ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, October 30, 2012

തിലകനും യുക്തിവാദവും മറ്റും


തിലകനും യുക്തിവാദവും മറ്റും

സുബൈദ എന്ന പേരിൽ എഴുതുന്ന ആളുടെ ബ്ലോഗിൽ ഇട്ട ഒരു കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്: യുക്തിവാദിയും, നിരീശ്വരവാദിയും, കമ്യൂണിസ്റ്റും, ഭൌതികനുമായിരുന്ന മഹാനടന്‍   

സുബൈദ പറയുന്നു:  "ഞാന്‍ മനസ്സിലാക്കിയിടത്തോളം കേരളത്തില്‍ യുക്തിവാദം മനുഷ്യന് നിര്‍മ്മാണാത്മകമായ യാതൊന്നും നല്‍കാത്ത ഒരു ആദര്‍ശം മാത്രമാണ്." (സുബൈദ, സ്ത്രീപക്ഷം)

എന്റെ മറുപടി:  ഞാൻ മനസിലാക്കിയേടത്തൊളം യ്ക്തിവാദികൾക്കും ഈ സമൂഹത്തിനുവേണ്ടി പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളെണ്ണത്തിൽ ദുർബ്ബലരാണെങ്കിലും അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആശയപ്രചരണം നടത്തുന്നതിൽ യുക്തിവാദികൾ ചെറുതല്ലാത്ത പങ്ക് വഹിച്ചുപോരുന്നുണ്ട്. അതുപോലെ മതത്തിന്റെയും ആത്മീയതയുടെയും മറവിൽ നടക്കുന്ന തിന്മകളെ തുറന്നു കാണിക്കുന്നതിലും അവർ ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട്. മതക്കാരെ വെറുപ്പിക്കേണ്ടെന്നു കരുതി രാഷ്ട്രീയക്കാർ അത്തരം തിന്മകൾക്കെതിരെ പലപ്പോഴും കണ്ണടയ്ക്കാറുണ്ട്.യുക്തിവാദികൾക്ക് മതപ്രീണനം നടത്തേണ്ട കാര്യമില്ല്ലല്ലോ. ഞാൻ മനസിലാക്കിയേടത്തോളം യുക്തിവാദികളിൽ കുറച്ചുപേർ വരട്ടുതത്വ വാദികൾ ആണെന്നതൊഴിച്ചാൽ സ്വന്തം ആദർശങ്ങളോട് പ്രതിബദ്ധതയുള്ളവരും  മാനവിക ബോധം ഉൾക്കൊള്ളുന്നവരും മതവിശ്വാസികളെ പോലും ആദരവോടെ സമീപിക്കുന്നവരും ആണ്. മതക്കാരെ പോലെ അവർ പ്രകോപിതരും ആകില്ല. ഏറ്റവും പ്രധാനമായി യുക്തിവാദിസംഘക്കാർ എല്ലാത്തരം അക്രമങ്ങൾക്കും എതിരാണ്. മതപക്ഷത്തുള്ളവരെ പോലും അവർ തങ്ങളുടെ വേദികളിൽ പങ്കെടുപ്പിക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ സഹിഷ്ണുതയോടെ ജീവിക്കേണ്ടതെങ്ങനെയെന്നതിന് നല്ല ചില യുക്തിവാദികൾ മാതൃകയാണ്. യുക്തിവാദികളിലും ചിലർ ഞാൻ നേരത്തേ സൂചിപ്പിച്ചതിപോലെ വരട്ടുതത്വവാദികളും, മറ്റുള്ളവരെ വെറുപ്പിക്കുന്ന വാക്കും പ്രവൃത്തിയും കാണിക്കുന്നവരും ഉണ്ട്. അത് എല്ലാ പ്രസ്ഥാനങ്ങളിലും എല്ലാത്തരം ആദർശം കൊണ്ടുനടക്കുന്നവർക്കിടയിലും കാണും. യുക്തിവാദികലെ സാധാരണ അവിശ്വാസികൾ എന്നാണല്ലോ വിളിക്കുന്നത്. എന്നാൽ യുക്തിവാദവും ഒരു വിശ്വാസമാണ്. അതും ഒരു ആദർശമാണ്. അവർക്ക് പറയാനും പ്രവർത്തിക്കാനുമുള്ളത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം അവരും ജനാധിപത്യത്തിനു വിധേയമായി ചെയ്തുകൊള്ളട്ടെ. നിരവധി മത വിശ്വാസങ്ങൾ ലോകത്തുണ്ട്. അവർ എല്ലാവരും തങ്ങളുറ്റേതു മാത്രമാണ് ശരിയായ വിശ്വാസം എന്ന് അവകാശപ്പെടുന്നു. ജനം കൺഫ്യൂഷനിലാകുന്നത് അവിടെയാണ്. അവർക്കിടയിൽ തങ്ങൾ പറയുന്നതാണ് ശരിയെന്ന് യുക്തിവാദികളും സമർത്ഥിക്കാൻ ശ്രമിക്കുന്നു.ഇന്ത്യയിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടല്ലോ. ചുരുക്കത്തിൽ  വിശ്വാസം അതല്ലേ എല്ലാം!

