന്തായാലും ബ്ലോഗുകൾ ആയിരക്കണക്കിന്, പതിനായിരക്കണക്കിനാളുകൾ വായിക്കുന്നുണ്ട്. നിങ്ങളുടെ പുസ്തകങ്ങൾ പലതും പലയിടത്തും മാറാല പിടിച്ചിരിക്കുന്നുണ്ടാകും. ആനുകാലികങ്ങൾ പലതും വീടുകളിലെ സിറ്റ്-ഔട്ടുകളിലെ അലങ്കാര വസ്തുക്കളാണ്. അതൊക്കെ എത്രപേർ തുറന്നു നോക്കുന്നു? ചുമ്മാ പിള്ളേർ കീറിക്കളിക്കുന്നു. പ്രബല ആനുകാലികങ്ങൾ പലതും എത്ര കോപ്പി അടിക്കുന്നുണ്ടെന്നും എത്ര വിറ്റു പോകുന്നുണ്ടെന്നും എല്ലാവർക്കുമറിയാം. പലരും പരസ്യത്തിനും പ്രതാപത്തിനും വേണ്ടി അങ്ങ് അടിച്ചു വിടുന്നുവെന്നേയുള്ളൂ. പറഞ്ഞാൽ ഒരുപാടുണ്ട്. ബാക്കി ഞങ്ങൾ ബ്ലോഗുകളിൽ ലിങ്ക് സഹിതം ഇട്ട് പറഞ്ഞുകൊള്ളാം.

എല്ലാ മാധ്യമങ്ങളെയും സഹിഷ്ണുതയൊടെ നോക്കിക്കാണാൻ എഴുത്തുകാരി എന്നോ എഴുത്തുകാരൻ എന്നോ ഉള്ള ജാഡയുള്ളതുകൊണ്ട് മാത്രം കഴിയില്ല. അതിനു അല്പസ്വല്പം വിവരമൊക്കെ വേണം. നമ്മൾ മേലാളരും മറ്റുള്ളവർ കീഴാളരും എന്ന ചിന്ത കൈവെടിയുക. അവനവൻ പ്രസാധനത്തിന്റെ ന്യൂനതകൾ പൊറുക്കാം. പക്ഷെ പ്രിന്റെഴുത്തിന്റെ ന്യൂനതകൾ പൊറുക്കാനാകില്ല. കാരണം അത് എഡിറ്ററുടെ കൈകടത്തി വരുന്നതാണ്. പക്ഷെ എന്നിട്ടു പോലും ഇന്ദു മേനോനെ പോലെയുള്ള പ്രിന്റ് സാഹിത്യക്കാരിൽ നിന്നും ടൊയ്ലറ്റ്-സോറി ഞങ്ങൾ അത്തരം വാക്കുകൾ ഉപയോഗിക്കില്ല- നിലവാരമില്ലാത്ത സാധനങ്ങളാണല്ലോ വരുന്നത്. കാരണം പത്രമാഫീസിലെ സ്വന്തക്കാരാണല്ലോ ഇവരിൽ പലരെയും സാഹിത്യകാരാക്കുന്നത്!

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായിക്കൊണ്ടിരിക്കുന്ന ഇന്റെർനെറ്റ് എഴുത്തിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലാക്കാതെ എന്തെങ്കിലും വിഡ്ഡിത്തം എഴുന്നള്ളിച്ച് ആരും സ്വയം അപഹാസ്യരാകാതിരിക്കുക. ബ്ലോഗുകൾ ഉൾപ്പെടെയുള്ള നെറ്റകത്തെ എഴുത്തും വരയും വായനയും പോഡ്കാസ്റ്റിംഗും വീഡിയോ പബ്ലിഷിംഗും എല്ല്ലാം ഇന്ന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ സാഹിത്യ മൂല്യവും ജനാധിപത്യമൂല്യവും ഒക്കെ വിവരമുള്ളവർ ഏറേ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടോയ്ലറ്റ് നാവുമായി ( പറയേണ്ടെന്നു വച്ചാലും അങ്ങനെ തന്നെ മറുപടി പറഞ്ഞുപോകുകയാണ്) ഇങ്ങനെ ചില ഇന്ദു മേനോൻമാർ പ്രത്യക്ഷപ്പെടുന്നത്. ഈ പറയുന്ന ഇന്ദു മേനോൻ ഇത്ര അഹങ്കരിക്കാൻ മാത്രം എന്തെങ്കിലും സംഭാവനകൾ മലയാള സാഹിത്യത്തിനു ചെയ്തിട്ടില്ല.

ദേശാഭിമാനി അടക്കം നല്ല വാർത്തകളും എഡിറ്റോറിയലുകളും ഷെയർ ചെയ്യുകയും ആ പത്രത്തിന്റെ വരിക്കാരായിരിക്കുകയും ചെയ്യുന്നവരാണ് ബ്ലോഗ്ഗർമാരിൽ നല്ലൊരു പങ്ക്. ഈ ഇന്ദു മേനോൻ ഒരു പക്ഷെ ദേശാഭിമാനിയുടെ വരിക്കാരി പോലും ആയിരിക്കില്ല എന്ന വിവരം ദേശാഭിമാനി മാനേജ്മെന്റ് ഓർക്കുക. ദേശാഭിമാനി ആ ടോയ് ലെറ്റ് പ്രയോഗം എടുത്തു മാറ്റിയിട്ട് അവിടെ വല്ല നിലവാരമില്ലാത്ത എഴുത്തെന്നോ മറ്റോ തിരുത്തണം. ബ്ലോഗെഴുത്തിനെ മ്ലേച്ഛഭാഷയിൽ വിമർശിച്ച ഈ അന്തർദേശീയ എഴുത്തുകാരിയ്ക്ക് ഇനിയും ചവറുകൾ എഴുതാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു!

ശുംഭത്തരവും മറ്റും

ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റിലിട്ട കമന്റ്

ആ പോസ്റ്റിലേയ്ക്കൊരു ലിങ്ക് ഇതാ ഈ വരിതന്നെ

ശുംഭത്തരവും മറ്റും

ജനാധിപത്യ ധ്വംസനം എന്ന പ്രധാന പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ ശുംഭൻ എന്ന ഒരു വാക്കിൽ -ഒരു വ്യക്തിയുടെ നാവുപിഴയിൽ- പിടിച്ചാൽ മാത്രം കഴിയില്ലെന്ന് എല്ലാവരും മനസിലാക്കേണ്ടതാണ്. ശുംഭൻ എന്ന ഒരു വാക്കുച്ചരിക്കുന്നതിനേക്കാൾ അപകടം ജനാധിപ്യ ധ്വംസനത്തിനുണ്ട്. ആറുമാസത്തെ തടവൊക്കെ നൽകാൻ മാത്രമുള്ള കഠിനമായ കുറ്റമാണിതെന്നൊക്കെ സമ്മതിച്ചുകൊടുക്കുന്നവർ അന്ധമായ ഇടതുപക്ഷ വിരോധികൾ മാത്രമായിരിക്കുമെന്ന് എടുത്തു പറയേണ്ടതിലല്ലൊ! കോടതികൾ മാർക്സിസ്റ്റുകാരുടെ കാര്യത്തിൽ മാത്രമല്ല, പലരുടെ കാര്യത്തിലും ഇനിയും പല വിധികളും പറയും. അപ്പോഴും ഇതുപോലെയൊക്കെത്തന്നെ ആയിരുന്നാൽ മതി! ശ്രീ. ബഷീർജി പറഞ്ഞതുപോലെ ഒരു മാപ്പ് പറഞ്ഞാൽ തീരുമെങ്കിൽ, കോടതിയെ അഥവാ വിമർശിച്ചു പോയിട്ടുണ്ടെങ്കിൽ അതിനൊക്കെ ഒരു മാപ്പ്. വിമർശനങ്ങൾക്കതീതമല്ല, കോടതികൾ എന്നുതന്നെയാണെങ്കിൽ കോടതിയെ വിമർശിക്കുകയെന്നതേ ജയരാജൻ ചെയ്തിട്ടുള്ളൂ. വലിയ അർത്ഥവ്യാപ്തിയൊന്നുമില്ലാത്ത ഒരു വാക്ക് ഉച്ചരിച്ചുപോയി എന്നു മാത്രം! അതിനു മാപ്പ് പറയാൻ പുള്ളിയൊട്ടു തയ്യാറായതുമില്ല. സാരമില്ല, അഴിമതിയ്ക്കും പെണ്ണുകേസിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. മൌലികാവകാശത്തിനു വേണ്ടി വാദിച്ചതുകൊണ്ടാണ്.

ഇനി ശുംഭൻ എന്നപ്രയോഗത്തിന്റെ കാര്യം വേറെ നിൽക്കട്ടെ. ശിക്ഷയും കിട്ടിയല്ലോ. എന്നാൽ ഒന്നോർക്കുക. ഇന്ന് റോഡരികിലെ പൊതുയോഗങ്ങളും ജാഥകളും നിരോധിച്ചു. നാളെ ബ്ലോഗെഴുത്തും പേപ്പറിലെഴുത്തും ഒക്കെ ഇതുപോലെ നിരോധിക്കും. പിന്നെ എല്ലാവർക്കും ചൊറിയും കുത്തി വീട്ടിലിരിക്കാം. ആരെങ്കിലും കയറി ആക്രമിച്ചാലും , റേപ്പ് ചെയ്താലും രാജ്യത്തിന്റെ സ്വത്തെല്ലാം വല്ലവരും കട്ടോണ്ടു പോയാലും എന്തിന്, രാജ്യംതന്നെ ആരെങ്കിലും വെട്ടിപ്പിടിച്ചാലും പുറത്തറിയില്ല. ആർക്കും ഒന്നും മിണ്ടിക്കൂടല്ലോ! പല രാജ്യങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയാണ് ജനാധിപത്യനിരാസം തലപൊക്കുന്നത്. ചൈനയിലെ ഏകാധിപത്യത്തെക്കുറിച്ച് കലഹിക്കുന്നവർക്ക് ഇപ്പോൾ ഇവിടുത്തെ ഈ തുടക്കം മനസിലാകില്ല. കലാക്രമേണ അറിഞ്ഞുകൊള്ളും. ജനാധിപത്യം എന്നാൽ വോട്ടു കുത്താനുള്ള അവകാശം മാത്രമല്ല!

ശുംഭൻപ്രയോഗവും കോടതിവിധിയും

വിശ്വമാനവികം 1 -ൽ ഇട്ട ഒരു പോസ്റ്റിലെ കമന്റുകളോടുള്ള എന്റെ കമന്റുകളും, ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കൊരു ലിങ്കും ഇതാ
ശുംഭൻപ്രയോഗവും കോടതിവിധിയും
http://easajim.blogspot.com/2011/11/blog-post_08.html


ഞാൻ പുണ്യവാളാ,


എന്റെ രാഷ്ട്രീയം സംശയാതീതമായി തെളിയിക്കുന്ന ധാരാളം പോസ്റ്റുകൾ ഞാൻ ഇതിനകം ഇട്ടിട്ടുണ്ടല്ലോ.എന്നിട്ടും താങ്കൾക്ക് സംശയമോ?

വിധു ചോപ്ര,

ഹർത്താലുമായി ബന്ധപ്പെട്ട് ഞാ എഴുതിയ പോസ്റ്റുകളിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിനോടുള്ള എന്റെ വിയോജിപ്പ് ഞാൻ പ്രകടിപ്പിച്ചിടുള്ളതാണ്.ആശുപത്രി, ഗൾഫില്പോക്ക് മറ്റ് ഒഴിച്ചുകൂടാനാകത്ത അത്യാവശ്യങ്ങൾ എന്നിവയ്ക്ക് പോക്കുന്നവർക്ക് പ്രയാസമുണ്ടാകും എന്നതിനാലാണത്. എന്നാൽ ചില സന്ദർഭങ്ങളിലെങ്കിലും റോഡ് ഉപരോധം, റെയിൽ ഉപരോധം എന്നിവ ഒഴിവാക്കാനാകാത്തതാണ്. ഇവിടെ പൊതുവഴിയിൽ ജാഥയും പൊതുയോഗവും നടത്തിക്കൂടെങ്കിൽ പിന്നെ അതൊക്കെ എവിടെ പോയി നടത്തും? പൊതുയോഗം ഹാളുകളീലോ റോഡ് വക്കിലുള്ള സ്വകാര്യസ്ഥലങ്ങളിലോ നടത്താമെന്നു വയ്ക്കാം. ജാഥയും പ്രകടനങ്ങളുമോ? അവ ആകാശത്തിലൂടെ നടത്താൻ പറ്റുമോ? അപ്പോപ്പിന്നെ ജയരാജന്മാർ ഇതൊക്കെപ്പറഞ്ഞ് ശിക്ഷവാങ്ങുന്നതിൽ ഒരദ്ഭുതവുമില്ല. വേദനയില്ലാതെ ഒരു പ്രസവവും നടക്കില്ല. എന്തെങ്കിലും നേടണമെങ്കിൽ ആരെങ്കിലുമൊക്കെ പലതും സഹിക്കുകയും ത്യജിക്കുകയും മറ്റും വേണം. അങ്ങനെയൊക്കെയാണല്ലോ നമ്മൾ സ്വാതന്ത്ര്യം പോലും നേടിയത്. ഇവിടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ജയരാജൻ ജയിലിൽ കഴിഞ്ഞ് തന്റെ വിലപ്പെട്ട സമയം ത്യജിക്കുന്നത്. നമ്മൾ എല്ലാവർക്കും വേണ്ടി! അദ്ദേഹത്തിന് അഭിവാദനങ്ങൾ! ജാധിപത്യധ്വംസനം ശുംഭൻ എന്ന വിളിയേക്കാൾ ശുംഭത്തരമാണ്. അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും! നാവു പിഴയ്ക്കുന്ന നേതാക്കൾക്ക് ഈ വിധി ഒരു താക്കീതാണ്. പക്ഷെ അല്പം കടുത്തുപോയി എന്നു പറയാതിരിക്കാൻ വയ്യ. ആറിമാസം ശിക്ഷിക്കാൻ മാത്രമുണ്ടോ ഒരു ശുംഭൻ വിളിയിൽ? ബഹുമാനപ്പെട്ട കോടതിയ്ക്ക് പ്രണാമം!

സങ്കല്പങ്ങൾ,

ഇന്ന് റോഡരികിലെ പൊതുയോഗങ്ങളും ജാഥകളും നിരോധിച്ചു. നാളെ ബ്ലോഗെഴുത്തും പേപ്പറിലെഴുത്തും ഒക്കെ ഇതുപോലെ നിരോധിക്കും. പിന്നെ എല്ലാവർക്കും ചൊറിയും കുത്തി വീട്ടിലിരിക്കാം. ആരെങ്കിലും കയറി ആക്രമിച്ചാലും , റേപ്പ് ചെയ്താലും രാജ്യത്തിന്റെ സ്വത്തെല്ലാം വല്ലവരും കട്ടോണ്ടു പോയാലും എന്തിന്, രാജ്യംതന്നെ ആരെങ്കിലും വെട്ടിപ്പിടിച്ചാലും പുറത്തറിയില്ല. ആർക്കും ഒന്നും മിണ്ടിക്കൂടല്ലോ!

മിനീ,

ശുംഭൻ എന്ന വാക്കിന്റെ അർത്ഥം ഏതെങ്കിലും ശുംഭന്മാരുണ്ടെങ്കിൽ അവരോട് തന്നെ ചോദിക്കുകയേ നിവൃത്തിയുള്ളൂ!

Monday, November 7, 2011

മലയാളം അദ്ധ്യാപകരും ബ്ലോഗും

എന്‍റെ മലയാളം നമ്മുടെ മലയാളം എന്ന ബ്ലോഗിലെ ഒരു പോസ്റ്റില്‍ ഇട്ടകമാന്റ്റ് . ബന്ധപ്പെട്ട പോസ്റ്റിലേകുള്ള ലിങ്ക് ഇതാണ്


മലയാളം അദ്ധ്യാപകരും ബ്ലോഗും

“മലയാളം അധ്യാപകര്‍ക്കാകട്ടെ ബ്ലോഗെന്നൊരു സാധനം ഒരു വലിയ ആര്‍ഭാടമാണ്‌ എന്ന് തോന്നുന്നു......എന്തിനു ഈ ബ്ലോഗുകള്‍ ?“

ഹഹഹ! മലയാളം അദ്ധ്യാപകർ ആയാൽ മാത്രം പോരാ. അത്യാവശ്യം കമ്പെട്ടി പഠിക്കണം. നെറ്റ് ബ്രൌസിംഗ് പഠിക്കണം. പിന്നെ കീമാനിലോ മറ്റോ മംഗ്ലീഷ് ടൈപ്പ് ചെയ്യാനും പഠിക്കണം. ഇതിനൊക്കെ മടിയുള്ളവർക്ക് ബ്ലോഗ് ഒരു ആർഭാടമാണ്. കമ്പ്യൂട്ടർ ലാബ് പല സ്കൂളുകലിലെയും മലയാളം അദ്ധ്യാപകർ കണ്ടിട്ടുകൂടിയുണ്ടാകില്ല! സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ഒരുക്കി വിട്ടിട്ട് സാധാ സ്കൂളിൽ പഠിപ്പിക്കാൻ വരുന്ന മലയാള അദ്ധ്യാപകരിൽ നിന്ന് ജനം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല!

“പഠിക്കുവാന്‍ എടുക്കുന്ന എല്ലാ പാഠങ്ങളിലും പ്രശ്നം കണ്ടെത്തുവാന്‍ തുടങ്ങിയത് മുതല്‍ അധ്യാപകരിലെ അസംതൃപ്തി ആരംഭിച്ചു.....“

കുമാരനാശാൻ ഇരുന്ന് ......“പ്രസ്തുത” എഴുതിയ സ്ഥലം ഏതാണെന്ന് കണ്ടു പിടിച്ച് അവിടെ നിന്നും ഒരു പിടി മണ്ണു വാരി നിങ്ങളുടെ നിങ്ങളുടെ മലയാളശേഖര പുസ്തകത്തിലും പരിസ്ഥിതി കൈപ്പുസ്തകത്തിലും തേച്ചു പിടിപ്പിക്കൂ. എന്നിട്ട് ഇത് ഏതിനം മണ്ണാണെന്ന് മണ്ണടി കാർഷികസർവകലാശാലയിൽ പോയി ചോദിച്ചിട്ടു വരൂ.......എന്നിട്ട് അതേക്കുറിച്ച് നാലു വരി കവിത എഴുതി നിങ്ങളുടെ കവിതാ പുസ്തകത്തിൽ എഴുതിപ്പിടിപ്പിക്കൂ.....

Thursday, November 3, 2011

ജാതി അനുഭവിച്ചാലേ അറിയൂ

മിനിലോകം എന്ന ബ്ലോഗിലെ ഒരു പോസ്റ്റിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിൽ എത്താൻ ലിങ്കിൽ ഞെക്കുക

ജാതി അനുഭവിച്ചാലേ അറിയൂ


ഹൈ ക്വാളിഫെയിഡുകാർ ഉദ്യോഗം മേയുന്ന ഇടങ്ങളിലാണ് ഇന്ന് ജാതിഗ്രുപ്പുകൾ ശക്തമായി ഉണ്ടാകുന്നത്. ഒരു മേൽജാതിക്കാരൻ (അത് അവന്റെ അമ്മ പറഞ്ഞുള്ള അറിവാണവന്. അമ്മയെ വിശ്വസിക്കുകയല്ലേ തരമുള്ളൂ)എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞ കാര്യം പറയാം. ഒരു വലിയ സോഫ്റ്റ്വെയർ കമ്പനി. നൂറുകണക്കിനാളൂകൾ പണിയെടുക്കുന്നു.പുതുതായി ഉദ്യോഗാർത്ഥികൾ വന്ന് ജോയിൻ ചെയ്യുമ്പോൾ സീനിയേർസ് ഉഴിഞ്ഞും കിഴിഞ്ഞും പരിചയപ്പെട്ട് ജാതി മനസിലാക്കും. തങ്ങളുടെ ഉന്നതജാതിക്കാരെമാത്രമേ അവരുടെ റൂമിൽ കിടത്തു. അവരുമായേ നല്ലസഹകരണമുള്ളൂ. അതൊക്കെ ശരിയാണോ എന്നു ചോദിച്ചപ്പോൾ അവൻ പറയുകയാണത്രേ താൻ ഉയർന്ന ജാതിക്കാരനാണ്. താൻ അതിന്റെ ആഢ്യത്വം കാണീക്കണമെന്ന്. മാത്രവുമല്ല താഴ്ന്ന ജാതിക്കാരൊക്കെ വിദ്യാഭ്യാസം നേടി ഉയർന്ന ജോലികളിൽ എത്തിയാൽ പിന്നെ ആര് നിലമുഴുകും, ആരു തെങ്ങിൽ കയറും,ആര് മറ്റ് കൂലിവേലകൾ ചെയ്യും എന്നൊക്കെയായിരുന്നു ആ പുതുതലമുറക്കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ചോദ്യം. സ്കൂളിൽ പഠിക്കുന്നകാലത്ത് നക്കിത്തിന്നാൻ നല്ലിപ്പില്ലാതിരുന്ന ഒരുത്തനായിരുന്നു ഈ പറഞ്ഞത്. അന്ന് അവന് ജാതിയൊന്നുമില്ലായിരുന്നു!