Friday, October 5, 2012

കുടുംബശ്രീയും ജനശ്രീയും

 കെ.പി.സുകുമാരൻ മാസ്റ്ററുടെ  ഈ ലിങ്കിൽ ഉള്ള പോസ്റ്റിൽ  ഇട്ട എന്റെ കമന്റ്
  
കുടുംബശ്രീകളിൽ സി.പി.എം അനുഭാവികൾക്ക് അല്പം മേൽകൈ ഉണ്ടെന്നു പറഞ്ഞാൽ അത് ശരിയായിരിക്കാം.പക്ഷെ കുടുംബശ്രീയേ സി.പി.ഐ.എം ആണ് എന്നൊക്കെ പറയുന്നത് മാഷുടെ സഹജമായ മാർക്സിസ്റ്റ് വിരോധം കൊണ്ടാണ്. കുടുംബശ്രീ ഭാരവാഹികളെ തികച്ചും ജനാധിപത്യപരമായ രീതിയിലാണ് തെരഞ്ഞെടുക്കുന്നതെന്ന് എല്ലാവർക്കും അറിയാം.അതിൽ കൂടുതലും മാർക്സിസ്റ്റ് അനുഭാവികൾ ജയിച്ചു വരുന്നത് സി.പി.എമ്മിനു കേരളത്തിൽ ജനകീയാടിത്തറ ( മാഷ് അത് നിഷേധിച്ചാലും)   ഉള്ളതുകൊണ്ടാണ്. അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഇവിടെ എന്റെ വാർഡടക്കം എത്രയോ സ്ഥലത്ത് കോൺഗ്രസ്സ് അനുഭാവികൾ കുടുംബശ്രീ ഭാരവാഹികളാകുന്നുണ്ട്. എന്റെ വാർഡിലെ കുടുംബശ്രീ ഭാരവാഹി എന്റെ സ്ഥാപനത്തിലെ തന്നെ സഹപ്രവർത്തകയായ കോൺഗ്രസ്സ് അനുഭാവിയായ ഒരു ടീച്ചറാണ്.കുടുംബശ്രീ ഇലക്ഷനിൽ സി.പി.എം അനുഭാവിയായ സ്ത്രീയെ ജയിപ്പിക്കാൻ നമ്മൾ പാർട്ടിക്കാർ കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല.കാരണം ഈ ടീച്ചർക്കായിരുന്നു കൂടുതൽ ജനസമ്മതി. സി.പി.എം അനുഭാവികളായ സ്ത്രീകൾ പോലും ഇവർക്ക് വോട്ട് ചെയ്തു. അങ്ങനെ കേരളത്തിൽ എത്രയോ സ്ഥലത്ത് രാഷ്ട്രീയവും സൗഹൃദവും കലർന്ന മത്സരം നടക്കുന്നു. എത്രയോ കുടുംബശ്രീകളിൽ കോൺഗ്രസ്സുകാർക്ക് മേൽകോയ്മ തന്നെയുണ്ട്. മത്സരം വരുമ്പോൾ ഇടതുപക്ഷവും വലതുപക്ഷവും മുന്നണിയായി നിന്നുതന്നെ തങ്ങളുടെ അനുഭാവികളെ ജയിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എവിടെയും അതിൽ സി.പി.