അതിരുകവിഞ്ഞ ജാത്യാഭിമാനം വച്ചു പുലർത്തുന്നവർ അവരുടെ രണ്ടുമൂന്നു തലമുറയ്ക്കു മുമ്പേ ഉള്ള അമ്മൂമ്മമാരുടെ ജീവിതാവസ്ഥകൾ, ബന്ധങ്ങൾ ഇതൊക്കെ തിരക്കുന്നതു നല്ലതാണ്. അപ്പോൾ പലരുടെയും സൂര്യ കിരീടം വീണുടയും......ഒരു തമാശ നമ്മുടെ നാട്ടിൽ പറയാറുണ്ട്. വലിയ തറവാട്ടിൽ ഒരുണ്ണി പിറക്കാനിരിക്കുമ്പോൾ ജ്യോത്സൻ പറഞ്ഞു, ആ കുട്ടി ജനിച്ചാൽ ഉടൻ കുട്ടിയുടെ പിതാവ് മരിക്കുമെന്ന്!കുട്ടിയുടെ അച്ഛന്റെ മരണം പ്രതീക്ഷിച്ച് എല്ലാരും വിഷമത്തിലിരുന്നു. പക്ഷെ കുട്ടിയെ പ്രസവിക്കാൻ പോകുന്ന മാതാവിന് അത്ര വിഷമമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭർത്താവ് മരിക്കില്ലെന്ന് ആ ഗർഭിണിയ്ക്കറിയാമായിരുന്നു. ഒടുവിൽ കുട്ടി ജനിച്ചു.അടുത്ത നിമിഷം തന്നെ തറവാട്ടുവീട്ടിലെ തെങ്ങുകയറ്റക്കാരൻ തെങ്ങിൽനിന്നു വീണു മരിച്ചു. കുട്ടിയുടെ അമ്മയുടെ ഭർത്താവ് മരിച്ചതുമില്ല. ഇതൊന്നുമറിയാതെയായിരിക്കും ചിലർ ആഢ്യത്വം പറഞ്ഞു നടക്കുക. ഓരോ ജാതിയിലും പെട്ടവർ അതിനു താഴെയൂള്ളവരെ തൊട്ടുകൂടാത്തവരാക്കുന്നു! മേൽജാതി; തേങ്ങാക്കുല! ഈയിടെ എന്നോട് ഒരാൾ പറയുകയാണ് ഒരു ആഢ്യത്വമുള്ള പെണ്ണിനെ കെട്ടിക്കൊണ്ടു വരണമെന്ന്.ആഢ്യത്വം തിരിച്ചറിയാനുള്ള അടയാളങ്ങൾ ചോദിച്ചപ്പോൾ മറുപടിയുമില്ല.

ഇതിനെല്ലാമിടയിൽ വർഗ്ഗ സങ്കരം എന്ന നിശബ്ദവിപ്ലവം ഇവിടെ നടന്നുകൊണ്ടിരികുകയാണ്.ജയൻ ഡോക്ടർ മേൽ പറഞ്ഞതുപോലെ സംഭവിക്കും. എത്രയൊക്കെ ബോധപൂർവ്വം ജാതിബോധം വളർത്താൻ ശ്രമിച്ചാലും. ഒരു വീട്ടിൽതന്നെ വ്യത്യസ്ത മതവിഭാഗക്കാരും വ്യത്യസ്ത ആരാധനാ മുറികളും ഉള്ള സ്ഥിതി വരും. ചില രാജ്യങ്ങളിൽ ഇപ്പോൾതന്നെ അങ്ങനെയുണ്ട്. ചിലപ്പോൾ വിശ്വാസങ്ങൾതന്നെ കാലഹരണപ്പെട്ടു എന്നും വരാം....! പക്ഷെ അത്രത്തോളമൊക്കെ കാലം ലോകത്തെനിലനിർത്താൻ ഇവിടെ ചിലർ സമ്മതിക്കുമോ എന്നതാണു പ്രശ്നം! ഒന്നുംകൂടി ; മേൽജാതി ബോധക്കാരോടാണ്. ജാതിവിവേചനം കേട്ടും കണ്ടും മാത്രമേ നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകൂ. അതാണു കുഴപ്പം. ജാതിവിവേചനം അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ വേദന മനസിലാകൂ. ഒന്നോർക്കുക. ആരെങ്കിലും ഉന്നതജാതിയിൽ ജനിക്കുന്നത് സ്വന്തം മിടുക്കുകൊണ്ടല്ല! അപേക്ഷ നൽകിയിട്ടുമല്ല.

Saturday, October 22, 2011

കെ.പി.എസിന്റെ ഒരു പോസ്റ്റിലിട്ട കമന്റ്

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്

ഈ പറഞ്ഞതുപോലെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടും ഒടുവിൽ നിർമ്മലിനു പ്രവേശനം അനുവദിച്ച പട്ടിക്കാട്ടെ കോളേജ് മാനേജ്മെന്റ് അവിടെ പ്രവേശനം നിഷേധിച്ചതിലെ അനുകമ്പയില്ലായ്മ മനസിലാകുന്നില്ലല്ലോ മാഷേ! അപ്പോൾ മനുഷ്യത്വം ഇല്ലാത്തവർ എസ്.എഫ്.ഐക്കാർ മാത്രമല്ല, അല്ലേ? മുസ്ലിം ലീഗിലും ഹൃദയമില്ലാത്തവരുണ്ടോ?

നിർമ്മൽ മാധവിന് പീഡാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വേറെ തന്നെ പരിശോധിക്കേണ്ടതാണ്. ഇനി മുൻസർക്കാർ ഇതിൽ പറയുന്നതുപോലെ സമാനമായ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ അതും വേറെതന്നെ പരിശോധിക്കേണ്ടതാണ്. അല്ലെങ്കിൽ അന്ന് അത് പ്രതിപക്ഷത്തുള്ളവർ ശ്രദ്ധയില്പെടുത്തണമായിരുന്നു. സമരം ചെയ്യണമായിരുന്നു. ഇവിടെ നിർമ്മൽ മാധവ് എന്ന ഒരു വിദ്യാർത്ഥിയോട് സി.പി.എമ്മിനോ , എസ്.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിനോ കേരളത്തിലെ എസ്.എഫ്.ഐ സമൂഹത്തിനു മൊത്തമായോ ഒരു വ്യക്തിവിരോധവും ഇല്ല. ഊണ്ടാകേണ്ട കാര്യവുമില്ല. തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നതിൽ നിന്ന് അധികൃതരെ പിന്തിരിപ്പിക്കാൻ നടന്ന ഒരു പ്രത്യക്ഷ സമരം. സമരത്തിന്റെ രീതികളുമായി എല്ലാവർക്കും യോജിപ്പുണ്ടാകണമെന്നില്ല. എന്നാൽ നിയമപരമായി സർക്കാർ കോളേജിൽ അഡ്മിഷൻ നേടാൻ റാങ്ക് ലഭിക്കാതെ സ്വാശ്രയ കോളേജിൽ പഠിച്ച ഒരു കുട്ടി ഏതു സാഹചര്യത്തിലാണെങ്കിലും സർക്കാർ കോളേജിൽ അഡ്മിഷൻ നേറ്റുന്നത് പ്രോത്സാഹനജനകമല്ല. ഏതെങ്കിലും ഒരു സ്വാശ്രയ കോളേജിലേയ്ക്ക് നിർമ്മലിനെ പ്രവേശിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ സമരം തുടങ്ങുന്നവേളയിൽത്തന്നെ ശ്രമിച്ചിരുന്നെങ്കിൽ മറ്റ് അനിഷ്ടസംഭവങ്ങൾ സംഭവങ്ങൾ എല്ലാം ഒഴിവാക്കാമായിരുന്നല്ലോ! കാര്യങ്ങൾ മനസിലാക്കി ആദ്യമേ ഉചിതമായ തീരുമാനമെടുക്കാതെ ശ്രീ. ഉമ്മൻ ചാണ്ടിസാർ എസ്.എഫ്.ഐ ക്ക് ഒരു സമരം കൂടി വിജയിപ്പിച്ചതിന്റെ പൊൻ തൂവൽ ചാർത്തിക്കൊടുത്തതിന് എസ്.എഫ്.ഐക്കാർക്കുനേരേ ഞെരിപിരികൊണ്ട് ഹാലിളകിയിട്ട് എന്തുകാര്യം!

Thursday, October 20, 2011

സുബൈദയുടെ ബ്ലോഗിലിട്ട കമന്റ്

സുബൈദയുടെ ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്

പോസ്റ്റ് വായിച്ചു. ഇതിൽ പറയുന്ന സംഭവങ്ങളെക്കുറിച്ച് ശ്രീ.യുക്തിയുടെയും താങ്കളുടെയും പോസ്റ്റുകൾ വായിച്ചുള്ള അറിവേ ഈ വിനീത വിധേയനുള്ളൂ. ഈ രവി ചന്ദ്രൻ ആരാണ്, എന്താണെന്നുപോലും ഈ പോസ്റ്റുകൾ വായിക്കുന്നതിനു മുമ്പ് അറിയാതെ പോയതിൽനിന്നുതന്നെ ഈയുള്ളവന്റെ ലോകപരിചയക്കുറവാണെന്നത് തെല്ലുസങ്കോചത്തോടെ അറിയിച്ചുകൊള്ളട്ടെ! എങ്കിലും സഹിഷ്ണുതയോടെയും ആരോഗ്യപരമായും ഉള്ള ഇത്തരം സംവാദങ്ങൾ നടക്കുന്നതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു. പിന്നെ ഈ സംവാദങ്ങൾ എന്നു പറയുന്നത് ആർക്കും ജയിക്കാനും ആരെയും ആർക്കും തോൽപ്പിക്കാനുമുള്ള ഉപാധികളായി കരുതാതിരിക്കുക.ഇവിടെ ജയപാരജയങ്ങളില്ല. ആശയങ്ങളുടെയും അറിവികളുടെടെയും പങ്കുവയ്ക്കലും അതുവഴി ലഭിക്കുന്ന വൈജ്ഞാനികമായ ഊർജ്ജവും ആർജ്ജിക്കലാകണം ഓരോ സംവാദത്തിന്റെയും ലക്ഷ്യങ്ങളിൽ പ്രധാനം. ഓരോ സംവാദവും വായിച്ചും അതിൽ ക്രിയാത്മകമായി ഇടപെട്ടും സ്വയം ഒരു നിലപാടിൽ എത്തിച്ചേരുവാൻ കഴിയുക എന്നതായിരിക്കും ഓരോ സംവാദത്തിന്റെയും പരിണതഫലം. അഥവാ അതങ്ങനെതന്നെ ആയിരിക്കണം. ഇവിടെ ജയിപ്പിക്കലും തോല്പിക്കലുമില്ല. ആളുകളുടെ ചിന്താശക്തിയെ ഉദ്ദീപിപ്പിക്കണം.നിലപാടുകൾ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ഓരോരുത്തരും ഏതു പക്ഷത്ത് നിൽക്കണം എന്നത് ആരും ആരോടും ആജ്ഞാപിക്കുന്നത് ജനാധിപത്യ മര്യാദ ആയിരിക്കില്ല. അഥവാ അത്തരം ആജ്ഞകൾ സ്വീകരിക്കുവാൻ ആരും ബാദ്ധ്യസ്ഥരല്ലതാനും. ഇവിടെ ആരും ആരോടും ഒന്നും ആജ്ഞാപിച്ചു എന്നല്ല സംവാദങ്ങളെ സംബന്ധിച്ച എന്റെ നിലപാട് വ്യക്തമാക്കി എന്നുമാത്രം!

Wednesday, October 19, 2011

ആരു ഭരിച്ചാലും കണക്കാണോ?

എന്റെതന്നെ ഒരു പോസ്റ്റിൽ ഞാൻ ഇട്ട ഒരു മറുപടി കമന്റ്‌. പോസ്റ്റിലേയ്ക്കൊരു ലിങ്ക്

സുശീലൻ,

എന്റെ അഭിപ്രായത്തിൽ ട്രഷറി മാത്രമല്ല, സകല സർക്കാർ ഓഫീസിലും ഇരിക്കുന്ന സർവ്വ യൂണിയനിൽ പെട്ടവരും നല്ലൊരു പങ്ക് ജനങ്ങളെ എടുക്കാത്ത പൈസയെ പോലെ നോക്കുന്നവരും നിസാര കാര്യത്തിനുപോലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരും ആണ്. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമൊന്നുമില്ല. നമ്മുടെ നിയമങ്ങളുടെ അനാവശ്യമായ സങ്കീർണ്ണതകളും സാങ്കേതികതകളും കൂടിയാണ് അതിന്റെ കാരണം. ഏതെങ്കിലും സർക്കാർ ഓഫീസിൽ ഏതെങ്കിലും ഉദ്യോഗസ്ഥനിൽ നിന്ന് ജനത്തിനു നല്ല പെരുമാറ്റം കിട്ടുന്നുവെങ്കിൽ ആ ഉദ്യോഗസ്ഥൻ ജോലികിട്ടുന്നതിനു മുമ്പും പിമ്പും കോൺഗ്രസ്സിലോ സി.പി.എമ്മിലോ ഒക്കെ പ്രവർത്തിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കിയിട്ടുള്ളവരായിരിക്കും. രാഷ്ട്രീയ ബന്ധമില്ലാത്ത അരാഷ്ട്രീയക്കാരായാലും ഏതെങ്കിലും സർവീസ് സംഘടനകളിൽ പ്രവർത്തിക്കുന്നവരായിരിക്കും. എന്നാൽ അതുകൊണ്ടു മാത്രം അവർ ജനകീയരാകില്ല. എന്നാൽ അവർ രാ‍ഷ്ട്രീയ പ്രവർത്തകർ കൂടിയാണെങ്കിൽ അവരിൽ നിന്ന് കുറച്ചെങ്കിലും മാന്യമായ പെരുമാറ്റം ലഭിക്കും. പിന്നെ ഈട്രഷറിയിൽ ഞാനും മാസാമാസം പോയി ക്യൂ ഒക്കെ നിൽക്കുന്നതാണ്. അതിന്റെ പൊല്ലാപ്പുകൾ ഒക്കെ അറിയാം. എങ്കിലും ചെക്ക്നൽകി പെൻഷൻ വാങ്ങൽ ഏർപ്പെടുത്തിയതോടെ തിരക്കില്ലാത്ത സമയം നോക്കി ചെന്നാൽ തള്ളില്ലാതെ പൈസ ഒക്കെ വാങ്ങി പോകാം. പക്ഷെ സർക്കാർ ഓഫീസുകളുടെ പോരായ്മകൾ പരിഹരിക്കുന്നതിനു പകരം എല്ലാം സ്വകാര്യവൽകരിക്കുന്നതിനെ ന്യായീകരിക്കാനാകില്ല.വില്ലേജ് ഓഫീസിലും പഞ്ചായത്താഫീസിലും ഒക്കെ അഴിമതിയും ഉദ്യോഗസ്ഥരുടെ ജനവിരുദ്ധസമീപനങ്ങളും ഉള്ളതുകൊണ്ട് അവയെഒക്കെക്കൂടി അങ്ങ് സ്വകാര്യവൽകരിച്ചാലോ? എന്തിന്, ബീറൊക്രസിയുടെ ആകെമൊത്തംടോട്ടൽ കുഴപ്പങ്ങൾ എല്ലാം കണക്കിലെടുത്ത് ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റുതന്നെ നമുക്കങ്ങ് സ്വകാര്യവൽക്കരിക്കാം. സുശീലനെ പോലെയുള്ളവരുടെ താൽക്കാലിക സൌകര്യങ്ങൾക്ക് വേണ്ടി ചന്തലേലം മാതിരി രാജ്യം തന്നെ സ്വകാര്യ വ്യക്തികൾക്ക് ലേലം ചെയ്ത് കൊടുക്കുകയോ കൊട്ടേഷൻ കൊടുക്കുകയോ ചെയ്യണമെന്നു ഇടതുപക്ഷ വിരുദ്ധവികാരത്തള്ളലിൽ പറഞ്ഞുകളയാതിരുന്നാൽ ഭാഗ്യം!

Friday, October 14, 2011

സുബൈദയുടെ ബ്ലോഗിലിട്ട കമന്റ്

സുബൈദയുടെ ബ്ലോഗിലിട്ട കമന്റ്
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കൊരു ലിങ്ക്
http://zubaidaidrees.blogspot.com/2011/10/blog-post.html

പ്രിയ സുബൈദ,

എന്റെ ബ്ലോഗിൽ ഇട്ട ലിങ്ക് കണ്ടാണ് ഇവിടെ എത്തിയത്. ഇതിനുമുമ്പ് താങ്കളുടെ ബ്ലോഗിൽ വന്നിട്ടുണ്ടോ എന്ന് ഓർക്കുന്നില്ല. വന്നിട്ടുണ്ടെങ്കിൽ ഏതുപോസ്റ്റിലായാലും ഒരു കമന്റിട്ട് വായന അടയാളപ്പെടുത്തിയിരിക്കണം. ഇവിടെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ വളരെ വിനയത്തോടെ ഒരു കാര്യം പറയട്ടെ. ഞാൻ മതാചാരങ്ങൾ പിൻപറ്റുന്നില്ല്ല. അതുകൊണ്ട് എന്തെങ്കിലും ദോഷം ഉള്ളതുകൊണ്ടല്ല. അത് നിരർത്ഥകം എന്നു കരുതുന്നതുകൊണ്ടാണ്.കൂടാതെ ദൈവമില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച് ജീവിക്കുന്ന ആ‍ളാണ്. ദൈവം അയാർത്ഥവും മതം ഇന്നും ഒരു യാഥാർത്ഥ്യവും ആണെന്നാണ് ഞാൻ കരുതുന്നത്. മതങ്ങൾ ഉണ്ടെന്നും മതപരമായ വിവേചനങ്ങളും പർസ്പരമുള്ള അന്യമതപീഡനങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട് എന്നും ഞാൻ മനസിലാക്കുന്നുണ്ട്. . മത-ദൈവ പക്ഷവാദിയല്ലെന്നുകരുതി ഈ വിവേചനങ്ങളെയും പീഡനകളെയും കണ്ടില്ലെന്നു നടിക്കാനാകില്ല.

എന്നാൽ മതാശയങ്ങൾ പ്രചരിപ്പിക്കുന്ന ബ്ലോഗുകളിൽ സംവാദത്തിനു നിൽക്കാറില്ല.എന്നാൽ യുക്തിവാദികളുടെ ബ്ലോഗിൽ പോയി എതിർത്തും അനുകൂലിച്ചും സംവദിക്കാറുണ്ട്. ഒന്നാമത്, രാഷ്ട്രീയ സംവാദങ്ങളാണെനിക്കിഷ്ടം. രാഷ്ട്രീയക്കാർക്ക് കുറച്ചൊക്കെ സഹിഷ്ണുതയുണ്ട്. മതപക്ഷപാതികൾക്ക് അതില്ലെന്ന്പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ഞാൻ ചുരുക്കി ഒരു കാര്യം പറയാം. മതത്തെയോ അതിന്റെ പ്രവാചകന്മാരെയോ പ്രബോധകരെയോ വിമർശിച്ചാൽ പലപ്പോഴും അക്രമമുണ്ടാകാറുണ്ട്. യുക്തിവാദികളെ വിമർശിച്ചാൽ അതുണ്ടാകില്ല. അപ്പോൾ യുക്തിവാദികളുടെ സഹിഷ്ണുതയോ ജനാധിപത്യ ബോധമോ മതത്തിന്റെ ആൾക്കാർ വച്ചു പുലർത്താറില്ല എന്നു സാരം. മതപക്ഷപാതികൾ യുക്തിവാദികളുടെ യോഗത്തെ കടന്നാക്രമിക്കുന്ന അനുഭവങ്ങൾ ഒരുപാടുണ്ട്. എന്തിന് മുജാഹിദുകളുടെ യോഗത്തെ പരമ്പരാഗത സുന്നി വിശ്വാസികൾ ആക്രമിക്കുന്ന അനുഭവങ്ങൾ ഊണ്ടായിട്ടുണ്ട്. ഈയിടെ തിരുവനന്തപുരത്ത് ഒരു ഹിന്ദു സ്വാമിയെ ഹിന്ദുപക്ഷസംഘക്കാർതന്നെ ആക്രമിച്ചു. എന്തിന് പണ്ട് ഭൂമി ഉരുണ്ടതാണെന്നും അത് ഒരു ഗ്രഹമാണെന്നും അത് സൂര്യനെ ചുറ്റുന്നുവെന്നും പറഞ്ഞ സോക്രട്ടീസിനെ ക്രിസ്തീയ സഭകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നും നമുക്കറിയാം. അപ്പോൾ പണ്ടും ഇന്നും മതങ്ങളിൽ ജനാധിപത്യ വിരുദ്ധതയും അസഹിഷ്ണുതയും അക്രമോത്സുകതയും ഉണ്ട്. യുക്തിവാദികൾക്ക് അതില്ല.

സത്യം, മതങ്ങളോടോ അതിന്റെ ആശയങ്ങളോടോ അതിൽ വിശ്വസിക്കുന്ന നിഷ്കളങ്കരായ ലക്ഷോപലക്ഷങ്ങളോടോ എനിക്ക് ഒരു വിരോധവും ഇല്ല. എനിക്ക് അതങ്ങളോട് അനിഷ്ടം തോന്നുന്നത് മതത്തിനെതിരെ ആരും ഒന്നും മിണ്ടി പോകരുതെന്ന അവയുടെ സംരക്ഷക വേഷക്കാരുടെ അക്രമോത്സുക ദുശാഠ്യം കാരണമാണ്. മതാധിപത്യം നില നിൽക്കുന്ന ഒരു രാജ്യത്തും യുക്തിവാദം അനുവദിക്കില്ല. എന്നാൽ യുക്തിവാദികൾ (അവർ രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും) ഒരുവേള ഏതെങ്കിലും രാജ്യത്ത് ആധിപത്യമുറപ്പിച്ചാൽ അവിടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം അവർ നിഷേധിക്കില്ല.ഉറപ്പാണ്. കാരണം അവർക്ക് ജനാധിപത്യബോധമുണ്ട്.മതങ്ങൾക്കെതിരെ സംസാരിച്ചാൽ മതക്കാർ പ്രകോപിതരാകും. അതിനു നൂറുകൂട്ടം ന്യായങ്ങൾ അവർ പറയും. യുക്തിവാദികളെ പറ്റി ആർ എന്തു പറഞ്ഞാലും യുക്തിവാദികൾ ഒരിക്കലും പ്രകോപിതരാകില്ല. അവർ ആരെയും ആക്രമിക്കില്ല.

താങ്കൾ ഇവിടെ പറഞ്ഞ പോസ്റ്റുകൾ ഒന്നും (യുക്തിവാദികളുടേതടക്കം). ഞാൻ വായിച്ചിട്ടില്ല.(ഏതോ ഒന്നു വായിച്ചു. അത് എഴുതിയ ഖാൻ എന്റെ സുഹൃത്തായതിനാൽ.) അതുകൊണ്ട് വിഷയം വിട്ട് ഈ കമന്റ് ഇട്ടു എന്നു മാത്രം. ഞാൻ മതാശയങ്ങൾ പ്രചരിപ്പിക്കുന്ന ബ്ലോഗുകൾ സന്ദർശിക്കാറുണ്ട്. അത് മതങ്ങളെ പറ്റി അറിയാനാണ്. അവിടെ സംവാദത്തിനു നിൽക്കാറില്ല. അവരോട് സംവദിച്ചിട്ട് കാര്യവുമില്ല. എന്നാൽ യുക്തിവാദ ബ്ലോഗുകൾ വായിച്ചാൽ സംവാദത്തിനു നിൽക്കും. എന്നാൽ യുക്തിവാദബ്ലോഗുകൾ അധികം വായിക്കാറില്ല. അതിനേപറ്റി ഇനി കൂടുതൽ അറിയാനൊന്നുമില്ല. കൂടുതൽ അറിഞ്ഞാലും ഇല്ലെങ്കിലും, ദൈവമില്ലെന്ന കാര്യത്തിൽ ഞാൻ ഉറച്ചു നിൽക്കും. മതമെന്ന യാതാർത്ഥ്യത്തെ വിസ്മരിക്കുകയുമില്ല. ജാതിയുമതേ!

അക്രമം കൊണ്ട് മറ്റ് ആശയങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് മതക്കാരായാലും രാഷ്ട്രീയക്കാരായാലും ശരിയല്ല.വിശ്വാസം നിലനിർത്തണം എന്നതിനപ്പുറം മതരാഷ്ട്രങ്ങൾ അഥവാ സ്വമതാധിപത്യലോകംതന്നെ സൃഷ്ടിക്കണമെന്ന് ഏതെങ്കിലും മതങ്ങൾ ആഗ്രഹിക്കുന്നത് ശരിയല്ലെന്ന വിശ്വാസവും ഇയുള്ളവന്റെ മനസിൽ ഉറച്ചുപോയി എന്ന് വിനയപൂർവ്വം അറിയിക്കട്ടെ! മതങ്ങൾ മതങ്ങളുടെ വഴിക്കും യുക്തിവാദം യുക്തിവാദത്തിന്റെ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും സഞ്ചരിക്കട്ടെ!

വാചാലത ഒരു അസുഖമായതിനാൽ കാടു കയറി ഇത്രയും എഴുതി താങ്കളുമായി സൌഹൃദപ്പെടുന്നു. ഇങ്ങനത്തെ കമന്റൊക്കെ മതിയെങ്കിൽ ഇനിയും ലിങ്കുകൾ അയക്കുക!

കമന്റ്: സി.പി.എം ആകുന്നത് അത്രവലിയ അപരാധമോ?

എന്റെ ഈ പോസ്റ്റിൽ കമന്റുകൾക്ക് ഞാനെഴുതിയ ചില മറുപടികൾ. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് : സി.പി.എം ആകുന്നത് അത്രവലിയ അപരാധമോ?

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ സ്ഥിതി ഞാൻ പലപ്പോഴും സൂചിപ്പിക്കാറുള്ളതാണ്. ഇടതുപക്ഷത്തിനു വേഗം കടന്നുചെല്ലാവുന്ന സാമൂഹിക പരിതസ്ഥിതികളല്ല അവിടങ്ങളിൽ ഉള്ളത്. എന്നാൽ പറയും മാവോയിസം നക്സലിസം എന്നിവ വന്നതോ എന്ന്‌. ഇടതുപക്ഷത്തിനു പണ്ടേ അല്പമെങ്കിലും വേരോട്ടമുണ്ടായിട്ടുള്ള സംസ്ഥാനങ്ങളിലേ അവപോലും കടന്നു ചെന്നിട്ടുള്ളൂ. ഇന്ത്യയിലെ ആദ്യത്തെ പ്രധാന പ്രതിപക്ഷം കമ്മ്യൂണിസ്റ്റുകാരായിരുന്നില്ലേ എന്നിട്ട് പാർട്ടി എങ്ങനെ താഴോട്ടു പോയി എന്നും ആരോ ചോദിച്ചുകണ്ടു. ഇന്ത്യയിൽ ആദ്യം പ്രധാന പ്രതിപക്ഷമായിരിക്കുമ്പോൾ എത്ര കമ്മ്യൂണിസ്റ്റ് എം.പി മാർ ഉണ്ടായിരുന്നു? ഉണ്ടായിരുന്നവർ തന്നെ ഏതൊക്കെ സ്റ്റേറ്റുകളിൽ ഉള്ളവരായിരുന്നു?

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ള ലക്ഷോപലക്ഷങ്ങൾ തങ്ങൾ മനുഷ്യരണെന്നുകൂടി തിരിച്ചറിയാൻ പറ്റാത്തത്രയും അജ്ഞതയുള്ളവരാണ്. സ്വന്തം ജാത്യ വിചാരങ്ങൾക്കപ്പുറം ചിന്തിക്കാനുള്ള ശേഷി അവർക്ക് ഇനിയും കൈവന്നിട്ടില്ല. അത്തരം ഒരു സമൂഹത്തിൽ കമ്മ്യൂണിസത്തിനു മേൽകൈനേടാൻ കഴിയാതിരിക്കുന്നതിൽ നാളിതുവരെയുള്ള നേതൃത്വത്തെ ഒരു പരിധിക്കപ്പുറം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമൊന്നുമില്ല. മുമ്പ് കോൺഗ്രസ്സിനും ബി.ജെ.പിയ്ക്കും ബദാലായി വളർന്നുവന്ന ഒരു മൂന്നാം മുന്നണി പോലും ഇപ്പോൾ ഇല്ല. അതുകൊണ്ട് നിങ്ങൾ ഈ കമ്മൂണിസ്റ്റ് വിരോധികൾ ആഗ്രഹിക്കുന്നവിധത്തിൽ തന്നെ കോൺഗ്രസ്സും ബി.ജെ.പിയുമൊക്കെത്തന്നെ ഇനിയും കുറെ നാൾ ഇന്ത്യ ഭരിച്ചെന്നുതന്നെ വരും. പക്ഷെ അതൊന്നും ശാശ്വതസത്യമായി നില നിൽക്കില്ല. ജനം ഒരിക്കൽ വർഗ്ഗീയതയുടെയും മുതലാളിത്തത്തിന്റെയും തിന്മകൾ തിരിച്ചറിയുകതന്നെ ചെയ്യും. ആ തിരിച്ചറിവിലേയ്ക്കുള്ള ദൂരത്തോളം കാത്തിരിക്കേണ്ടതുണ്ട് എന്ന യാഥാർത്ഥ്യം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് അറിയുകയും ചെയ്യാം. വിപ്ലവത്തിനു സമയമായില്ലെന്നു കരുതി പാർട്ടി പിരിച്ചു വിടാനല്ല, സമൂലമായ ഒരു വിപ്ലവത്തിന്റെ സാദ്ധ്യതകൾ അന്വേഷിച്ചു മുന്നേറാൻ തന്നെയാണ് സി.പി.എമ്മും ഇടതുപക്ഷവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എന്തായാലും ഒരുവേള ഇന്ത്യയിൽ ബി.ജെ.പി ഇന്ത്യ ഒറ്റയ്ക്കു ഭരിച്ചാലുണ്ടാകാവുന്ന അപകടങ്ങൾ ഒന്നും ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാൽ ഉണ്ടാകില്ല. യഥാർത്ഥ ഫാസിസം എന്താണെന്ന് സമീപ ദിവസങ്ങളിലെ ഡൽഹി സംഭവങ്ങൾ തന്നെ തെളിയിക്കുന്നുണ്ടല്ലോ.

പണ്ട് ഒരു കവി പാടിയത് ഞങ്ങൾ കൂടെ കൂടെ എല്ല്ലാവരെയും ഉണർത്തിക്കറുണ്ട്. ഹിറ്റ്ലരുടെ കാലത്തെ സംബന്ധിച്ചുള്ളതാണാ കവിത. ആദ്യം അവർ ജൂതന്മാർക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല.കാരണം ഞാനൊരു ജൂതനായിരുന്നില്ല. പിന്നെ അവർ ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ക്രിസ്ത്യാനി ആയിരുന്നില്ല. പിന്നെ അവർ കമ്മ്യൂണിസ്റ്റുകൾക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല. ഒടുവിൽ അവർ എനിക്കുനേരേ തിരിഞ്ഞു. അപ്പോൾ അവിടെ എനിക്കുവേണ്ടി സംസാരിക്കാൻ ആരും ശേഷിച്ചിരുന്നില്ല. ഇതായിരുന്നു ആ കവിത. ഇപ്പൊൽ ഇന്ത്യയിൽ അത് സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. കമ്മ്യുണിസ്റ്റുകൾക്കെതിരെ ഫാസിസ്റ്റുകൾ തിയിയുമ്പോൾ നാവനങ്ങാത്തവർക്ക് നേരെതന്നെ അവർ ആക്രമണം നടത്തുമെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ ഇപ്പോൾ ആവർത്തിക്കുന്നുണ്ട്. പലതരം വർഗ്ഗീയ ഫാസിസം അരങ്ങുതകർക്കുന്ന ഒരു രാജ്യത്തിരുന്ന് കമ്മ്യൂണിസ്റ്റ്-പുരോഗമനപ്രസ്ഥാനങ്ങളെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നേ പറയാനുള്ളൂ.
*****************************************************************************************************************************************

സീഡിയൻ,

കമ്മ്യൂണിസ്റ്റുകാരെ വിമർശിക്കുന്നവരെല്ലാം മാനവിക വിരുദ്ധരെന്നു ഞാൻ ഇതുവരെ ഒരിടത്തും ധ്വനിപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ പാർട്ടിയ്ക്കുള്ളിൽ നിന്ന് പാർട്ടിയെ വിമർശിക്കുന്നവരും മാനവവിരുദ്ധരാകണമല്ലോ. വർഗ്ഗീയത, നീതീകരിക്കാനാകാത്ത അക്രമം തുടങ്ങിയവയെ മാനവവിരുദ്ധമായി കാണുന്നുണ്ട്.എന്നാൽ തികഞ്ഞ വർഗ്ഗീയാജണ്ടകളുമായി പ്രവർത്തിക്കുന്ന സംഘടനകളിലും കുറച്ചെങ്കിലും മാനവത്വം ഉള്ളവരെ കാണാൻ കഴിയും. അവർ ഏതെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അത്തരം സംഘടനകളിൽ ചെന്നുപെട്ടുപോകുന്നതാണ്. കമ്മ്യൂണിസം മാനവികത ഉൾക്കൊള്ളുന്ന ഒരു പ്രത്യയശാസ്ത്രമാണ് എന്നതിൽ എനിക്ക് തെല്ലും സംശയമില്ല. എന്നാൽ മാനവികതയുടെ കുത്തക കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമാണെന്ന് പറയാൻ മാത്രം വിവരമില്ലായ്മ എന്നിൽ കുടികൊള്ളുന്നില്ല. മാനവികത എന്നതിന്റെ അർഥം ഞാൻ മനസിലാക്കിയതനുസരിച്ച് മതങ്ങൾ അടക്കം പലതിലും മാനവികതയുടെ അംശങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്. മാനവികതയുടെ അംശങ്ങൾ ഏറിയും കുറഞ്ഞും ബൈബിളിലും ഖുറാനിലും വേദോപനിഷത്തുകളിലും, ഗീതയിലും രാമയണത്തിലും മഹാഭാരതത്തിലും ഒക്കെയുണ്ടാകും. ഗാന്ധിസവും മാനവികത ഉൾക്കൊള്ളുന്നു. എന്നാൽ ഇവയിലെല്ലാറ്റിലുമുള്ള മാനവികാംശങ്ങൾ മാത്രം സ്വീകരിച്ച് ശാസ്ത്രവിരുദ്ധവും യുക്തിക്കുനിരക്കാത്തതും കാലികപ്രസക്തമല്ലാത്തതുമായ മറ്റുള്ളവയെ തിരസ്കരിക്കുവാനുള്ള ആർജ്ജവം കാണിക്കണം.അത് കമ്മ്യൂണിസത്തിനും ബാധകമാണ്. മാറാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറ്റം എന്ന പ്രതിഭാസം മാത്രമാണെന്ന് മാർക്സിസം തന്നെ പറയുന്നുണ്ടല്ലോ.നല്ല നാളേകൾ സൃഷ്ടിക്കുവാൻ കമ്മ്യൂണിസത്തിനു സാധിക്കും എന്നു വിശ്വസിക്കാൻ എനിക്ക് തെല്ലും സങ്കോചമില്ല. അഥവ ഇനത്തെ നിലയ്ക്ക് കമ്മ്യൂണിസത്തിൽ മാത്രമാണ് പ്രതീക്ഷ!
*****************************************************************************************************************************************

ലോകത്തും ഇന്ത്യയിലും മതാധിപത്യം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളും മുതലാളിത്താധിപത്യം സ്ഥാപിക്കുന്നതിന് അഗോള മുതലളിത്തസമൂഹവും മത്സരിക്കുന്നുണ്ട്. നിലവിൽ ഇവയ്ക്ക് ബദലായി കമ്മ്യൂണിസത്തെ കാണാൻ കഴിയാത്തവർ, കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്നും അതുപേക്ഷിക്കണമെന്നും പറയുന്നവർ, പകരം വയ്ക്കാൻ എന്താണുള്ളതെന്നുകൂടി ചൂണ്ടി കാണിച്ചാൽ നന്ന്‌! കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾക്ക് വശപ്പെട്ട് ആരെങ്കിലും കമ്മ്യൂണിസം ഉപേക്ഷിച്ചാൽ അവർ പിന്നെ എന്തിലാണ് വിശ്വസിക്കേണ്ടത്? എവിടെയാണ് നിൽക്കേണ്ടത്? എന്താണു ചെയ്യേണ്ടത്? ഇന്ത്യയിൽ-അല്ലെങ്കിൽ പോട്ടെ കേരളത്തിൽ- കമ്മ്യൂണിസം ഉപേക്ഷിക്കുന്നരൊക്കെ കോൺഗ്രസിലാണോ,ബി.ജെ.പിയിലാണോ, അതോ എൻ.ഡി.എഫിലാണോ, അതോ മുസ്ലിം ലീഗിലാണോ, ഏതിലാണ് ചേർന്ന് നാടിന്റെ വിമോചനത്തിനായി പ്രവർത്തിക്കേണ്ടത്? ഈ കമ്മ്യുണിസ്റ്റ് വിരോധം പ്രചരിപ്പിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ ഒരംശം എല്ലാവരും വർഗീയതയ്ക്കും അഴിമതിയ്ക്കും മറ്റും എതിരെ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
********************************************************************************************************************************************

Wednesday, October 12, 2011

കമന്റ്സ്: സി.പി.എം ആകുന്നത് അത്ര വലിയ അപരാധമാണോ?


ദാ ഇവിടെ ഞെക്കിയാൽ കിട്ടുന്നഎന്റെതന്നെ ഒരു പോസ്റ്റിൽ
ഞാൻ എഴുതിയ ചില കമന്റുകൾ

സീഡിയൻ,

വലിയ അറിവൊന്നുമില്ലാത്തവരുടെയും അദ്ധ്വാനിക്കുന്നവരുടെയും അധ:സ്ഥിതരുടെയും പ്രതീക്ഷയാണ് കമ്മ്യൂണിസ്റ്റുകാർ എന്ന ചെറിയൊരറിവേ ഈയുള്ളവൻ ആഗ്രഹിക്കുന്നുള്ളൂ. താങ്കളെ പോലെ കൂടുതൽ അറിവും ഐശ്വര്യവും വന്നാൽ താങ്കൾ മാത്രമല്ല, ചില കമ്മ്യൂണിസ്റ്റുകാർ കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധരായി പോകാറുണ്ട്. കൂടുതൽ അറിഞ്ഞ് കമ്മ്യൂണിസ്റ്റ് വിരുദ്ധനാകേണ്ടെന്നു കരുതുന്നു. എങ്കിലും വെറുതെ വിടണമെന്നൊന്നുമില്ല.സമയമുണ്ടെങ്കിൽ അല്പജ്ഞാനംകൊണ്ട് എന്തെങ്കിലുമൊക്കെ മറുപടികൾ തട്ടിവിട്ട് സായൂജ്യനായിക്കൊള്ളാം.മാത്രവുമല്ല, ദൈവം എല്ലാവർക്കും ഒരേപോലെ അറിവും ബുദ്ധിയും കൊടുക്കാതെ അസമത്വം സൃഷ്ടിച്ച് വച്ചിരിക്കുകയുമാണല്ലോ! സാരമില്ല; ഉള്ള അറിവുകൾകൊണ്ട് നമ്മൾ സംതൃപ്തനാണേ! സീഡിയന് ആശംസകൾ! കമന്റിനു നന്ദി!
***************************************************
മുമ്പ് സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും മറ്റും കാര്യം പറയുമ്പോൾ നമുക്ക് കേരളത്തിലെ കാര്യം പറയാം എന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധർ പറഞ്ഞിരുന്നത്. റഷ്യയിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്നു പരിഹസിച്ചിരുന്നു. ഇന്ത്യയിലെ കാര്യം പറയുമ്പോൾ റഷ്യയിലെ കാര്യം പറയരുതെന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകൾ റഷ്യയിലെയും ചൈനയിലെയും കാര്യം പറഞ്ഞേ പറ്റൂ എന്ന് അതേ കമ്മ്യൂണിസ്റ്റ് വുരുദ്ധർക്ക് നിർബന്ധം. നോക്കണേ സോഷ്യലിസം നില നിന്ന റഷ്യയെ പറ്റി കമ്മ്യൂണിസ്റ്റുകാർ മിണ്ടരുതായിരുന്നു. സോഷ്യലിസം ഇല്ലാതായ ഇന്നത്തെ റഷ്യയെപ്പറ്റി സംസാരിക്കുകതന്നെ വേണം!

പ്രായോഗിക വ്യതിയാനങ്ങളോടെ മാത്രമേ വ്യത്യസ്ത രഷ്ട്രങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവർത്തിക്കാൻ സാധിക്കൂ എന്നത് ഞാൻ മുൻകമന്റൊന്നിൽ പറഞ്ഞിട്ടുള്ളതാണ്.

************************************************

നമ്മൾ പൊതുവേ തിരുത്തൽ വാദികൾ ആണല്ലോ മാഷേ! പക്ഷെ തിരുത്തിത്തിരുത്തി പാർട്ടിയ്ക്കു പുറത്തു പോകാൻ ആഗ്രഹിക്കാത്തവരുടെ കൂട്ടത്തിൽ ആണെന്നു മാത്രം!താൻചത്ത് മീൻപിടിക്കുന്നതിലെന്തർത്ഥം? അകത്തു നിന്നുള്ള തിരുത്തലുകളേ ഉള്ളൂ.സി.പി.എമ്മിനെ പോലുരു പാർട്ടിയെയോ ഇടതുപക്ഷത്തെയോ കേരളത്തിലും ഇന്ത്യയിലും എഴുതിത്തള്ളാറായി എന്നൊന്നും നമ്മൾ വിശ്വസിക്കുന്നില്ല. അവയുടെ പ്രസക്തി വർദ്ധിക്കുകയാണ് എന്നു തന്നെ കരുതുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുവാനുള്ള ശ്രമങ്ങളിൽ പലപ്പോഴും പാളിച്ചകളുണ്ടാകുന്നു എന്നുമാത്രം! എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നതിനു നന്ദി!

Tuesday, October 11, 2011

കമന്റ്: സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?

എന്റ്തന്നെ ഒരു പോസ്റ്റിലിട്ട ചില മറുപടിക്കമന്റുകൾ


കെ.പി.എസ്: "അതേ സമയം സി.പി.എം വിരുദ്ധന്‍ ആകുന്നത് അപരാധമാണോ എന്ന് ഞാന്‍ ചോദിക്കുകയുമില്ല. എന്തെന്നാല്‍ സി.പി.എം. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകുന്നത് തെറ്റോ പാപമോ അല്ലെന്നും അത് നമ്മുടെ ജനാധിപത്യാവകാശമാണെന്നും ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും സി.പി.എം. അനുകൂലികള്‍ ആകാന്‍ പറ്റില്ലല്ലൊ"

കമ്മ്യൂണിസ്റ്റ് വിരുദ്ധരകുന്നത് അപരാധമാണെന്ന ധ്വനി എന്റെ ഈ ലേഖനത്തിൽ ഉണ്ടോ? അങ്ങനെ ഞാൻ ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസത്തിൽ അന്തർലീനമായിരിക്കുന്നുവെന്ന് കരുതുന്ന ഏതെങ്കിലും ഘടകങ്ങളോട് വിയോജിക്കുന്നതിലും അപരാധമൊന്നുമില്ല. ഞാൻ എഴുതിയത് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന പ്രവർത്തനങ്ങൾ, സമരങ്ങൾ, ഇടപെടലുകൾ ഇവയേതിനെയും ദോഷൈകദൃഷ്ടിയോടെ മാത്രം നോക്കിക്കാണുകയും, കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്ന ഏതൊരു കൊള്ളരുതായ്മകളെയും കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് അത്തരം കൊള്ളരുതായ്മകളെക്കൂടി ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണതകളെ സൂചിപ്പിക്കുവാനാണ്. ആർ.എസ്.എസിനെയും എൻ.ഡി.എഫിനെയും (ഇപ്പോൾ എസ്.ഡി.പി.ഐ; അതോ പോപ്പുലർ ഫ്രണ്ടോ!) ) ഭയക്കുന്നത്ര കമ്മ്യ്യൂണിസ്റ്റുകാരെ ഭയക്കേണ്ടതുണ്ടോ എന്നും എനിക്ക് ചോദിക്കുവാനുണ്ട്.ഉത്തരേന്ത്യയിലെ മാഫിയാ രാഷ്ട്രീയം പോലെയും കമ്മ്യൂണിസ്റ്റുകാരെ ഭയക്കേണ്ടതുണ്ടെന്നു ഞാൻ കരുതുന്നില്ല. പ്രായോഗിക തലത്തിൽ നന്മതിന്മകളുടെ ആപേക്ഷികതകൾ മാത്രം കണക്കിലെടുത്ത് മാത്രമായാൽ പോലും ഇവിടുത്തെ കമ്മ്യ്യുണിസത്തെ മറ്റെന്തിനേക്കാളും ഭയക്കേണ്ടതോ വെറുക്കേണ്ടതോ ഇല്ല. ഏതെങ്കിലും പ്രദേശത്ത് ഒരു പ്രത്യേക കക്ഷിയ്ക്ക് മാത്രം മേൽക്കൈ വന്നാൽ അവർ മറ്റുള്ളവയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നത് കമ്മ്യൂണിസ്റ്റുകാരിൽ മാത്രമുള്ള സ്വഭാവമില്ല. ഗാന്ധിസം പറയുന്ന കോൺഗ്രസ്സുകാർ പോലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. കേരളത്തില്പോലും. കേരളത്തിൽത്തന്നെ എത്രയോ സ്ഥലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളെ തികഞ്ഞ ഫാസിസ്റ്റ് രീതിയിൽ പ്രതിരോധിച്ചിട്ടുണ്ട്, കോൺഗ്രസ്സുകാർ. ഒറ്റപ്പെട്ടാണെങ്കിലും പലയിടത്തുമുണ്ട് ഇന്നും കൊൺഗ്രസ്സ് ഗ്രാമങ്ങളും ആർ.എസ്.എസ് ഗ്രാമങ്ങളുമൊക്കെ. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ പച്ചയിൽ മാത്രമല്ല, അല്പം കായിക ബലംകൂടി ഉപയോഗിച്ചുതന്നെയാണ് കേരളത്തിലും ഇന്ത്യയിൽ പലയിടത്തും കമ്മ്യൂണിസ്റ്റുപാർട്ടി വളർത്തിയെടുത്തിട്ടുള്ളതെന്നത് നിഷേധിക്കുന്നുമില്ല. ഇന്ന് കേരളത്തിൽ കായശക്തികൊണ്ട് നിലനിൽക്കേണ്ട സ്ഥിതി കമ്മ്യൂണിസ്റ്റുകാർക്ക് എവിടെയെങ്കിലും എപ്പോഴെങ്കിലും ഉണ്ടെങ്കിൽ അത് കൂടുതലും വർഗ്ഗീയ സംഘടനകളുടെ ശാക്തീകരണം ഉള്ളയിടങ്ങളിലാണ്. കോൺഗ്രാസുകാർ പഴയതുപോലെ കമ്മ്യുണിസ്റ്റുകാരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനു തടയിടുന്നില്ല.അങ്ങനെയുള്ള മേഖലകൾ തീരെയില്ലെന്നല്ല. കോഗ്രസ്സുകാർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇടങ്ങളും ഇന്നില്ല. ഒരു പക്ഷെ കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളെ ചൂണ്ടി ഇപ്പറഞ്ഞതിനെ പ്രതിരോധിക്കാം. പക്ഷെ എല്ലായിടത്തും പാർട്ടി ഗ്രാമങ്ങളില്ല.അത് അവിടുത്തെ സാഹചര്യങ്ങളാണ്. കേരളത്തിൽ ഇനിയെവിടെയെങ്കിലും മറ്റുള്ള ആശയങ്ങനെ അടിച്ചമർത്തി ഏകകക്ഷി മേധാവിത്വം പുലർത്താൻ കമ്മ്യൂണിസ്റ്റുകാരോ കോൺഗ്രസ്സ് ഇൾപ്പെടെയുള്ള മതേതര കക്ഷികളോ ഇനിയുള്ള കാലം ശ്രമിക്കുമെന്നോ ശ്രമിച്ചാൽ തന്നെ അത് വിജയിക്കുമെന്നോ കരുതാൻ ഇപ്പോൾ ന്യായമൊന്നുമില്ല.എന്നാൽ ഇന്ത്യയിൽ മൊത്തത്തിലുള്ള സ്ഥിതി അതല്ല. മറ്റ് സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് അധികം വേരോട്ടമില്ലാത്തതു തന്നെ അവിടങ്ങളിലെ രാഷ്ട്രീയമാഫിയാ പ്രസ്ഥാനങ്ങളുടെ എതിർപ്പുകളെ അതിജീവിക്കാൻ കഴിയാത്തതുകൊണ്ടാണ്. അതേ പറ്റിയിക്കെ പറഞ്ഞാൽ ഒരുപാടുണ്ട്. ഒരുദാഹരണം മറ്റൊരു കമന്റായി ഇടാം. അതുകൊണ്ടൊക്കെ കമ്മ്യൂണിസ്റ്റുകാരിൽ മാത്രം ഭയാ‍രോപണങ്ങൾ ഉന്നയിക്കുനത് സത്യസന്ധമാകില്ല.
*************************************************************************************

ഒരിക്കൽ ഉത്തരേന്ത്യയിൽ ഒരു മുഖ്യമന്ത്രിയുടെ സുഹൃത്ത് മുഖ്യമന്ത്രിയെ കണ്ട് ഒരു പരാതിപറയാൻ പോയി. ഈ സുഹൃത്തിന്റെ കാറ് ചില മോഷ്ടാക്കൾ-കം-ഗുണ്ടകൾ മോഷ്ടിച്ചുകൊണ്ടു പോയി. പ്രതികളെ അറിയാമായിരുന്നിട്ടും പോലീസ് പിടിക്കുകയോ കാർ തിരിച്ചു നൽകുകയോ ചെയ്തില്ല. പരാതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. തിരിച്ച് പരാതിക്കാരൻ സുഹൃത്ത് ഇറങ്ങിവരുമ്പോൾ മോഷണം പോയ തന്റെ കാറ്‌ മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് കിടക്കുന്നു. ഈ കാറു മോഷ്ടിച്ചവരടക്കം കുറെ ഗുണ്ടകൾ അവിടെ കുശലം പറഞ്ഞ് നിൽക്കുകയും ചെയ്യുന്നു. ഇതു കണ്ട സുഹൃത്ത് തിരികെ മുഖ്യമന്ത്രിയെ ചെന്നു കണ്ട് കാര്യം പറഞ്ഞു. തന്റെ കാറും മോഷ്ടാക്കളും മുഖ്യന്റെ മുറ്റത്ത് നിൽക്കുന്നുവെന്ന്! അപ്പോഴാണ് സാക്ഷാൽ മുഖ്യമന്തിയുടെ മറുപടി; അവന്മാർക്ക് വല്ലതും കൊടുത്തിട്ട് എടുത്തുകൊണ്ട് പൊയ്ക്കൊള്ളൂഎന്ന്‌! എങ്ങനെയുണ്ട് മുഖ്യമന്ത്രിയും ഗുണ്ടകളും ഗുണ്ടായിസവും. ഇങ്ങനെ ഒരു മുഖ്യമന്ത്രി എന്തായാലും കേരളത്തിൽ ഉണ്ടാകില്ലെന്ന് നമുക്ക് ആശ്വസിക്കാം. അപ്പോൾ അങ്ങനെയൊക്കെയുള്ള ഈ രാജ്യത്ത് വിമർശനബുദ്ധി മുഴുവൻ കമ്മ്യൂണിസ്റ്റുകൾക്കു നേരെ മാത്രം പ്രയോഗിക്കുന്നതിലെ ആത്മാർത്ഥതയിൽ സംശയം തോന്നുക സ്വാഭാവികം മാത്രം!
**********************************************************************************

ചൈനയും ക്യൂബയും ഒക്കെ അവിടെ നിൽക്കട്ടെ; ഇത് ഇന്ത്യയാണ്! മാർക്സിസം ആകെ മൊത്തം ടോട്ടൽ ഒന്നേയുള്ളൂ. പക്ഷെ വിവിധ രാജ്യങ്ങളെ സംബന്ധിച്ച് പ്രയോഗത്തിൽ എവിടെയും ഒന്നിന്റെ പകർപ്പാകായിരിക്കില്ല മറ്റൊന്ന്‌!

Saturday, October 8, 2011

സ്വന്തം സുഹൃത്ത് എന്ന ബ്ലോഗിൽ ഇട്ടകമന്റ്

സ്വന്തം സുഹൃത്ത് എന്ന ബ്ലോഗിൽ ഇട്ടകമന്റ്

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ഒരു ലിങ്ക് ഇതാ: നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് അല്ലാതാക്കി

ക്യൂബയിലെയും ചൈനയിലെയും മറ്റും കമ്മ്യൂണിസം പോലത്തെ കമ്മ്യൂണിസം ഇന്ത്യയിൽ പ്രായോഗികമല്ലല്ലോ സുഹൃത്തേ! കമ്മ്യൂണിസ്റ്റാകാൻ ദാസ് ക്യാപിറ്റലും,കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒന്നും നമ്മൾ വായിക്കണമെന്നില്ല. അതൊക്കെ വായിച്ച് മനസിലാക്കിയിട്ടുള്ളവരുടെ വ്യഖ്യാനങ്ങളും ലേഖനങ്ങളും ഒക്കെ വായിച്ചാൽ മതി. താങ്കൾ കമ്മ്യൂണിസ്റ്റാണെന്നു പറയുന്നെങ്കിലും കമ്മ്യൂണിസത്തെ പറ്റി വികലമായ ധാരണകളാണുള്ളതെന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. എതെങ്കിലും പ്രാദേശിക നേതാവിലൂടെ ഒരു പ്രത്യയശാസ്ത്രത്തെ മൊത്തം നോക്കിക്കാണുന്നതിലുള്ള പ്രശ്നവുമുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹ്യ സാഹചര്യങ്ങൾ മനസിലാക്കാതെ ഇവിടത്തെ കമ്മ്യുണിസത്തെ വിലയിരുത്തുന്നതേ തെറ്റ്. താങ്കൾ ഈ പറഞ്ഞ വിഷയങ്ങൾ ഒക്കെ ഉണ്ടാകുമ്പോൾ പാർട്ടി പിന്നെ എന്തുചെയ്യണമെന്നാണ്? നിർദ്ദേശങ്ങൾ ഒന്നും കാണുന്നില്ലല്ലോ.(അതിനുമാത്രം ആളല്ലെന്നു വേണമെങ്കിൽ താങ്കൾക്കു പറഞ്ഞൊഴിയാം) പെട്രോൾ വില കൂട്ടിയതിൽ പ്രതിഷേധിക്കുകയല്ലാതെ രണ്ടോ മൂന്നോ സംസ്ഥാനത്ത് മാത്രം വേണ്ടത്ര ആൾബലമുള്ള ഒരു പാർട്ടിയ്ക്ക് എന്താ ചെയ്യാൻ കഴിയുക? മീണ്ടാതിരുന്നാൽ അതിനു പഴി വേറെ വരും. ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളുടെയൊക്കെ സ്ഥിതി താങ്കൾക്കും അറിയാത്തതായിരിക്കില്ലല്ലോ. താങ്കൾ പറയുന്നതനുസരിച്ച് ഒരു പ്രശ്നത്തിലും ഇടതുപക്ഷം ഇടപെടാൻ പാടില്ല. മിണ്ടാതെ വായും പൊത്തി ഇരുന്നോളണം. കോൺഗ്രസ്സ് പ്രതിപക്ഷത്തായിരിക്കുമ്പോൾ അവർ അടങ്ങിയിരിക്കണമെന്ന് ഞങ്ങളാരും പറയാറില്ല. ആദ്യം ഇന്ത്യയിലെ പാർളമെന്ററി ജനാധിപത്യം, അതിന്റെ മെച്ചം, പരിമിതികൾ ഇന്ത്യയിലെ സാമൂഹ്യ പരിതസ്ഥിതികൾ ഇതൊക്കെ മനസിലാക്കുക.( താങ്കൾക്കവ മനസിലാകാഞ്ഞിട്ടൊന്നുമല്ല എന്നറിയാം. താങ്കൾ കമ്മ്യൂണിസത്തെ വെറുക്കാൻ വേണ്ടി വെറുക്കുകയാണല്ലോ!). ഇക്കലത്ത് കമ്മ്യൂണിസ്റ്റ് തൊപ്പിയിട്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധം പറഞ്ഞാൽ അല്പം ചില കൈയ്യടികൾ ഒക്കെ കിട്ടും. ഈ കമ്മ്യൂണിസ്റ്റ് വിരോധികളായ കമ്മ്യൂണിസ്റ്റുകൾ ഒക്കെ പാർട്ടി വിട്ടുപോയ കാരണങ്ങൾ അന്വേഷിക്കുമ്പോഴാണ് അവരുടെ ആദർശശുദ്ധി ശരിക്കും മനസിലാകുക. താങ്കളെ എനിക്ക് വ്യക്തമല്ലാത്തതുകൊണ്ട് താങ്കൾ അക്കൂട്ടത്തിലുള്ള ആളാണെന്നു ഞാൻ കരുതുന്നില്ല. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല.കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് ശക്തിയുള്ളതിന്റെ ഗുണങ്ങൾ അതില്ലാതാകുമ്പോഴേ അറിയൂ. നമ്മളും പാർട്ടിയെ വിമർശിക്കാറുണ്ട്. പക്ഷെ അത് വൈരനിര്യാതന ബുദ്ധിയോടെ അല്ല. ഇവിടെ കോൺഗ്രസ്സുകാരോ മറ്റോ നൂറു ദോഷങ്ങൾക്കിടയിൽ ഒരു ഗുണം ചെയ്താൽ അതിനെ അങ്ങ് ഉയർത്തിക്കാട്ടും. ഇടതുപക്ഷത്തിനു നൂറു ഗുണങ്ങൾക്കിടയിൽ ഒരു തെറ്റു പറ്റിയാൽ ആ തെറ്റിനെ ആയിരിക്കും താങ്കളെ പോലുള്ളവർ ഉയർത്തിക്കാട്ടുക. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇവിടെ പിന്നെ സി.പി.എമ്മുമാർ മാവോയിസ്റ്റുകളെ പോലെ ആയുധമെടുത്ത് അടരാടണമെന്നാണോ താങ്കൾ പറയുന്നത്? യഥാർത്ഥ കമ്മ്യുണിസം ഇതല്ലെങ്കിൽ യഥാർത്ഥ കമ്മ്യൂണിസത്തെക്കുറിച്ച് താങ്കൾക്കറിയാവുന്ന കാര്യങ്ങൾ എന്തുകൊണ്ട് ഷെയർ ചെയ്യുന്നില്ല? എന്തുകൊണ്ട് നല്ല നിർദ്ദേശങ്ങൾ വയ്ക്കുന്നില്ല? അപ്പോൾ കമ്മ്യൂണിസ്റ്റുകാർ നന്നാകണമെന്ന ആഗ്രഹമല്ല, നന്നാകരുതെന്ന അത്യാഗ്രഹമാണ് മനസിൽ. എങ്കിലല്ലേ വിമർശിക്കാൻ സാധിക്കുകയുള്ളൂ. ആദ്യം എന്തിലെങ്കിലുമൊക്കെ ഒന്നു വിശ്വസിക്കാൻ ശ്രമിക്കുക. എന്നിട്ട് ആ വിശ്വാസത്തെത്തന്നെ സദുദ്ദേശത്തോടെ നോക്കിക്കാണുകയും വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യുക. പെട്രോൾ വില വർദ്ധിപ്പിച്ചപ്പോൾ അതു അല്പമൊന്നു ലഘൂകരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ചെയ്ത സംസ്ഥാന നികുതി വേണ്ടെന്നുവയ്ക്കൽ പരിപാടിയെ വലിയ കാര്യമായി ഉയർത്തിക്കാട്ടുക വഴി കേന്ദ്രത്തിലെ കോൺഗ്രസ്സ് സർക്കാർ അന്യായമായി പെട്രോൾ വില കൂട്ടിയതിനെ ന്യായീകരിക്കുകയല്ലേ താങ്കൾ? എന്തുകൊണ്ട് പെട്രോൾ വില കൂട്ടാതിരുന്നുകൂട? താങ്കളുടെ നല്ല കമ്മ്യൂണിസ്റ്റ് ചമയൽ തികഞ്ഞ കാപട്യവും താങ്കൾ ഒരു അടിയുറച്ച കോൺഗ്രസ്സുകാരനോ ബി.ജെ.പിക്കാരനോ ലീഗുകാരനോ ആണെന്നും ഇത് വായിച്ച എനിക്ക് തോന്നിയെന്ന് സ്നേഹപൂർവ്വം അറിയിക്കട്ടെ! താങ്കൾ ഈ പോസ്റ്റിൽ എഴുതിയതുമാതിരിയുള്ള അഭിപ്രായങ്ങൾ വച്ചുപുലർത്താനും പ്രചരിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവും താങ്കൾക്കുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ ഞാനെന്റെ കൈത്തരിപ്പ് കീബോർഡിൽ ഇങ്ങനെ തീർക്കുന്നു; ആശംസകൾ!

Saturday, October 1, 2011

പാലക്കാട്ടേട്ടന്റെ ഒരു ബ്ലോഗിലിട്ട കമന്റ്

പാലക്കാട്ടേട്ടന്റെ ഒരു ബ്ലോഗിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് താഴെയുണ്ട്.

http://edatharathampuran.blogspot.com/2011/10/blog-post.html


ജീവിതത്തിൽ ഓരോ കുടുംബത്തിനും സമാനമായ ഇത്തരം കൊച്ചുകൊച്ചു സന്തോഷങ്ങൾ ഉണ്ട്. ഞാൻ വിവാഹിതനല്ല.അതുകൊണ്ട് സ്വന്തമായി ഇത്തരം അനുഭവങ്ങലില്ല. എന്നാൽ എന്റെ സഹോദരിയുടെ പ്രസവദിവസം ഞാൻ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്നു. അവളുടെ കെട്ടിയോൻ ഗൾഫിലായിരുന്നു. സത്യത്തിൽ പ്രസവിച്ച ദിവസം മുതൽ ആ കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കാണുന്നത് ഒരു വലിയ അനുഭവം തന്നെയായിരുന്നു. ഇത്രയും സ്നേഹത്തിലും പരിചരണത്തിലും കുട്ടി ഒന്നു കരയുമ്പോൾ ഉള്ള ഉൽക്കണ്ഠകളിലൂടെയുമൊക്കെയാണല്ലോ ഓരോ കുട്ടിയെയും രക്ഷിതാക്കൾ വളർത്തുന്നത്. ആരെങ്കിലും ആക്രമിക്കപ്പെടുമ്പോൽ ഞാൻ ചിന്തിക്കാറൂണ്ട്. ആക്രമിക്കപ്പെട്ട ആൾ ഇതുപോലെ രക്ഷിതാക്കൾ വളർത്തുനവരല്ലേ? എങ്ങനെ ആ രക്ഷിതാക്കൾക്ക് അത് സഹിക്കാൻ കഴിയുമെന്ന്.എന്റെ ആദ്യത്തെ ശേഷാറിക്കുട്ടി ജനിച്ചതിനു ശേഷം ഞാൻ കുറച്ചുകൂടി സമാധാനപ്രിയനായി. സത്യത്തിൽ ഒരു ശേഷാറിക്കുഞ്ഞ് ജനിച്ചതിനു ശേഷം ഞാൻ പഠിപ്പിക്കുന്ന കുട്ടികളെ അതിനുമുമ്പെന്നപോലെ അത്യാവശ്യം ചൂരൽ പ്രയോഗം നടത്താൻ പോലും എനിക്കു കഴിയാതായി. വാത്സല്യം മൂത്ത് ഇപ്പോൾ പഠിക്കാൻ വരുന്ന കുട്ടികൾ ഇപ്പോൾ എന്നെ തീരെ വകവയ്ക്കാതായി എന്നു പറഞ്ഞാൽ മതിയല്ലോ! . സഹോദരീപുത്രരോട് ഇത്രയധികം സ്നേഹവാത്സല്യങ്ങൾ തോന്നുമെങ്കിൽ സ്വന്തം മക്കളോട് എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാവിന്നതേ ഉള്ളൂ. എല്ലാ മക്കളും ഇതുപോലെയാണ്. ഓരോ രക്ഷിതാക്കളുടെയും പൊൻ കുഞ്ഞുങ്ങൾ. അതുകൊണ്ട് ആരും ആരെയും ആക്രമിക്കാതിരിക്കുക, വേദനിപ്പിക്കാതിരിക്കുക എന്നൊക്കെ പറയാനാണ് എനിക്ക് തോന്നുന്നത്; ഇന്നത്തെ (ഒരുപക്ഷെ എന്നത്തെയും) അക്രമാസക്തലോകം കാണുമ്പോൾ

നമ്മുടെ ഇവിടെയും ഇപ്പോൾ അപ്പൂപ്പൻ- അമ്മൂമ്മ വിളിയില്ല. അപ്പൂപ്പനെയും അമ്മൂമ്മയെയും അച്ഛൻ, അമ്മ, ഉമ്മ, വാപ്പാ എന്നൊക്കെത്തന്നെ ചെറുമക്കൾ വിളീക്കുന്നത്. ചില വീടുകളിൽ അമ്മുമ്മത്തള്ളയെ കൊച്ചുമക്കൾ വിളീക്കുന്നത് മറ്റേ അമ്മ, മറ്റേ ഉമ്മ, വീട്ടിലമ്മ, വീട്ടീ ഉമ്മാ എന്നൊക്കെയാണ്. എന്റെ ശേഷക്കാരികൾ അവരുടെ അമ്മൂമ്മയായ എന്റെ ഉമ്മയെ വിളിക്കുന്നത് വാവാവാ ഉമ്മച്ചി എന്നാണ്. കാരണം അവരെ തൊട്ടിലിലിട്ട് കൂടുതലും വവാവോ എന്ന് താരാട്ട് പാടിയത് അവരാണ്.അവരുടെ വാപ്പയുടെ ഉമ്മയെ മതിനി ഉമ്മച്ചി എന്നാണ് വിളിക്കുക. എന്റെ ഉമ്മ അവരുടെ നാത്തൂനെന്ന നിലയിൽ അവരെ മതിനി എന്നു വിളീക്കുന്നത് കേട്ടുകേട്ടാണ് വാപ്പുമ്മ മതിനിയുമ്മ ആയത്. അവരുടെ വാപ്പയുടെ വാപ്പ സിംഗപ്പൂർ ജോലിയുള്ള ആളായതിനാൽ അദ്ദേഹത്തെ സിംഗപ്പൂർ വാപ്പച്ചി എന്നാണ് വിളിക്കുന്നത്. എന്റെ വാപ്പയായ അവരുടെ ഉപ്പാപ്പ അദ്ധ്യാപകനായൈരുനതിനാൽ സാറുവാപ്പച്ചി എന്നാണ് വിളിക്കുന്നത്. ഏറ്റവും വലിയ രസം അവളുമാരുടെ സ്വന്തം വാപ്പയെ അവർ ദുബായി വാപ്പച്ചി എന്നാണ് വിളിക്കുന്നത്. എല്ലാവരെയും തിരിച്ചരിയണമല്ലോ! ഈ കുട്ടികളുടെയൊക്കെ ഒരു കാര്യം!

Tuesday, September 20, 2011

പത്രക്കാരന്റെ പോസ്റ്റിലിട്ട കമന്റ്


പത്രക്കാരന്റെ പോസ്റ്റിലിട്ട കമന്റ് .


ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമാദ്യം ശബ്ദമുയർത്തിയവരോട് അന്നത്തെ ചില മൂരാച്ചികളും ബ്രിട്ടീഷുകാരുടെ കാവൽ നായ്ക്കളും പറഞ്ഞിരുന്നു; നിനക്കൊന്നും ഒരു ചൊരപ്പുമില്ലേടാ, ഇതുകൊണ്ടൊക്കെ നീയൊക്കെ എന്തു നേടാൻ പോകുന്നുവെന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവനവന്റെ കാര്യം നോക്കി നടക്കിനെടാ എന്ന്!  അതുപോലെ ഇന്നിന്റെ മൂരാച്ചികൾ, മുതലാളിത്തത്തിന്റെ കുഴലൂത്തുകാർ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢികൾ, അരാഷ്ട്രീയ വാദികൾ ഒക്കെ പറയും; സമരങ്ങൾ ആഭാസമാണെന്നും ഹർത്താലിലും വലിയ അപരാധമില്ലെന്നുമൊക്കെ. (ഹർത്താലിൽ ചെയ്യേണ്ട വിട്ടുവീഴ്ചകൾ സംബന്ധിച്ച് ഞാൻ വ്യത്യസ്താഭിപ്രായം മുമ്പേ രേഖപെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്കായി!) എലിയെ പേടിച്ച് ഇല്ലം ചുടുമ്പോലെ അക്രമമുണ്ടകുമെന്നു കരുതി സമരങ്ങളേ ഉപേക്ഷിച്ച്, രാജ്യത്ത് എന്തു നടന്നാലും ഒരു പ്രതികരണവുമില്ലാതെയിരിക്കാൻ മാത്രം ഷണ്ഡത്തരം  കമ്മ്യൂണിസ്റ്റുകാർക്കില്ല.കാരണം അത് ഒരു പ്രതിരോധപ്രസ്ഥാനമാണ്.  ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും  ഹർത്താലും സമരങ്ങളും നടത്തുമ്പോൾ   ഇത്രയും നീറ്റൽ ആർക്കുമില്ലല്ലോ! രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾക്ക് ഭരണാധികാരികൾ തന്നെ ആഹ്വാനം നടത്തുമ്പോൽ ഇവരുടെ നാവുകൾ താഴ്ന്നു പോകുന്നതെന്തുകൊണ്ടാണ്? ആറു ലക്ഷം കോടി രൂപ വെട്ടിച്ച് ജയിലിൽ കിടക്കുന്നവരെ മിടുക്കന്മാരെന്നാകും ഇവറ്റകൾ വിശേഷിപ്പിക്കുക. മാർക്സിസ്റ്റുകാരൻ അണ്ടർവേർഡ് ഇട്ടിട്ടുണ്ടോ എന്നു പൊക്കി നോക്കാൻ ഒരുപാട് പേരുണ്ട്.  നിക്കർ അല്പം കീറിയിരുന്നാൽ പിന്നെ അതിനെ പൊടിപ്പും തൊങ്ങലും ചേർത്ത്  ആക്ഷേപങ്ങളും കലിപ്പുകളും. മാർക്സിറ്റുകാരല്ലാത്തവർ മുണ്ടില്ലാതെ അഴിഞ്ഞാടിയാലും ബലേ ഭേഷ്, ബലേ ഭേഷ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാർക്സിസ്റ്റുകാർ ആർക്കെങ്കിലും കുടിയ്ക്കാൻ അല്പം ദാഹജലം നൽകിയാൽ  മൂത്രം കുടിപ്പിച്ചെന്നു പറയും. കമ്മ്യൂ‍ണിസ്റ്റ്  വിരുദ്ധർ  ആരെയെങ്കിലും മൂത്രം കുടിപ്പിച്ചാലോ പുണ്യവെള്ളം കൊടുത്തുവെന്നാകും പറയുക.  മുതലാളിത്ത സമൂഹങ്ങളിൽ  ഇടതുപക്ഷങ്ങൾക്കിടയിൽ സ്വാഭാവികമായ  ചില വലതുപക്ഷവ്യതിയാനങ്ങൾ സംഭവിക്കാം. അത് ഇവിടെയുമുണ്ട്. ഏതാനും വ്യക്തികളുമായി ബന്ധപ്പെട്ടാണ് അത്തരം പാളിച്ചകൾ ഉണ്ടാകുക. എന്ന് വച്ച് കമ്മ്യൂണിസ്റ്റുകളേ വെറുക്കപ്പെടേണ്ടവരാണ് എന്ന നിലയിൽ ചർച്ച സംഘടിപ്പിക്കുന്നവർ ഇരിക്കുന്ന കമ്പ് മുറിക്കുന്നവരാണ്.കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്ന് അവിടുത്തെ ദളിതരുടെയും, മതന്യൂന പക്ഷങ്ങളുടെയും, തൊഴിലാളികലുടെയും, നിരക്ഷരരുടെയും  ജീവിതങ്ങൾ കണ്ടു നോക്കൂ.  കമ്മ്യൂണിസം അവിടങ്ങളിൽ ഇല്ലാത്തതിന്റെ ദോഷം മനസിലാകും. ഹിന്ദുവിന്റെ ചായക്കടയിൽ നിന്ന് ചായ കുടിക്കാത്ത മുസ്ലിമും, മുസ്ലിം ഇരിക്കുന്ന ആട്ടൊറിക്ഷയിൽ കയറാത്ത ഹിന്ദുവിനെയും ഒക്കെ നിങ്ങൾക്ക് കാണാം. തമിഴ്നാട്ടിൽ വേലി കെട്ടി അയിത്തം കല്പിച്ചിരുന്ന ദളിതർക്കു വേണ്ടി ശബ്ദിക്കാൻ അവിടെ ഇത്തിരിയോളം മാത്രമുള്ള മാർക്സിസ്റ്റുകാരേ  ഉള്ളൂ ഇപ്പോഴും.ചാനലുകളീൽ നിങ്ങൾ കണ്ടിട്ടില്ലേ? ചിലർക്ക് കടിക്കുമ്പോൾ ചൊറിഞ്ഞ് ആശ്വസിക്കും. ചിലർക്ക് കടിക്കുമ്പോൾ പത്ത് മാർക്സിസ്റ്റ് വിരോധം പറയും. അപ്പോൾ കടിമാറും. ക്രിയാത്മകമായ വിമർശനങ്ങൾ വഴി ഇടതുപക്ഷത്തെ ശക്തിഉപ്പെടുത്തി സമൂഹത്തിന്റെ പ്രതിരോധശക്തി നിലനിർത്താൻ നോക്കൂ സുഹൃത്തുക്കളേ. അല്ലാതെ സദാ അന്ധമായ മാർക്സിസ്റ്റ് വിരോധവും കൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. ഇപ്പോൾ ബംഗാളിലും കേരളത്തിലും ഭരണമില്ല. കാരണം എന്തെങ്കിലുമാകട്ടെ. അത് നമുക്ക് വേറെതന്നെ ചർച്ച ചെയ്യാം. പക്ഷെ ഈ തിരിച്ചടികൾ ഒക്കെ താൽക്കാലികങ്ങൾ ആണ്. ഇനി സി.പി.എം കേരളത്തിൽ അധികാരത്തിലേ വരില്ലെന്ന് എത്രവട്ടം പലരും സ്വപ്നം കണ്ടതാണ്. എന്നിട്ടിപ്പോൾ നോക്കൂ രണ്ട് സീറ്റിന്റെ ബലത്തിൽ ആടിഉലാവുകയാണൊരു ഭരണ “ഭാരം”. ഉമ്മൻ ചാണ്ടിസാറിന് തലയിൽ കൊള്ളുന്നില്ല. മാർക്സിസ്റ്റുകാർ ചെയ്യുന്നതൊക്കെ മോശം. അതേ കാര്യങ്ങൾ മറ്റുള്ളവർ ചെയ്താലോ? അത് കേമം!  ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം!

Thursday, September 15, 2011

കെ.പി.എസിന്റെ ബ്ലോഗിലിട്ട കമന്റ്

ശ്രീ.കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ബ്ലോഗിലിട്ട കമന്റ്

കെ.പി.എസിന്റെ ദാ ഈ ലിങ്കിലുള്ള പോസ്റ്റിൽ കമന്റിട്ടിട്ട് എന്തുകൊണ്ടൊ അത് പബ്ലിഷ് ആയില്ല. ആ കമന്റ് ഇവിടെ ഇടുന്നു.

അപ്പോൾ പുകയില്ലാത്ത അടുപ്പും പുകയും അല്ലേ? ഇവിടെ നമ്മുടെ വീടുകളിലൊന്നും പുകയില്ലാത്ത അടുപ്പുകളൊന്നും പണ്ടും സ്ഥാപിച്ചിരുന്നില്ല. മുമ്പ് ചിലരൊക്കെ പരിഷത്തടുപ്പുകൾ വച്ചിരുന്നു. ഇപ്പോൾ പിന്നെ ഗ്യാസ് വന്നതോടെ മറ്റെല്ലാത്തരം അടുപ്പുകളും ഉറക്കമായി. കല്ലടുപ്പ് കത്തിക്കാൻ പണ്ടത്തെ പോലെ വിറകും കിട്ടാനില്ലല്ലോ!

പിന്നെ നമ്മുടെ പരിഷത്തിന്റെ കാര്യം. അത് ജനങ്ങളിൽനിന്നകലാൻ പല കാരണങ്ങൾ ഉണ്ട്. അത് കൊണ്ടു നടക്കുന്ന മിഡിൽ ക്ലാസ്സ്- ബുദ്ധിജീവി ജാഡക്കാർ അവർക്ക് ഷൈൻ ചെയ്യാനുള്ള ഒരു ഉപാധിയാക്കി അതിനെ മാറ്റി. ഒരു വൈറ്റ് കോളേഴ്സ് കൂട്ടായ്മ! അവരിൽ ചിലർക്ക് “ബുദ്ധിജീവിപരമായ” ചില ദൌദ്യോഗിക അധികാരങ്ങൾ കൂടി ലഭിച്ചുതുടങ്ങിയതോടെ അവർ ജനങ്ങളുടെ വെട്ടത്ത് വരാതായി. മുഖത്താകട്ടെ “ബുദ്ധിഭാരം“ കൊണ്ട് വല്ലാത്ത മസിലും!

ആദ്യകാലത്ത് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പരിഷത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും പരിരക്ഷയും നൽകി.പരിഷത്തിന്റെ പല പ്രവർത്തനങ്ങൾക്കും കോൺഗ്രസ്സുകാരുൾപ്പെടെ ഇടതുപക്ഷക്കാരല്ലാത്തവരും സഹായസഹകരണങ്ങൾ നൽകി.എന്നാൽ പിന്നെപ്പിന്നെ പരിഷത്തിനെ കൊണ്ടു നടക്കുന്നവർക്ക് എല്ലാ രാഷ്ട്രീയക്കാരോടും പുച്ഛമായി.

പുറമേയ്ക്ക് ഇടതുചായ്‌വും ഉള്ളിൽ അരാഷ്ട്രീയതയും പേറുന്ന ചില എൻ.ജി.ഓ മാരാണ് മിക്കയിടത്തും പരിഷത്ത് കൊണ്ടു നടക്കുന്നത്. അവർക്കകട്ടെ സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. പരിഷത്ത് ഇപ്പോഴും ചില നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടാകുമെങ്കിലും മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെയൊക്കെ നിരാകരിച്ചും അവയെ അവമതിച്ചും കൊണ്ട് ഇത്തരം സംഘടനകൾക്കൊന്നും ദീർഘകാലം നിലനിൽക്കാനാകില്ല. പല പ്രധാനപ്പെട്ട സാമൂഹ്യപ്രശ്നങ്ങളോടും നിസംഗഭാവം പുലർത്തുന്നത് പരിഷത്തിനെ നിഷ്പ്രഭമാക്കുകയായിരുന്നു.

സംശയിക്കേണ്ട. ഞാനും മുമ്പ് നല്ലൊരു പരിഷത്ത് പ്രവർത്തകനായിരുന്നു. പരിഷത്തിന്റെ ശക്തിദുർഗ്ഗമായിരുന്ന നമ്മുടെ തട്ടത്തുമലയിൽ ഇപ്പോൾ എത്രയോ കാലമായി ഒരു യൂണിറ്റുപോലുമില്ല. ഇപ്പോഴും ചില എൻ.ജി.ഓമാരും മറ്റും പരിഷത്തിന്റെ നാമമാത്ര പ്രവർത്തനങ്ങളുമായി നടക്കുന്നുണ്ട്. വർഷം തോറും ഓരോ തെരുവ് നാടകവും, സ്കൂളുകളിൽ ഓരോ വിജ്ഞാനോത്സവവും നടത്തി ചില ശാസ്ത്രപ്രസിദ്ധീകരണങ്ങളുടെ ചില്ലറ കോപ്പികളുടിച്ചിറക്കി സാന്നിദ്ധ്യമറിയിക്കുന്നുവെന്നുമാത്രം!

പിന്നെ ഇതിന്റെ ബുദ്ധിഭാരം പേറുന്ന ചില നേതാക്കന്മാർ ഇടതുപക്ഷം ഭരിക്കുമ്പോൾ ഭരണതലപ്പത്ത് പാത്തും പതുങ്ങിയും ചെന്ന് ചില ദുരുപദേശങ്ങൾ നൽകി ഒരു വഴിക്കാക്കുകയും ചെയ്യും. പരിഷത്തുകാരെ കൊണ്ടു നടന്നാണല്ലോ അല്പം അറിവും നിറവുമൊക്കെയുള്ള നല്ലൊരു രാഷ്ട്രീയ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന നമ്മുടെ എം.എ.ബേബി സഖാവിന് ഇക്കണ്ട പേരുദോഷമൊക്കെ അദ്ദേഹത്തിന്റെ മന്ത്രികാല ജീവിതത്തിൽ കേൾക്കേണ്ടിവന്നത്!

Wednesday, September 7, 2011

രാഷ്ട്രീയവും അരാഷ്ട്രീയവും (കമന്റ്)

കെ.പി. സുകുമാരന്റെ ബ്ലോഗിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റും കമന്റുകളും ഈ ലിങ്കിൽ: “രാഷ്ട്രീയവും അരാഷ്ട്രീയവും”

രാഷ്ട്രീയത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അരാഷ്ട്രീയതയെ എതിർക്കുന്ന ഒരാളാണ് ഞാൻ. അരാഷ്ട്രീയത എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയിൽ വിശ്വസിക്കാതിരിക്കുക എന്നതല്ല. രാഷ്ട്രീയമേ മോശമെന്നും രാഷ്ട്രീയമേ വേണ്ടെന്നും ഉള്ള വിശ്വാസം, വച്ചു പുലർത്തുന്നവരാണ് അരാഷ്ട്രീയ വാദികൾ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗമല്ലെന്നോ അനുഭാവി അല്ലെന്നോ കരുതി ആങ്ങനെയുള്ളവരെ എല്ലാം അരാഷ്ട്രീയ വാദികൾ എന്നു പറയാനാകില്ല. അവർ ഒരു പാർട്ടിയിലും ചേരുന്നില്ല. എന്നാൽ രാഷ്ട്രീയത്തോടും ജനാധിപത്യത്തോടും നിഷേധാത്മക സമീപനവും ഇല്ല. ഇവരെ നമുക്ക് അരാഷ്ട്രീയവാദികൾ എന്നല്ല സ്വതന്ത്ര ചിന്തകർ എന്നു വേണമെങ്കിൽ വിളീക്കാം. നിഷ്പക്ഷർ എന്നു പറയാനൊക്കില്ല. കാരണം നിഷ്പക്ഷത എന്നത് ഒരു സങ്കല്പം മാത്രമാണ്. ഓരോ അവസരത്തിലും ഓരോന്നു പറയുന്നവരാണ് യാഥാർത്ഥത്തിൽ നിഷ്പക്ഷർ. അവസരവാദികൾ എന്നും ഇവരെ വിളിക്കാൻ പറ്റില്ല. കാരണം അവസരവാദികൾ നിഷ്പക്ഷരിലും അല്ലാത്തവരിലും കാണും. ഞാൻ സൂചിപ്പിച്ച സ്വതന്ത്ര ചിന്തകർ അരാഷ്ട്രീയ വാദികൾ ആയിരിക്കില്ല. കാരണം അവർക്ക് രാഷ്ട്രീയത്തോട് വെറുപ്പൊന്നുമുണ്ടാകില്ല. രാഷ്ട്രീയത്തെ വെറുക്കുന്നവരെയാണ് അരാഷ്ട്രീയ വാദികൾ എന്നു പറയാവുന്നത്. ഈ വെറുപ്പ് ജനാധിപത്യത്തിനു ഭൂഷണമല്ല. പ്രോത്സാഹനജനകവുമല്ല. രാഷ്ട്രീയം വേണം. അതിനെ സദാ തിരുത്താനുള്ള നിരന്തരമായ പ്രക്രിയകളും നടന്നുകൊണ്ടിരിക്കണം. അത് ഇപ്പോഴും നടക്കുന്നുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു പാർട്ടി മറ്റേ പാർട്ടിയെ ആശയപരമായി എതിർക്കുന്നതു പോലും ഈ തിരുത്തൽ പ്രക്രിയകളുടെ ഭാഗമാണ്. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെ രാഷ്ട്രീയമേ ഇല്ലാതാവണമെന്ന നിലപാടുകൾ ഗുണകരമല്ല.

ഇനി ഒരു പാർട്ടിയിൽ ചേരുമ്പോൾ അയാൾ സ്വയം പാർട്ടിക്കും നേതാക്കൾക്കും തന്റെ ചിന്തകളെ അടിയറവയ്ക്കുന്നു എന്ന വാദത്തെ പറ്റി പറയാം. ഇത് ഒരു പരിധിവരെ ശരിയാണ്. എന്നാൽ അത് അനിവാര്യവുമാണ്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുവാൻ കഴിയുന്നവർക്ക് സ്വന്തം പാർട്ടികളിൽ തന്നെ അതിനുള്ള അവസരങ്ങളുണ്ട് താനും. എന്നാൽ സ്വന്തമായി ഒന്നും ആവിഷ്കരിക്കാനില്ലാത്തവർ പാർട്ടിയുടെ ആശയങ്ങളെ അതേപടി അംഗീകരിച്ച് കഴിയുന്നുവെന്നുമാത്രം. പാർട്ടിയിലെന്നല്ല, ഏതെങ്കിലും ഒരു സംഘടനയിൽ ഒരാൾ അംഗമാകുന്നതോടെ അയാളുടെ സ്വാതന്ത്ര്യത്തിന്റെ ഒരു ഭാഗം ആ സംഘടനയുടെ മുന്നിൽ അടിയറവച്ചേ മതിയാകൂ. ഒരു വായനശാലയിലോ ആർട്സ് ക്ലബ്ബിലോ അംഗമാകുമ്പോൾ പോലും അതിന്റെ നിയമാവലി അംഗീകരിക്കാൻ ഓരോ അംഗങ്ങളും ബാദ്ധ്യസ്ഥരാകുന്നു. കുറച്ച് സ്വാതന്ത്ര്യം അവിടെയും അടിയറ വയ്ക്കേണ്ടി വരും. എന്തിനു സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തിനു പോലുമുണ്ട് ചില അലിഖിത നിയമങ്ങളും നിയന്ത്രണങ്ങളും. അതുപോലെ ഒരു പാർട്ടിയിൽ ചേരുമ്പോൾ ആ പാർട്ടിയുടെ പൊതുവായ ലക്ഷ്യങ്ങൾക്കു വേണ്ടിയും കുറെ സ്വാതന്ത്ര്യം പണയപ്പെടുത്തേണ്ടി വരും. എന്തിന് ഒരു രാഷ്ട്രം തന്നെ ഒരു സംഘടനയാണ്. ഒരു രാജ്യത്ത് ജനിച്ചു വീഴുമ്പോൾ മുതലോ ഒരു രാജ്യത്തിൽ പൌരത്വം എടുക്കുമ്പോഴോ മുതൽ ആ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കാൻ ഓരോ പൌരനും ബാദ്ധ്യസ്ഥനാകുന്നു. അപ്പോൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യത്തിനു മുന്നിലും ഓരോ വ്യക്തിയും തന്റെ സ്വാതന്ത്ര്യുഅത്തിന്റെ ഒരു പങ്ക് അടിയറവയ്ക്കേണ്ടി വരുന്നു.അങ്ങനെ പല വിധത്തിൽ നിയന്ത്രിക്കപ്പെടുന്ന സ്വാതന്ത്ര്യം മാത്രമാണ് ഒരു ജനാധിപത്യ രാജ്യത്തുപോലും ഒരു പൌറന് അനുഭവിക്കുവാൻ കഴിയുക. അതെ, സ്വാതന്ത്ര്യം എന്നാൽ അനിയന്ത്രിത സ്വാതന്ത്ര്യം അല്ല. നിയന്ത്രിത സ്വാതന്ത്ര്യം ആണ്. അനിയന്ത്രിത സ്വാതന്ത്ര്യം അരാജകത്വത്തിലേയ്ക്കായിരിക്കും സമൂഹത്തെ നയിക്കുക. സ്വാതന്ത്ര്യത്തിന്റെ അർത്ഥവും അർത്ഥാന്തരങ്ങളും ഒക്കെ നാം വേറെ തന്നെ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.

സുശീലിന്റെ കമന്റിനു നൽകിയ മറുപടി

എന്റെ ബ്ലോഗിൽ സുശീലിന്റെ കമന്റിനു നൽകിയ മറുപടി. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ് . “അണ്ണാഹസാരെമാർ ഉണ്ടാകുന്നത്............”

സുശീൽ,
 

വരട്ട് തത്വവാദമൊക്കെ എല്ല്ലാവരിലും ഏറിയും കുറഞ്ഞും കാണും. കള്ളക്കേസും കള്ളം അല്ലാത്ത കേസും ഒക്കെ രാഷ്ട്രീയക്കാർ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കും.രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമാണ്.ഒരുതരം പരസ്പരപ്രതിരോധം! വരട്ടുതത്വവാദവും, കള്ളക്കേസ് കൊടുക്കലും ഒക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. എസ്.എസ്.എൽ.സി ബൂക്കിൽ ജനനതീയതി തിരുത്തുന്നതിലെ സർങ്കീർണ്ണതകൾ ഒഴിവാക്കി നിയമം പരിഷ്കരിക്കപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. ഞാൻ ആ വാർത്ത കണ്ടിരുന്നില്ല.മാലപ്പടക്കം പൊട്ടിച്ച് അത് അഘോഷിക്കാനുള്ള മനസ് എനിക്കുണ്ട്.

ജങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട നിയാങ്ങളുടെ നൂലാമാലകളെ പറ്റി ഞാൻ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്. അതിലൊക്കെ ഈ എസ്.എസ്.എൽ.സി ബൂക്കിലെ ജനനതീയതി തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണ്ണതകളെക്കുറിച്ച് ഉദാഹരിക്കുമായിരുന്നു. കാരണം ഇതിനുള്ള അപേക്ഷകളുമായി അതു പൂരിപ്പിക്കാനും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പരീക്ഷാ ഭവനിൽ കൂടെ പോകാനും ഒക്കെ ധാരളം പേർ വർഷം തോറും എന്റെ അടുക്കൽ വരാറുള്ളതാണ്.എന്റെ കുടുംബത്തിലെ ചില കുട്ടികളുടെ കാര്യത്തിനു ഞാൻ നേരിട്ട് ഇറങ്ങിയപ്പോൾ അതിന്റെ തൊന്തറവ് നേരിട്ട് തന്നെ ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.

ലോക്കൽ അതോറിറ്റി നൽകുന്ന ഒറിജിനൽ ജനന സർട്ടിഫികറ്റ് ഒന്നുകൊണ്ടുമാത്രം പരിഹരിച്ചു കൊടുക്കുവാനുള്ള ഒരു കാര്യമാണിതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. ഇനി അഥവാ ചിലർക്കെങ്കിലും ജനന സർട്ടിഫിക്കറ്റ് ലോക്കൽ അതോറിട്ടികളിൽ ലഭിക്കാതെ വന്നാൽ (അങ്ങനെ വന്ന അനുഭവങ്ങൾ ഉണ്ട്) ഒന്നോരണ്ടോ സർക്കാർ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റു കൊണ്ടും ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൊവെന്നും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

പരീക്ഷാഭവനിലേയ്ക്ക് കത്ത് അയക്കുകയും പത്രങ്ങളിൽ എഡിഉറ്റർക്കുള്ള കത്തുകളിൽ കത്തയക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.എനിക്ക അറിയാവുന്ന പല ജനപ്രതിനിധികളോടും (മന്ത്രിമാരോടല്ല), ഉദ്യോഗസ്ഥപ്രമുഖരോടും അദ്ധ്യാപക- എൻ.ജി.ഒ സർവീസ് സംഘടനാ നേതാക്കളൊടും ഒക്കെ പലതവണ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല ബധിരകർണ്ണങ്ങളിലാണ് ചെന്നു പതിച്ചത്. ഒരു സാധാരണകാരന്റെ അഭിപ്രായവും പരാതിയും ആരു കേൾക്കാൻ!

എന്തായാലും ഈ സർക്കാരിന്റെ കാലത്ത് ഈ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടായതിൽ പെരുത്ത സന്തോഷം തന്നെ. അതിനു ഉമ്മൻ ചാണ്ടി സർക്കാരിനെ അഭിനന്ദിക്കാൻ പാമോയിൽ കേസൊന്നും (ഹഹഹ) എനിക്കൊരു തടസമല്ല സുശീൽ . ബർത്ത് സർട്ടിഫികറ്റ് തിരുത്തുന്നതിനുള്ള നിയമത്തിലെ സങ്കീർണ്ണതകൾ എടുത്തു മാറ്റിയതിന് സർക്കാരിനെ അഭിനന്ദിക്കുന്നു.

അതോടൊപ്പം ഈ കാര്യം ബന്ധപ്പെട്ട അധികൃതരുടെ മുന്നിൽ എത്തിച്ച ആരോ ഉണ്ട്. അത് ഭരണ-ഉദ്യോഗ തലത്തിൽ പിടിയുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരോ, ഉദ്യോഗസ്ഥരോ, അനുഭവസ്ഥനായ ഒരു സാധാരണ പൌരനോ ആരും ആകാം അത്. അത് ആരായാലും അവരും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു.

അല്ലാതെ മുകളിലിരിക്കുന്ന എല്ലാവരുടെയും ശ്രദ്ധയിൽ ഇതൊന്നും അത്രപെട്ടെന്ന് വരികയോ വന്നാൽ തന്നെ അത് വേണ്ട വിധം പരിഹരിക്കുകയോ ഉണ്ടാകാറില്ല. അത് ആരു ഭരിക്കുമ്പോൾ ആയാലും. എന്തായാലും ഈ ഒരു നിയമ പരിഷ്കാരം കൊണ്ടുവന്ന അധികാരികൾക്കും, അതിനു പിന്നിൽ ഏതെങ്കിലും അജ്ഞാതരുടെ സ്വാധീനം ഉണ്ടെങ്കിൽ അവർക്കും അഭിനന്ദനങ്ങൾ. ഇനിയൊരു പക്ഷെ സുശീൽ എന്റെ പോസ്റ്റെങ്ങാനും വായിച്ച് വല്ല ശ്രമവും........ അല്ല, സുശീൽ ആളുവല്ല പുലിയോ അണൊന്ന് നമുക്കറിയില്ലല്ലോ!

എന്തായാലും ഇതു സംബന്ധിച്ച് എന്റെ വിശദമായ അഭിനന്ദനപോസ്റ്റ് വരും, സുശീൽ ! ബ്ലോഗിൽ മാത്രമല്ല, ഫെയിസ്ബൂക്കിലും കുന്തത്തിലും കുടച്ചക്രത്തിലും ഒക്കെ. മാത്രവുമല്ല, ഇനിയും ഇതു പോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല മൊണഞ്ഞ നിയമങ്ങളും ഉണ്ട് മാറിമറിയാൻ!

Wednesday, August 31, 2011

ജീവിതത്തെ സ്പർശിച്ചു പോകുന്നവ


ജീവിതത്തെ സ്പർശിച്ചു പോകുന്നവ
Link

എന്റെതന്നെ വിശ്വമാനവികം 1 എന്ന ബ്ലോഗിലെ ഒരു പോസ്റ്റിൽ ഞാൻ ഇട്ട കമന്റ് . ആ പോസ്റ്റും കമന്റുകളും കാണാൻ ഈ ലിങ്കിൽ ഞെക്കുക.

കമന്റുകൾക്ക് നന്ദി!

സുഖം, ദു:ഖം, സന്തോഷം, സന്താപം, ആശ നിരാശ, വിരക്തി ഇതെല്ലാം ഏറിയും കുറഞ്ഞും ഏതൊരാളുടെയും ജീവിതത്തിലൂടെ കടന്നുവരികയും പോകുകയും ചെയ്യുന്നുണ്ട്. ഭൂമിയ്ക്കടിയിൽ സദാ സാധാരണ നിലയ്ക്കുള്ള ചലനങ്ങളും അതിന്റെ ചെറു പ്രത്യാഘാതങ്ങളും സംഭവിച്ചു പോരുന്നുണ്ട്. അവയുടെ പരിണിത ഫലങ്ങൾ ചെറുതാകയാൽ ഭൂമിയുടെ മുകളിൽ വസിക്കുന്ന നമ്മളെ ബാധിക്കുന്നില്ല. എന്നാൽ വലിയ ഭൂചലന്നങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മെ സാരമായി ബാധിക്കുന്നു. അതുപോലെയാണ് നമ്മുടെ ജീവിതവും. ചിലതൊക്കെ പതിവുപോലെ നമ്മെ സ്പർശിച്ചു പോകും. ചിലതൊക്കെ നമ്മെ വല്ലാതെ പിടിച്ചുകുലുക്കും. ചിലത് ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ ഇല്ലാതാക്കും. ഇവിടെ എന്നെ സ്പർശിച്ചുപോയ ചെറിയ ഒരു അനുഭവം ഞൻ പങ്ക് വച്ചെന്നേയുള്ളൂ. കമന്റുകൾക്ക് ഒരിക്കല്‍ കൂടി നന്ദി!

Sunday, August 28, 2011

ഒന്നാന്തിയിരിക്കലും മറ്റും !


ഒന്നാന്തിയിരിക്കലും മറ്റും !


(ഡോ.ജയൻ ദാമോദരന്റെ എഴുത്തിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റ് കാണാൻ ഇവിടെ ഞെക്കുക)

ഇവിടെ മിസ്ലിം വീടുകളിലും ഉണ്ടായിരുന്നു, ഈ ഒന്നാന്തി ഇരിക്കലും കൈനീട്ടവും കണികാണലും എല്ലാം. ഞാനും കുറെ ഒന്നാംതി ഇരുന്നിട്ട്.പലരും എന്റെ ഒന്നാം തീയതി ഇരിക്കലിനായി തലേന്ന് വീട്ടിൽ ശുപാർശയ്ക്കെത്തിയിരുന്നു. നമ്മ ഒന്നാംതീ കയറിയാൽ കൊള്ളാമെന്ന് നാലാൾ പറഞ്ഞുതുടങ്ങിയപ്പോൾ നമ്മുടെ ഉമ്മുമ്മ വീട്ടിൽ പറഞ്ഞു. അവൻ ഇനി വേറെ വീടുകളിൽ പോയി ഒന്നംതീ ഇരിക്കേണ്ട. നമ്മുടെ വീട്ടിൽ തന്നെ കയറട്ടെ.(വീട്ടിലെ ഐശ്വര്യം നാട്ടുകാർക്ക് കൊണ്ടുകൊടുക്കുന്നതെന്തിന്? നമുക്ക് കയ്ക്കുമോ എന്നായി ഉമ്മുമ്മയുടെ പക്ഷം). അതിനായി തലേദിവസം അടുത്തുള്ള ബന്ധുവീട്ടിൽ പറഞ്ഞു വിടും. അവിടെ കിടന്നിട്ട് രാവിലെ എഴുന്നേറ്റ് വന്ന് നമ്മുടെ വീട്ടിൽത്തന്നെ ഒന്നാംതീ ഇരിക്കണം. ദക്ഷിണയും കിട്ടും. നമ്മൾ ആരാ പുള്ളികൾ? വരുന്ന വഴിയിൽ മറ്റു പല വീട്ടിലും രഹസ്യമായി അങ്ങ് ഒന്നാംതീ കയറും. പലരും പറഞ്ഞു വച്ചിരിക്കും.ഇത് പിന്നിട് മണത്തറിഞ്ഞ ഉമ്മുമ്മ ഒരാൾ ഒരു ദിവസം ഒന്നിലധികം വീടുകളിൽ കയറിയാൽ ആർക്കും ഐശ്വര്യമുണ്ടാകില്ലെന്ന ഒരു പുതിയ നിയമം ആവിഷ്കരിച്ച് നടപ്പിലാക്കിക്കലഞ്ഞു. അതോടെ നമ്മുടെ ആ അഡീഷണൽ വരുമാനം കുറഞ്ഞും ഭവിച്ചു!

കൂട്ടത്തില്‍ മറ്റൊന്നു കൂടി. മറ്റൊരു വിചിത്രമായ വിശ്വാസം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസം ആരെങ്കിലും മറ്റൊരു വീട്ടിൽ ചെന്ന് കിടന്നു പോയാൽ ആ ചെല്ലുന്നവരുടെ വീട്ടിലെ ഐശ്വര്യമൊക്കെ ഒന്നോടെ ഇല്ലാതാകും.അവ മൊത്തമായും അഥിതികലായി ആ ചെന്ന് കിടന്ന വീട്ടിലേയ്ക്ക് മൊത്തമായും ട്രാൻസ്ഫർ ആകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് അഥവാ അങ്ങനെ കിടന്നുപോയാൽ പിന്നെ അടുത്തൊരു വ്യാഴാഴ്ച ആ വീട്ടിൽ പോയി കിടന്നിട്ട് പിറ്റേന്നത്തെ വെള്ളിയാഴ്ചയും എടുത്തുകൊണ്ട് സ്വന്തം വീട്ടിൽ തിരിച്ച് എത്തണം. (മുമ്പ് കൊണ്ടു വച്ച സ്വന്തം വെള്ളിയാഴ്ച തിരിച്ചെടുക്കുന്നുവെന്നു സാരം). അതുകൊണ്ട് വെള്ളിയാഴ്ചകളിൽ ആരും ഒരു വീട്ടിലും പോയി സ്റ്റേ ചെയ്യാറില്ല. ഇപ്പോ പിന്നെ ആരും എങ്ങും പോയി സ്റ്റേകൾ ചെയ്യാറില്ലാത്തതുകൊണ്ട് ആ വിശ്വാസങ്ങളുടെയൊക്കെ തീവ്രതയും കുറഞ്ഞു!

ഗൾഫിൽ പോകാൻ ഇറങ്ങുന്നവർക്ക് നീർത്തം വരാൻ “കൊള്ളാവുന്ന“ ചില നീർത്തശ്രീമാന്മാരും, നീർത്തശ്രീമതികളുംകൂടി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.ഇവരുടെ നീർത്തത്തിൽ ഗൽഫിൽ പോയി രക്ഷപ്പെട്ടവരുടെ കഥകൾ മാത്രം എന്നും ചർച്ചയായി. ഗൾഫിൽ പോയി തെണ്ടിത്തിരിഞ്ഞ് മൊട്ടയുമടിച്ചു വന്ന നിർഭാഗ്യവാന്മാർക്കും അതേ പുള്ളീകൾ തന്നെ നീർത്തം വന്നത് എന്നത് ആരും ഒരിക്കലും ചർച്ചയ്ക്കെടുത്തതുമില്ല. ഇപ്പോൾ ഗൾഫുകാർ വരുന്നതും പോകുന്നതും ഒന്നും ആരും അറിയാറുതന്നെ ഇല്ല.

ഇന്ന് ഒക്കെ ഓർക്കുമ്പോൾ അറിയാതെ ചിരിച്ചുപോകും. എന്തെല്ലാം വിചിത്രമായ വിശ്വാസങ്ങൾ!

Tuesday, August 23, 2011

വാക്കുകൾക്കപ്പുറത്തെ ഭാഷ

വാക്കുകൾക്കപ്പുറത്തെ ഭാഷ

(മാണിക്യത്തിൽ ഇട്ട കമന്റ്)

വാക്കുകൾക്കപ്പുറത്തെ ഭാഷയെക്കുറിച്ച് ഇതിലും നന്നായി എങ്ങനെ പറയാൻ? ഭാഷകൾ നിലവിൽ വരുന്നതിനു മുമ്പ് മനുഷ്യൻ ആംഗ്യങ്ങളും പിന്നെ ചില ശബ്ദങ്ങളും ആ ശബ്ദങ്ങൾ പിന്നെ പിന്നെ ഭാഷയും ഭാഷയ്ക്ക് പിന്നെ ലിപികളും....അങ്ങനെ നാം ഇവിടം വരെയെത്തി. പക്ഷെ ഇന്നും ആംഗ്യത്തിന്റെയും മൌനത്തിന്റെയും നോട്ടത്തിന്റെയും ചിലപ്പോൾ നടത്തത്തിന്റെ പോലും ഭാഷ ശക്തമായി ഇന്നും നാം ഉപയോഗിക്കുന്നു. അതുപോലെ ഉടുപ്പിനും നടപ്പിനും ഒക്കെയുണ്ട് ഒരു ഭാഷ; എല്ലാവർക്കും മനസിലാകുന്ന ഭാഷ. വാക്കുകൾക്കപ്പുറത്തെ ഈ ഭാഷകൾക്കും ചില സ്ഥല-കാല-ദേശഭേദങ്ങൾ ഉണ്ടെങ്കിലും അവയിൽ മിക്കതും കാലാതിവർത്തിയും ദേശാതിവർത്തിയും ആണ്!



Sunday, August 21, 2011

മഹദ് വചനങ്ങളെക്കുറിച്ച്


ഷെരീഫ് കൊട്ടാരക്കരയുടെ ബ്ലോഗ്പോസ്റ്റിലിട്ട കമന്റ്


ആചാരങ്ങളെക്കാൾ നാം പിൻപറ്റേണ്ടത് മഹദ് വചനങ്ങനേയാണ്. കാരണം ആചാരങ്ങൾ എന്നു നാം പറയുന്നതിൽ പലതും അനാചാരങ്ങളും അവ അനുചിതങ്ങളും അനാവശ്യവും ആയേക്കാം. എന്നാൽ വചനങ്ങളെ സംബന്ധിച്ച് തിന്മയുടെ വചനങ്ങൾ ലോകത്തൊരു മഹാത്മാവും ഇന്നു വരെ അരുളി ചെയ്തിട്ടില്ല. തിന്മയുടെ വചനങ്ങൾ അരുളി ചെയ്ത ആരെയെങ്കിലും മഹാത്മാവെന്നു വിളിക്കുന്നുണ്ടെങ്കിൽ അവരെ നാം ശ്രദ്ധിച്ചു കൊള്ളണം. അതുപോലെ മഹദ് വചനങ്ങളുടെ പേർ പറഞ്ഞ് ആരെങ്കിലും അശാന്തരായും അക്രമാസക്തരായും കാണപ്പെടുന്നുവെങ്കിൽ അവരെയും നാം സൂക്ഷിച്ചുകൊള്ളുക. ആസ്തികർക്കും നാസ്തികർക്കും ഒരു പോലെ സ്വീകാര്യവും തള്ളിപ്പറയാനാകാത്തവയുമത്രേ മഹദ് വചനങ്ങൾ. മാതാപിതാക്കളെ ആദരിക്കണമെന്നു പറഞ്ഞാൽ ഹിന്ദുവിനോ മുസൽമാനോ ക്രിസ്ത്യാനിക്കോ യുക്തിവദിയ്ക്കോ അതിനെ അംഗീകരിക്കാതിരിക്കാനാവില്ലല്ലോ. അയൽക്കാരുടെ കാര്യവും അങ്ങനെ തന്നെ.തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ക്രിസ്തുവചനം ക്രിസ്ത്യാനികൾക്കു മാത്രമുള്ളതല്ല. വിയർപ്പുതുള്ളി ഉണങ്ങുന്നതിനു മുമ്പ് തൊഴിലാളിയ്ക്ക് കൂലി നൽകണമെന്ന് പറഞ്ഞ നബി വചനം മുസ്ലിങ്ങൾക്ക് മാത്രമുള്ളതല്ല;അത് എല്ലാവരുടെയും , കമ്മ്യൂണിസ്റ്റുകാരുടെയും തിരുവചനമാകുന്നു. എല്ലാവരും മഹദ് വചനങ്ങളെ പിൻ പറ്റി ജീവിക്കുന്ന പക്ഷം ഒരു ഭരണകൂടം തന്നെ വേണ്ടി വരില്ല! അതുകൊണ്ട് നാം മഹദ്വചനങ്ങളെ സ്വീകരിച്ച് നന്മകളെ സ്വാംശീകരിച്ച് ജീവിക്കുവാൻ ശ്രമിക്കുക! നന്മ മനസിനു ശാന്തിയും സമാധാനവും നൽകും. തിന്മകൽ മറിച്ചും!

ബന്ധപ്പെട്ട പോസ്റ്റ് വായിക്കാൻ ഈ ലിങ്കിൽ ഞെക്കുക

Saturday, August 13, 2011

ശാന്ത കാവുമ്പായിയുടെ ബ്ലോഗിലിട്ട കമന്റ്

ശാന്ത കാവുമ്പായിയുടെ ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്ക് ലിങ്കിൽ ഞെക്കി വരാം

സംഭവബഹുലമായ സമൂഹത്തെ നന്നായി നോക്കിക്കാണുന്നുണ്ട് കഥാകൃത്ത്. കഥയെഴുതുന്നവർക്കും വായിക്കുന്നവർക്കും സമാനമായ സമൂഹക്കാഴ്ചകളുടെ അനുഭവങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ വായന അവാച്യമായ ഒരു അനുഭവമായി മാറും. ഇക്കഥ ഈ വായനക്കാരനിൽ അത്തരമൊരു വായനാനുഭവമായി മാറി. അധികം പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞങ്ങു പോയെങ്കിലും കണ്മുന്നിൽ എല്ലാം കാണുന്നതുപോലെതന്നെ തോന്നി. ചുരുക്കത്തിൽ വാക്കുകളുടെ മാസ്മരികതയൊന്നും സൃഷ്ടിക്കാതെ തന്നെ കഥാകാരി ഒരു നല്ല കഥ പറഞ്ഞു. സമൂഹത്തിൽ അടർത്തിയെടുത്ത സംഭവബഹുലമായ ജീവിതത്തിന്റെ ഒരു ചിന്ത്. ഒരു നേർക്കാഴ്ച. അത് ഈ വായനക്കാരന് ഇഷ്ടമായത് ഇവ്വിധം അടയാളപ്പെടുത്തുന്നു.

Thursday, August 11, 2011

കെ.പി.എസിന്റെ ബ്ലോഗിലിട്ട കമന്റ്


കെ.പി.
എസിന്റെ ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റ്‌ കാണാന്‍ ഈ ലിങ്ക് വഴി പോകുക

ഈ പോസ്റ്റ് ഇന്നാണ് വായിക്കാൻ പറ്റിയത്. ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതിനു സമയവും കാലവും ഒന്നുമില്ലല്ലോ. പ്രത്യേകിച്ചും കാലാതിവർത്തിയായ എഴുത്തുകുത്തുകൾക്ക്. ഈ പോസ്റ്റ് എനിക്കിഷ്ടമായി. പക്ഷെ എന്റെ പ്രതികരണം അല്പം നിഷേധാത്മകമാണ്. ആൾ ദൈവങ്ങളെ കല്ലെറിഞ്ഞിട്ട് കാര്യമില്ല. അവരുടെ അടുത്തേയ്ക്ക് പോകുന്നവരെയാണ് നന്നാക്കേണ്ടത്. ഭക്തരുണ്ടെങ്കിൽ ദൈവങ്ങളുണ്ടാകും. ആൾ ദൈവങ്ങളുണ്ടാകും. കുടിയന്മാർ ഉള്ളിടത്തോളം ചാരായക്കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ടോ ചാരായ നിരോധനം നടത്തിയിട്ടോ കാര്യമില്ല. വാങ്ങാൻ കിട്ടിയില്ലെങ്കിൽ വാറ്റിക്കുടിയ്ക്കും. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഹിതവും അവിഹിതവുമായ കാര്യങ്ങൾക്ക് കൈക്കൂലി കൊണ്ടു കൊടുക്കുന്ന ജനത്തെയാണ് തിരുത്തേണ്ടത്. കൊടുക്കാൻ ആളുണ്ടെങ്കിൽ വാങ്ങാൻ അവർ എങ്ങനെ മടിക്കും? സമൂഹത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. ആൾ ദൈവങ്ങളുടെ കാര്യവും അതു തന്നെ. അവർ ബുദ്ധിയുള്ളവരാണ്. ബുദ്ധിശൂന്യരെ അവർ ഉപയോഗിക്കുന്നു. താങ്കൾ സൂചിപ്പിച്ചതുപോലെ ആരാധകരുടെ വിഢിത്തമോർത്ത് അവർ ഉള്ളിൽ ചിരിക്കും. ശാസ്ത്രജ്ഞന്മാർ തന്നെ തേങ്ങാ‍ അടിച്ചിട്ട് റോക്കറ്റ് വിക്ഷേപിക്കുന്ന നാട്ടിൽ പാവപ്പെട്ട ജനങ്ങളെ എന്തിനു കുറ്റം പറയുന്നു. ഹൈ ക്വാളിഫൈഡ് ആളുകളാണ് അക്ഷരാഭ്യാസമില്ലാത്ത ആൾ ദൈവങ്ങൾക്ക് പുറകെ പോകുന്നത്. ഭക്തി പലർക്കും ഇന്ന് ഒരു അലങ്കാരമായി മാരിയിരിക്കുന്നു. ഒപ്പം ചിലർ ഭക്തിയെ ഒരു വില്പന ചരക്കും ആക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളെ ആൾ ദൈവങ്ങളോട് ഉപമിച്ചത് താങ്കളുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടായതിനാലും അങ്ങനത്തെ വിരോധം വച്ചുപുലർത്താനുള്ള അവകാശം താങ്കൾക്കുള്ളതുകൊണ്ടും അത് ഞാൻ ഗൌനിക്കുന്നില്ല.

Saturday, August 6, 2011

മാണിക്യത്തിനു നൽകിയ മറുപടി കമന്റ്


ബ്ലോഗ്ഗർ മാണിക്യത്തിനു നൽകിയ മറുപടി കമന്റ്


മാണിക്യം ചേച്ചീ,

ചേച്ചീ എന്താ ഈ പറയുന്നത് “എന്നെക്കാള്‍ നന്നായി എഴുതുന്ന താങ്കളെ പോലുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു തീരുമ്പോള്‍ എന്റെ എഴുത്ത് പിന്നത്തേയ്ക്ക് മാറ്റി വയ്ക്കപ്പെടുന്നു.“ എന്നോ?

ഞാൻ ചേച്ചിയേക്കാൾ നന്നായി എഴുതുമെന്നോ? ചേച്ചിയെ പോലെ ഒരാൾക്ക് ഇത്രയും വിനയം വേണോ? ചേച്ചിയുടെ മഹത്വം എന്നല്ലാതെ എന്തുപറയാൻ! മാണിക്യം ചേച്ചിയെ പോലുള്ളവർ നമുക്ക് ഗുരുതുല്യരാണ്. നമ്മുടെ പോസ്റ്റൊന്നും കണക്കാക്കേണ്ട. ചേച്ചി എഴുതണം. നല്ല എഴുത്തുകാർ ബസിലും ഫെയിസ് ബൂക്കിലും മാത്രം പോയി കുടുങ്ങിക്കിടക്കുന്നതിൽ ഈയുള്ളവന് നിരാശയുണ്ട്. ബ്ലോഗെഴുത്തും ബ്ലോഗ് വായനയും ബ്ലോഗിലെ കമന്റെഴുത്തും പോലെയുള്ള ഒരു സുഖം എനിക്കെന്തോ മറ്റൊരിടത്തും ലഭിക്കുന്നില്ല. ഞാൻ ഒരു അരസികൻ ആയതുകൊണ്ടാണോ എന്നറിയില്ല. എന്തായാലും ഇടയ്ക്കെങ്കിലും ചേച്ചിയെ പോലുള്ളവർ ബ്ലോഗിൽ എഴുതുന്നത് ബ്ലോഗിൽ മാത്രം കുടുങ്ങിക്കിടക്കാൻ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഒരു പ്രചോദനമായിരിക്കും. എന്റെ പോസ്റ്റിൽ വന്ന് കമന്റെഴുതിയതിനു നന്ദി!

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് : തൊടുപുഴ ബ്ലോഗ് മീറ്റ് പോസ്റ്റ് (വിശ്വമാനവികം 1)

Friday, July 29, 2011

ബ്ലോഗ്ഗേഴ്സും മുഖ്യധാരക്കാരും


ബ്ലോഗ്ഗേഴ്സും മുഖ്യധാരക്കാരും

വിശ്വമാനവികം 1 ലെ ഈ പോസ്റ്റിൽ വന്ന (തൊടുപുഴ മീറ്റ്) ഒരു കമന്റിനുള്ള മറുപടി.

സുശീൽ,

താങ്കൾ രണ്ടാമത് പറഞ്ഞതിൽ ചില സത്യങ്ങൾ ഇല്ലാതില്ല. വലിയ എഴുത്തുകാരായി കഴിഞ്ഞാൽ ചിലർ അങ്ങനെയാണ്. അവർ എഴുതുന്നതിനെ വിമർശിച്ചാൽ ഇഷ്ടമാകില്ല എന്നത് സ്വാഭാവികം എന്നെങ്കിലും പറയാം.പക്ഷെ മറ്റാരെങ്കിലും വല്ലതും എഴുതി ഇതു കൊള്ളാമോ എന്ന് ഒന്നു നോക്കാൻ പറഞ്ഞ് ഒരു വലിയ എഴുത്തിസ്റ്റിനെ കാണിച്ചിട്ട് അയാളുടെ മോന്ത ഒന്നു നോക്കി ഇരിക്കണം. എടുക്കാത്ത പൈസയിൽ നോക്കുമ്പോലെയുള്ള ആ നോട്ടവും പുച്ഛവും ഒക്കെ ഒന്നു കാണേണ്ടതാണ്.

പത്രബന്ധുക്കളുടെ തിണ്ണനിരങ്ങി എഴുത്തിസ്റ്റായവരുടെ ജാഡയും ഗമയും സഹിക്കവയ്യാതെ സാക്ഷാൽ ദൈവം (ദൈവം ഉണ്ടോ ഇല്ലയോ എന്നത് തൽക്കാലം അവിടെ നിൽക്കട്ടെ!) ഗൂഗിൾ വഴി അവതരിപ്പിച്ചതാണീ ബ്ലോഗ്. ഇനിയിപ്പോൾ നമ്മൾ മാത്രമാണ് വലിയ എഴുത്തുകാർ എന്ന് ആർക്കും ചമഞ്ഞു നടക്കാനാകില്ല. വലിയ മുഖ്യധാരാ (എന്തു മുഖ്യധാര !)എഴുത്തുകാർ എഴുതുന്നതിനേക്കാൾ മികച്ച സൃഷ്ടികൾ ഇന്ന് ബ്ലോഗുകളിൽ വരുന്നുണ്ട്. നിലവാരം ഉള്ളതും ഇല്ലാത്തതുമൊക്കെ പ്രിന്റ് മീഡിയയിലും വരും ബ്ലോഗിലും വരും. അതൊക്കെ സ്വാഭാവികം.

തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ വച്ച് നന്നായി ബ്ലോഗ് എഴുതുന്ന എരു മഹതി ഒരു കവിത എഴുതി അവിടെ ഉദ്ഘാടനത്തിനു വന്ന ഒരു പ്രമുഖ സാഹിത്യകാരിയുടെ കൈയ്യിൽ കൊടുക്കുന്നതും അത് ഒന്നു മറിച്ചും തിരിച്ചും നോക്കിയിട്ട് നിർവികാരതയോടെ തിരിച്ചു നൽകുന്നതും ഞാൻ കണ്ടിട്ടുണ്ട്.വായിച്ചുനോക്കാനുള്ള സഹിഷ്ണുതപോലും കാണിച്ചില്ല. അവറ്റകളുടെയൊക്കെ കൈയ്യിൽ ഇതൊക്കെ നോക്കാൻ കൊണ്ടു കൊടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.

ഏതെങ്കിലും സാഹിത്യ വിഭാഗങ്ങൾക്ക് പ്രത്യേക നിയമങ്ങളും നിബന്ധനകളും ഒന്നുമില്ല. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ആവശ്യമുള്ളവർ കൊണ്ടു നടക്കട്ടെ. ബ്ലോഗ് എഴുതാൻ അക്ഷരം അറിഞ്ഞാൽ മതി. വായിക്കുന്നവരിൽ ആർക്കെങ്കിലും അത് ഇഷ്ടപ്പെട്ടെങ്കിൽ അത് സാഹിത്യം തന്നെ. ഈ മുഖ്യധാരന്മാരുടെ ആരുടെയും സർട്ടിഫിക്കറ്റുകൾ ഒന്നും വേണ്ട. ഒരു പത്രാധിപനെയും പ്രസാധകനെയും മണിയടിക്കാതെ ഒരാൾക്ക് തന്റെ മനസിലുള്ള കാര്യങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്ന സ്വതന്ത്ര മാധ്യമമാണ് ഇന്റെർനെന്റിന്റെ ലോകത്ത് തുറന്നു കിട്ടിയിരിക്കുന്നത്. അതിന്റെ സന്തോഷം ഈ രംഗത്തെത്തിയവർക്ക് പങ്കുവയ്ക്കാതിരിക്കാനാകില്ല. അതിന്റെ ഭാഗമാണ് ബ്ലോഗ് മീറ്റുകൾ.

ബ്ലോഗ് മീറ്റുകളിൽ അദ്ധ്യക്ഷനോ ഉദ്ഘാടകനോ ഒന്നും സാധാരണ ഉണ്ടാകാറില്ല. അതുകൊണ്ട് പ്രോട്ടോ കോൾ പ്രശ്നങ്ങളും ഇല്ല. ( ആർ ആരേക്കാൾ വലിയവൻ എന്നതാണല്ലോ ഈ പ്രോട്ടൊ കോൾ). അതൊന്നും ഇതുവരെ മീറ്റുകളിൽ ഉണ്ടായിട്ടില്ല.ഒരു ഔപചാരികതകളും ഇവിടെ ഇല്ല. ഇന്ന് ഒരു സാധാരണക്കാരന് ബ്ലോഗിൽ, എന്തിന് ഫെയിസ് ബൂക്കിൽ പോലുംകിട്ടുന്ന വായനക്കാരന്റെ നൂറൊലൊരംശം ഈ മുഖ്യധാരാ ജാഡിസ്റ്റ് എഴുത്തുകാർക്ക് ലഭിക്കില്ല. വായനശാലകളിൽ ഒരുപാട് മാ‍റാല പിടിച്ചിരിക്കുന്നുണ്ട്.

(ഞാൻ മേൽ പറഞ്ഞ കാര്യങ്ങൾ പോസും ഗമയും ജാഡയുമായി നടക്കുന്ന ഒരു വിഭാഗം എഴുത്തുകാരെ മാത്രം ഉദ്ദേശിച്ചാണ്. എഴുത്തുകാരായ നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്)

Thursday, July 28, 2011

തൊടുപുഴ മീറ്റ് വാർത്താ പോസ്റ്റിൽ ഇട്ട ഒരു കമന്റ്

തൊടുപുഴ മീറ്റ് വാർത്താ പോസ്റ്റിൽ ഇട്ട ഒരു കമന്റ്

എന്റെ തന്നെ ഒരു പോസ്റ്റിൽ വന്ന ഒരു കമന്റിനിട്ട മറുപടിയാണിത്. ബന്ധപ്പെട്ട പോസ്റ്റും കമന്റും വായിക്കാൻ ലിങ്കു വഴി വിശ്വമാനവികം 1 -ൽ എത്തുക

സുശീൽ,

നാം അനാവശ്യമായും ആരോഗ്യത്തിനു ഹാനികരമായും ആർഭാടത്തിനായും ഒക്കെ ചെലവാക്കുന്ന കാശുകളെ പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. അതു വച്ചു നോക്കുമ്പോൾ ഇതൊക്കെ നല്ല കാര്യങ്ങളല്ലേ? എലാറ്റിനെയും കാശിന്റെ അളവുകോലിലൂടെ മാത്രം നോക്കിക്കാണുന്നത് ശരിയല്ല. ഈയുള്ളനെ സംബന്ധിച്ച് കാശ്‌ അധികം ഉണ്ടായിട്ടല്ല; തീരെ ഇല്ലെന്നുതന്നെ പറയാം.കാശില്ലാത്തതിന്റെ വിഷമം അല്പനേരത്തേയ്ക്കെങ്കിലും മറക്കാനും ഇത്തരം ചില സന്തോഷങ്ങൾ ഉപകരിക്കും. മനുഷ്യനു മനുഷ്യനെ സ്നേഹിക്കാൻ പറ്റാത്തതാണ് എന്നും ലോകത്തെവിടെയും അശാന്തി വിതച്ചിട്ടുള്ളത്. ഇന്നും അതങ്ങനെ തന്നെ. ഇതിനിടയിൽ കിട്ടിയാലുമില്ലെങ്കിലും സ്നേഹത്തിന്റെ ഒരു ചെറിയ തുരുത്തെങ്കിലും തേടി പോകുന്നവരെ നിരുത്സാഹപ്പെടുത്താതിരിക്കുക. ആധുനിക സൈബർ യുഗത്തിന്റെ നല്ലതും മാനവികവുമായ ഫലങ്ങളിൽ ഒന്നാണ് ഇ-എഴുത്തുകാരുടെ ഇത്തരം ഒത്തുചേരലുകൾ!

Thursday, July 21, 2011

കള്ളിനെപ്പറ്റി


മുക്കുവന്റെ ബ്ലോഗിലിട്ട കമന്റ്

ഇതിനോട് യോജിപ്പാ‍ണ്. നിരോധിക്കും നിരോധിക്കും എന്ന് വീമ്പ് പറയുന്ന സമ്പൂർണ്ണ മദ്യപാനികളായ സമ്പൂർണ്ണ മദ്യ നിരോധന വാദികളോട് ഞാൻ പറയുന്നു അത്രയ്ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങ് നിരോധിക്കെന്നേ!ഒരാൾക്ക് നാലും അഞ്ചും പാസ്പോർട്ട് ഉണ്ടാക്കുന്ന ഏജൻസികൾ ഉള്ള ഒരു രാജ്യത്ത് മദ്യം നിരോധിച്ചാൽ അതുണ്ടാക്കാനല്ലേ വലിയ പ്രയാസം! പുതിയ പുതിയ മദ്യരാജാക്കന്മാരെ സൃഷ്ടിക്കാനേ മദ്യ നിരോധനം ഉപകരിക്കൂ എന്ന് ആ‍ർക്കാണറിയാത്തത്. ഇത് ഇതൊന്നുമല്ല കാര്യം. സമ്പൂർണ്ണ മദ്യ നിരോധനം എന്ന ആശയത്തോട് ഇടതുപക്ഷം തത്വത്തിൽ യോജിക്കുന്നില്ല. അതുകൊണ്ട് അതിനെതിരായ ഒരു നയം യു.ഡി.എഫുകാർ പറഞ്ഞു നടന്നില്ലെങ്കിൽ പിന്നെന്തര്? ആദ്യം മാന്ത്രി സഭയിൽ ഉള്ളവരുടേതടക്കമുള്ള നേതാക്കളുടെ ബാറുകൾ പൂട്ടിക്കാണിക്കട്ടെ!

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ് 

 

 മദ്യനയം സംബന്ധിച്ച എന്റെ പോസ്റ്റ് ഇവിടെ

സി.ബി.എസ്.സിയും കേരളയും

Mayflowersന്റെ  Home maker's world  എന്ന ബ്ലോഗിലിട്ട കമന്റ്

"ഈ സി ബി എസ് ഇ ക്കെന്താ കൊമ്പുണ്ടോ?"

കൊമ്പുണ്ട്. കേരള സിലബസിൽ പത്താം തരത്തിൽ പഠിക്കുന്നതെടുത്ത് സി.ബി.എസ്.സിയിൽ ഒന്നാം ക്ലാസ്സിലിടും.എന്നിട്ട് അദ്ധ്യാപകരും രക്ഷിതാക്കളും  കുട്ടികളും കൂടി കൊമ്പുകോർക്കും! കൂട്ടിയുടെ മാനസിക ബുദ്ധിമുട്ടുകൾ അവർക്ക് കാര്യമല്ല.ചുറ്റുവട്ടത്തുള്ള സാധാരണ കുട്ടികളിൽ നിന്നും ഈ സി.ബി.എസ്.സി കുട്ടികളെ ഒരു നിശ്ചിത അകലത്തിൽ നിർത്താൻ രക്ഷകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഈ കുട്ടികൾ യാതൊരു സഹജീവീയ ബോധവുമില്ലാതെ വളർന്നു വരും. സമൂഹത്തിനല്ല, സ്വന്തം മാതാപിതാക്കൾക്കും ഇവർ ഭാവിയിൽ ഉപകരിക്കില്ല. അപ്പോൾ ആ മാതാ പിതാക്കൾക്കും തൃപ്തിയാകും. എല്ലാവരുടെ കാര്യത്തിലും ഇങ്ങനെയാണെന്നല്ല. എന്തായാലും സമൂഹത്തിൽ രണ്ടു തരം തലമുറകൾതന്നെ വളർന്നുവരും. സ്വാഭാവികമായും ഭാവിയിൽ രണ്ട് താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് ഇത് വഴി വയ്ക്കും. സി.ബി.എസ്.സികളിൽ നിന്നും വരുന്ന യാന്ത്രിക ജീവികളുടെയും സാധാരണക്കാരന്റെയും താല്പര്യങ്ങൾ തമ്മിലായിരിക്കും ഈ സംഘർഷം. സമൂഹത്തിൽ അസമത്വം വർദ്ധിപ്പിക്കും ഇത്. ഒന്നുകിൽ എല്ലായിടത്തും ഇംഗ്ലീഷ് മീഡിയവും ഒരേ സിലബസും ആക്കുക. അല്ലെങ്കിൽ ഈ ഇംഗ്ലീഷ് മീഡിയം എടുത്തു കളയുക. ഇംഗ്ലീഷ് മീഡിയം ആയാലേ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കവൂ എന്നില്ലല്ലോ. ലോക ഭാഷയെന്ന നിലയിൽ ഇന്നത്തേതിനേക്കാൾ കുറച്ചുകൂടി പ്രാധാന്യത്തോടെയും ശാസ്ത്രീയമായും ഇംഗ്ലീഷ്-മലയാളം മീഡിയം ഭേദം ഇല്ലാതെ കേരള-സി.ബി.എസ്.എസി ഭേദമില്ലാതെ പഠിപ്പിച്ചാൽ പോരേ? മലയാളത്തിന്റെ നില നില്പ് ഭാവി തലമുറയുടെ കൈയ്യിലാണെന്ന ഓർമ്മ കൂടി ഉണ്ടായിരിക്കുകയും വേണം.

ഇനി ഈ സ്റ്റേറ്റ് സിലബസിൽ ഗ്രേഡിംഗ് സിസ്റ്റം വന്നതും ആരും തോല്പിക്കപ്പെടാതിരിക്കുന്നതും ഒക്കെ നല്ലതുതന്നെ. പക്ഷെ ഇന്നത്തെ പോലെ പാഠ പുസ്തകങ്ങളുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുകയും അതിനു കുട്ടികൾ വായിൽ തോന്നിയ ഉത്തരമെഴുതുകയും അതിന് ഓരോരുത്തർക്കും തോന്നും പടി മാർക്ക് കൊടുക്കുകയും ചെയ്യുന്ന ഏർപ്പാടിൽ ചില മാറ്റങ്ങൾ ആവശ്യമാണ്. പണ്ടത്തെ മോഡലിൽ പഠിച്ച് അന്നത്തെ മോഡലിൽ പരീക്ഷയും എഴുതിയതുകൊണ്ട് ആരും മോശപ്പെട്ടു പോയിട്ടില്ല. എങ്കിലും കാലോചിതമായ മാറ്റങ്ങൾ വേണം. പാഠപുസ്തകങ്ങളിൽ വ്യക്തമായി കാര്യങ്ങൾ എഴുതി വയ്ക്കണം. അതിനെ ആസ്പദമാക്കി ചോദ്യം ചോദിക്കണം. കൃത്യമായ ഉത്തരം എഴുതാൻ കുട്ടിയ്ക്ക് കഴിയത്തക്ക നിലയിലുള്ള ചോദ്യങ്ങൾ ആയിരിക്കണം. ഒപ്പം പൊതുവായ കാര്യങ്ങളിൽ അറിവു വർദ്ധിപ്പിക്കുവാൻ ജനറൽ നോളഡ്ജ് സിലബസിന്റെ ഭാഗമാക്കി അതിനും പരീക്ഷ വയ്ക്കണം. അല്ലാതെ എല്ലാ വിഷയങ്ങൾക്കും ഔട്ട് ഓഫ് സിലബസ് ചോദ്യം ചോദിക്കുന്നത് നല്ലരീതിയല്ല. ഉത്തരങ്ങളേക്കാൾ വലുതാണ് ഇന്ന് ചോദ്യപ്പേപ്പറുകൾ. ദുർഗ്രാഹ്യവും സങ്കീർണ്ണവുമാണ് ചോദ്യങ്ങൾ. ലിബറലായി പേപ്പർ നോക്കുന്നതുകൊണ്ടാണ് എല്ലാവരും ജയിക്കുന്നത്. കൃത്യതയോടെ പേപ്പർ നോക്കിയാൽ ആരെയും ജയിപ്പിക്കാനാകില്ല. അതി സമർത്ഥരായ ഒരു ചെറു ന്യൂനപക്ഷം കുട്ടികൾ ഒഴിച്ച്. പ്രോജക്ടും അസൈന്മെന്റും വരപ്പും കുറിപ്പും ഒക്കെ വേണം.  ആവശ്യത്തിന്. പക്ഷെ അദ്ധ്യാപകർക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മുഴുവൻ പ്രോജക്ടും, അസൈൻ മെന്റുകളും ‘അന്വേഷിക്കു കണ്ടു പിടിക്കൂ’ആയും കുട്ടികൾക്ക് നൽകുന്ന രീതി ശരിയല്ല. കുട്ടികൾ പല വർക്കുകളും ഇന്റർനെറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുകയാണ്. കാരണം അവർക്ക് സ്വയം താങ്ങാവുന്നതിനപ്പുറമുള്ള വർക്കുകൾ കൊടുത്താൽ അതല്ലാതെ അവർ എന്തു ചെയ്യും? പദപ്രസ്നങ്ങളുടെ രൂപത്തിലുള്ള പാഠപുസ്തക ശൈലിയും മാറ്റണം. അന്വേഷിച്ചതും കണ്ടു പിടിച്ചതുമായ കുറെ കാര്യങ്ങൾ പഠിക്കാനാണ് കുട്ടികൾ സ്കൂളിൽ വരുന്നത്. അല്ലാതെസ്വയം അന്വേഷിക്കുവാനും കണ്ടു പിടിക്കാനുമല്ല. ആദ്യം അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കാനാവശ്യമായ സോഴ്സുകൾ കണ്ടു പിടിക്കട്ടെ. പിന്നെയല്ലേ കുട്ടികൾ!

ഞാൻ ചുരുക്കി ഇങ്ങനെ പറയുന്നത് എന്തെന്നാൽ രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം വേണ്ട മലയാളത്തിനു മുന്തിയ പ്രാധാന്യവും, ഇംഗ്ലീഷ് ഹിന്ദി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യവും നൽകണം. സ്റ്റേറ്റ്, കേരള തരം തിരിവുകൾ വേണ്ട പ്ലസ് ടു വരെ കുട്ടികളെ തോല്പിക്കെണ്ട കാര്യമില്ല. ഗ്രേഡ് ചെയ്താൽ മതി. അത്രത്തോളം വർഷം പഠിച്ച കുട്ടികൾ എന്തെങ്കിലുമൊക്കെ അറിവും അനുഭവങ്ങളും ആർജ്ജിച്ചിരിക്കും. അതിനാൽ ഇപ്പോൾ ജയിക്കാൻ വേണ്ട ഡി.പ്ലസിൽ കുറഞ്ഞൊരു ഗ്രേഡ് വേണ്ട. എല്ലാവരും പ്രമോട്ട് ചെയ്യപ്പെടട്ടെ. കാരണം ജയിക്കുന്ന കുട്ടിയുടെയും തോൽക്കുന്ന കുട്ടിയുടെയും മനോഭാവങ്ങൾ രണ്ടായി പോകും. 

ഇന്നത്തെ പാഠപുസ്തകങ്ങളുടെ വലിപ്പം (പാഠങ്ങളുടെയല്ല) കുറയ്ക്കണം. (നമ്മൾ പഠിക്കുന്ന കാലത്തെ പുസ്തകം ചെറിയൊരു ബാഗിൽ ഒതുങ്ങുന്നതായിരുന്നു.ചെറു നോവൽബുക്കും കഥാബുക്കും ഒക്കെ പോലെയേ വലിപ്പമുണ്ടായിരുന്നുള്ളു. ഇന്നത്തെ കുട്ടികൾ വലിയ ഭാണ്ഡവും മുതുകത്തു കെട്ടി കൂനിപ്പോകുന്ന കാഴ്ച ദയനീയമാണ്. (എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾക്ക് പകരം ലാപ് ടോപ്പ് നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു)

വിദ്യാഭ്യാസ മേഖലയിൽ ഇനിയും ഒരു പൊളിച്ചെഴുത്ത് അനിവാര്യം. അതോടുകൂടി ഈ രണ്ടുതരം ഏർപ്പാട് ഇല്ലാതാക്കണം. ഈ അസമത്വം നിർത്തലാക്കാൻ കോടതികൾ സ്വയം ഇടപെടേണ്ടതാണ്. ഭരണപരവും രാഷ്ട്രീയവുമായ  തീരുമാ‍നം വരുമ്പോഴാണല്ലോ വിദ്യാഭ്യാസ മുതലാളിമാരുടെ പ്രതിഷേധവും ഗൊഗ്വാ വിളികളും ഒക്കെ!

Wednesday, July 13, 2011

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റിലിട്ട കമന്റ്.


കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്
ഇതാണ്

കെവിൻ ഒക്കെ ഒരു കാലത്ത് വാഴ്ത്തപ്പെട്ടവർതന്നെ ആകും. ഇത്രയൊക്കെ നമ്മൾ പുരോഗമിച്ചെങ്കിലും അഞ്ജലി ഓൾഡ് ലിപി കണ്ടു പീടിച്ച കെവിന്റെ പ്രാധാന്യമൊന്നും മനസിലാക്കാൻ പറ്റുന്നത്ര വിവരമൊന്നും നമ്മുടെ പൊതു സമൂഹത്തിനോ ഭരണകൂട സംവിധാനങ്ങൾക്കോ ഒന്നും ഉണ്ടായിട്ടില്ല. ഇവിടെ പി.എസ്.സി പരീക്ഷയ്ക്ക് കാക്കയെ നടക്കാൻ പഠിപ്പ്ച്ചതരെന്നു വരെ ചൊദ്യം വരും. അഞ്ജലി ഓൾഡ് ലിപി കണ്ടു പിടിച്ചതാരെന്ന് ഇതുവരെ പി.എസ്.സി യ്ക്ക് ചോദിച്ചിട്ടില്ല. പക്ഷെ ഭാവിയിൽ ചോദിക്കുകതന്നെ ചെയ്യും.കെവിനെ പോലെ കമ്പെട്ടിയുഗത്തിലെ ഇലക്ട്രോണിക്സ് പ്രതിഭകളുടെ മഹത്വം പ്രകടിപ്പിക്കുവാനാണ് ഞാൻ പി.എസ്.എസി പരെക്ഷയുടേയും മറ്റുംകാര്യം പറഞ്ഞത്. നമ്മുടെ പൽളിക്കൂടങ്ങളിലെ ഐ.റ്റി അദ്ധ്യാപകരിൽ നല്ലൊരു പങ്കിനും യൂണികോഡ് എന്താണെന്ന്തന്നെ അരിയില്ല. അഞ്ജലി ഓൾഡ് ലിപിയും കീമാനുമൊന്നും ചിലർ കേട്ടിട്ടു കൂടിയില്ല.കഷ്ടം. ഇത് ഞാൻ നേരിട്ട് മനസിലാക്കിയിട്ടുള്ളതാണ്. ഐ.റ്റി.പഠനം എന്നാൽ സ്കൂളുകളിൽ ഇപ്പോഴും പെയിന്റും പവർ പോയിന്റും ഗെയിമുകലും ആണ്!

Thursday, July 7, 2011

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ


സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ


വി.ജെ.ജോർജിന്റെ ചിന്തകൾ എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്. ഇതേ കമന്റ് എന്റെ വിശ്വമാനവികം 1 എന്ന ബ്ലോഗിലും ഇട്ടിരുന്നു. അതിലെ ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്.

എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടതിനു ആദ്യം തന്നെ നന്ദി!

സ്വാശ്രയ കോളേജുകൾ ആരൊക്കെ നടത്തുന്നുവോ അതിന്റെ ഒക്കെ പിന്നിൽ സാമ്പത്തിക ലാഭം മാത്രാണ് പ്രധാന ലക്ഷ്യം. അത് സഹകരണ മേഖലയിലേതായാലും. അത് വിശ്വാസികളുടെ പണം കൊണ്ടുട്ടാക്കിയതോ വ്യക്തികളുടെ പണം കൊണ്ടുണ്ടാക്കിയതോ ആകട്ടെ. ഈ സ്ഥാപനങ്ങളിൽ ഒക്കെ അതത് സമുദായത്തിലെ ആളുകൾ ആയാലും പണമുള്ളവർക്ക് മാത്രമേ പഠിക്കാൻ കഴിയൂ. ഇനി സർക്കാരിനു വിട്ടു കൊടുക്കുന്ന സീറ്റും മെരിറ്റ് സീറ്റും ഒക്കെ ആയാലും പാവപ്പെട്ട കുട്ടികൾക്ക് അതൊന്നും ആഗ്രഹിക്കാൻ കൂടി കഴിയില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ സ്വാശ്രയ വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. കാരണം കാശുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇത്തരം കോളേജുകളിൽ പോകുന്നതു വഴി സംസ്ഥാനത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകുന്നതുകൂടി കണക്കിലെടുത്താണ് ഇവിടെ സ്വാശ്രയവിദ്യാലയങ്ങൾ വരുന്നത്.

കേരളത്തിൽ നിലവിലില്ലാത്ത ഒരു സമ്പ്രദായം തുടങ്ങാൻ അനുമതി നൽകുമ്പോൾ ഈ സംസ്ഥാനത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് സർക്കാർ സമാന്യേന ന്യായമെന്നു പറയാവുന്ന ചില നിബന്ധനകൾ വച്ചു; എല്ലാവർക്കും പറ്റിയില്ലെങ്കിലും സമ്പന്നരല്ലാത്ത കുറച്ച് കുട്ടികൾക്ക് കൂടി അവസരം കിട്ടിക്കൊട്ടെ എന്നു കരുതി. ആ നിബന്ധനകൾ ആണ് ഈ സ്വാശ്രയ മാനേജുമെന്റുകൾ ലംഘിച്ചുകൊണ്ടിരിക്കുന്നത്. ചില ഭരണ ഘടനാ നിയമങ്ങളെയും ചില കോടതി വിധികളെയും മറയാക്കി സർക്കാരിന്റെയും ഭൂരിപക്ഷജനതയുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി ഈ സ്വാശ്രയ മേലാളർ ശ്രമിക്കുന്നതിനെ അനാവശ്യമായ ധിക്കാരം എന്നേ പറയാൻ കഴിയൂ.

ഭരണഘടനാ ലംഘനയുടെയൂം നിയമത്തിന്റെയും പേരിലാണ് അവകാശവാദങ്ങളെങ്കിൽ ഈ വിഷയത്തിൽ മാത്രം അത് കാണിച്ചാൽ മതിയോ? മറ്റെന്തെല്ലാം നിയമങ്ങൾ ഇവിടെ അതിലംഘിക്കുന്നു! ഈ ഭരണ ഘടനയും നിയമങ്ങളും ഒക്കെ നിലവിലിരിക്കുമ്പോൾ തന്നെയാണ് ഉത്തരേന്ത്യയിലൊക്കെ ന്യുനപക്ഷവിഭാഗങ്ങളെ ചുട്ടെരിച്ചതും മറ്റും! അതും ഇതുമായി എന്തു ബന്ധമെന്നു ചോദിച്ചാൽ സൌമ്യവും സൌഹാർദ്ദപരവുമായ രീതിയിൽ സർക്കാരും ജനങ്ങളും ഒരു അഭ്യർത്ഥന വയ്ക്കുമ്പോൾ അതിനോട് തികച്ചും നിഷേധാത്മക നില പാട് സ്വീകരിക്കുന്നത് ഉത്തരവാദിത്വബോധമുള്ള സമുദായ നേതാക്കൾക്ക് ചേർന്നതല്ല. സമുദായതാല്പര്യങ്ങളും വ്യക്തി താല്പര്യങ്ങളും മാത്രമല്ല സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങൾക്കും വില കല്പിക്കണം. ന്യൂനപക്ഷങ്ങൾക്ക് ഭരണ ഘടനാ പരമായുള്ള അവകാശങ്ങളും ചില കോടതി വിധികളുടെ ആനുകൂല്യവും ഒക്കെ ഈ സമുദായങ്ങളുടെ (എന്നവകാശപ്പെടുന്ന) ഇത്തരം സ്ഥാപനങ്ങൾക്ക് ഉണ്ട് എന്ന് അറിയാതെ അല്ലല്ലോ സർക്കാരും പൊതു സമൂഹവും ഈ പ്രശ്നം ചർച്ചയ്ക്കും പരിഹാരത്തിനും വയ്ക്കുന്നത്.

മറ്റേതൊരു കാര്യത്തെയും പോലെ ഈ വിഷയത്തിലും ഇരുപക്ഷത്തു നിന്നു ചിന്തിക്കുന്നവർക്കും വാദങ്ങളും പ്രതിവാദങ്ങളും ഉന്നയിക്കാം.വരവരുടെ മിടുക്കുപോലെ. പക്ഷെ ഇത് കേവലം ഒരു ആശയപ്രശ്നം മാത്രമല്ലല്ലോ. സംവാദത്തിലൂടെ ബൊദ്ധിക വികാസം ഉണ്ടാക്കുവാനുള്ള ഏതെങ്കിലും ഒരു താത്വിക വിഷയവും അല്ല. സമൂഹത്തിന്റെ കാലികമായ ജീവിത വ്യാപാരങ്ങളിൽ പരിഹാരം തേടുന്ന ഒരു പ്രായോഗിക വിഷയമാണ്. അതിനെ അപ്രായോകികമായ വാദ പ്രതിവാദങ്ങൾ ഉയർത്തി ആരും എങ്ങുമെത്താതിരിക്കുന്നത് പൊതു സമൂഹത്തിനു നന്നല്ല. ഇത് ചില വിട്ടു വീഴ്ചകളുടെ പ്രശ്നമാണ്. ആ വിട്ടു വീഴ്ച ഉണ്ടാകേണ്ടത് സ്വാശ്രയ വിദ്യാലയ മാനേജുജുമെന്റുകളുടെ ഭാഗത്തു നിന്നു തന്നെയാണ്.സമുദായത്തിനു മാത്രമല്ല സർക്കാരിനുമുണ്ട് പരിമിതികൾ!

കേവലം ഒരു സമുദായത്തിന്റെ താല്പര്യവും സമുദായങ്ങൾക്കുപരി പൊതു സമൂഹത്തിന്റെ താല്പര്യവും തമ്മിൽ തർക്കം വരുമ്പോൾ അവിടെ ആരാണ് വിട്ടു വീഴ്ച ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല! ഇനി അതല്ല, പൊതു സമൂഹത്തിന് അങ്ങനെ ഒരു താല്പര്യവുമില്ല ഇതൊക്കെ ചില രാഷ്ട്രീയ താല്പര്യങ്ങളാണെന്നു വാദിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന സമുദായത്തിനുമില്ല ഈ വിഷയത്തിൽ സാമുദായികമായ താല്പര്യം എന്നു പറയേണ്ടി വരും. മറിച്ച് ഏതാനും സമുദായ പ്രമാണിമാരുടെ മാത്രം താല്പര്യമാണ് മാത്രമാണ് ഈ വിഷയങ്ങളിൽ ഉയർന്നു വരുന്നതെന്നും പറയേണ്ടി വരും!

Tuesday, July 5, 2011

അഴിമതിയും അണ്ണാഹസാരമാരും മറ്റും

അഴിമതിയും അണ്ണാഹസാരമാരും മറ്റും

പെപ്റ്റിക്ക് തോട്ട് എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റ് വായിക്കൻ ലിങ്ക് വഴി എത്താം

അഴിമതി ഇന്നൊരലങ്കാരമാണ് ചിലർക്ക്.ചിലർ അതൊരു കഴിവായി കാണുന്നു. അഴിമതി കാട്ടി നാല് കാശുണ്ടാക്കാതെ നടക്കുന്ന നേതാവിനെ നാട്ടുകാർ വകയ്ക്കു കൊള്ളാത്തവനെന്നും മണ്ടനെന്നും ഒക്കെ വിളിച്ച് പരിഹസിക്കും. അഴിമതികാട്ടി രാജകീയ പ്രൌഢിയിൽ ജീവിക്കുന്നവരെ നോക്കി മറ്റുള്ളവരോട് പറയും, അവരെ കണ്ടു പഠിക്കാൻ. രാഷ്ട്രീയവും കൊണ്ട് നടന്നിട്ട് നീ എന്തു നേടി എന്ന് പരിഹാസപൂർവ്വം ആളുകൾ ചോദിക്കും.

മറ്റൊരുദാഹരണം പറയാം. ആദ്യം ഒരു ജോലികിട്ടിയ ഒരു യുവാവ് രണ്ടാമതൊരു ജോലി കിട്ടിയപ്പോൾ ആദ്യത്തേതുപേക്ഷിച്ചു പുതിയതിൽ ജോയിൻ ചെയ്തു. ആദ്യം കിട്ടിയതിനേക്കാൾ മെച്ചപ്പെട്ടതൊന്നുമായിരുന്നില്ല രണ്ടാമത് കിട്ടിയത്. ഇതേപറ്റി ഈ യുവാവിന്റെ പിതാവിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആദ്യത്തേതിൽ കിമ്പളം ഒന്നും കിട്ടില്ല.ശമ്പളം മാത്രം കിട്ടിയിട്ട് എന്തുകാര്യം? അതുകൊണ്ട് പുതിയതിനു പോകാൻ പിതാവു തന്നെ പറഞ്ഞുവത്രേ. ഇപ്പോൾ അഡീഷണൽ വരുമാനം കൊണ്ട് അവൻ വീട് വയ്പു തുടങ്ങി എന്നും ആ പിതാവ് അഭിമാന പൂർവ്വം പറയുകകൂടി ചെയ്തു.ഇങ്ങനത്തെ സമൂഹത്തിൽ നിന്ന് അഴിമതിക്കെതിരെ സംസാരിച്ചാൽ ജനം പറയും പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തിന്നാൻ സമ്മതിക്കുകയുമില്ല എന്ന്.

പിന്നെ ഈ അണ്ണാ ഹസാരയുടെ കാര്യം.അതൊക്കെ ചില സ്പോൺസേർഡ് സമരങ്ങളാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് വർഷം ഇത്രയായല്ലോ. എവിടെയായിരുന്നു ഈ അണ്ണാ ഹസാരമാരൊക്കെ ഇതുവരെ? ഒരു സ്വാമി ഡൽഹിയിൽ കാണിച്ച കോപ്രായങ്ങൾ കണ്ടില്ലേ? കോടികൾ ചെലവഴിച്ച് അഴിമതി വിരുദ്ധ സമരം. അണ്ണാഹസാരെയുടെ ലോക്പാൽ ബില്ല് സമരത്തിനു ശേഷം ഉയർന്നു കേൾക്കുന്ന ഒരു വാക്കാണ് പൊതു സമൂഹം പൊതു സമൂഹം എന്ന്. ആരാണീ പൊതു സമൂഹം? അണ്ണാ ഹസാരമാർ മാത്രം ചേർന്നൽ പൊതു സമൂഹമാകുമോ?

ഇക്കാലമത്രയും അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ പൊരുതിവന്ന മറ്റെത്രയോ പ്രസ്ഥാനങ്ങൾ ഉണ്ട്. ആ പോരാട്ടങ്ങളുടെയൊക്കെ വില കുറച്ചു കാണിക്കാൻ വേണ്ടി ചിലർ പൊക്കിക്കൊണ്ടു നടക്കുകയാണ് പുതിയ അവതാരങ്ങളെ. അല്ലതെ ഇതിലൊന്നും ഒരു ആത്മാർത്ഥതയും ഉണ്ടെന്നു തോന്നുന്നില്ല. താല്പര്യമുള്ള രാഷ്ട്രീയക്കാരടക്കം എല്ലാവരും ഒരുമിച്ചു ചേർന്ന് നടത്തേണ്ടതാണ് അഴിമതിക്കെതിരായ സമരം.അല്ലാതെ സാമൂഹ്യ നമകൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളെ ആരും ഹൈജാക്ക് ചെയ്തുകൊണ്ടു പോകേണ്ട കാര്യമില്ല.

സോറി ജാസിം, ഉത്തരേന്ത്യയിലെ ചില കോർപറേറ്റ് മുതലാളിമാർ സ്പോൺസർ ചെയ്ത സമരമായതുകൊണ്ടാണ് മാധ്യമങ്ങൾ അതിനു വലിയ പ്രചാരം കൊടുത്തത്. അല്ലാതെ രാജ്യത്തിന്റെ നാനാ ഭാഗത്തും ഇതുപോലെ പല സമരങ്ങളും പലരും നടത്തുന്നുണ്ട്. അതൊന്നും ഒരു മാദ്ധ്യമങ്ങളും കവർ ചെയ്യുന്നില്ല. ഇതിനു പിന്നിലൊക്കെ ചില വമ്പൻ ഗൂഢാലോചനകളും വില പേശലുകളും ഉണ്ട്. ചില കളികൾ അത്രതന്നെ! ഈ ബഹളങ്ങൾക്കിടയിൽ കീശ നിറയ്ക്കേണ്ടവർ നിറച്ചുകൊണ്ടുമിരിക്കുന്നുണ്ട്!