എമ്മിനു മാത്രമായി ഏകപക്ഷീയ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല. കേരളത്തിൽ മുഴുവൻ നിങ്ങളൊക്കെ ആരോപിക്കുന്നതുപോലുള്ള കണ്ണൂർ മോഡൽ പാർട്ടി ഗ്രാമങ്ങൾ ഇല്ലല്ലോ. ഒരു ഇടതു- വലത് മിശ്രണമാണ് കേരളീയ സമൂഹം. മാഷ് പറഞ്ഞതുപോലെ ചാരിറ്റബിൾ സൊസൈറ്റിയൊക്കെ ആർക്കും തുടങ്ങാം. പക്ഷെ അതിന്റെ പേരും പറഞ്ഞ് അന്യായമായി സർക്കാർ പണം തട്ടിയെടുത്ത് ഏതാനും 'ബുദ്ധിമാൻ'മാരുടെ കീശ നിറയ്ക്കുന്ന ഏർപ്പാട് അംഗീകരിക്കുവാനാകുമോ? കുടുംബശ്രീ ആരുടെയും കുടുംബ സ്വത്തല്ല. എന്നാൽ ജനശ്രീ ആരുടെ കുടുംബ സ്വത്താണെന്ന് ഇതിനകം ഏതാണ്ട് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഒരു തട്ടിക്കൂട്ട് പരിപാടിയ്ക്ക് പണം വാരി കോരി നൽകി അതും കുടുംബശ്രീയും ഒരുപോലെയാണെന്ന് വരുത്താനുള്ള ശ്രമം കോൺഗ്രസ്സുകാർ പോലും നല്ലൊരു പങ്കും അംഗീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ കോൺഗ്രസ്സ് അനുഭാവികളടക്കം ഇപ്പോഴും ജനശ്രീയെ അവഗണിച്ച് കുടുംബശ്രീകളിൽ ഉറച്ചു നിൽക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലത്തെ ഏർപ്പാടാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാർ ചെയ്യുന്നത്. കുടുംബശ്രീകളിൽ സി.പി.എം അനുഭാവികൾക്ക് ഭൂരിപക്ഷം ലഭിക്കുന്നതുകൊണ്ട് കുടുംബശ്രീ തന്നെ തകർക്കാമെന്ന്! ഇക്കണക്കിനു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇടതുപക്ഷം ജയിക്കുമ്പോൾ പഞ്ചായത്തുകൾ തന്നെ വേണ്ടെന്നു വയ്ക്കുമല്ലോ കോൺഗ്രസ്സുകാർ.കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചാൽ നാളെ സമാന്തര 'ചാരിറ്റബിൾ" സംസ്ഥാന മുണ്ടാക്കുമോ എം.എം ഹസ്സൻജി?

Tuesday, August 28, 2012

നിലവിളക്കും മതവും

മാതൃ ഭൂമി ഡോട്ട് കോമിൽ ഡോ. കെ.ടി. ജലീൽ എഴുതിയ ലേഖനത്തോട് (അത് ഈ ലിങ്കിൽ  ഉണ്ട്) പ്രതികരിച്ച് യാസർ തന്റെ ബ്ലോഗിൽ (വഴി പോക്കന്റെ ഡയറിക്കുറിപ്പുകൾ) എഴുതിയ പോസ്റ്റിൽ ഞാൻ ഇട്ട കമന്റ്.

നിലവിളക്കും മതവും 

ലേഖനം ചിന്തനീയമാണ്. ഉള്ളിൽത്തട്ടി മാത്രമേ മലബാറിലെ മുസ്ലിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യൂ എന്നുണ്ടെങ്കിൽ നല്ലതുതന്നെ. പക്ഷെ അപ്പോൾ  മലബാറിനു പുറത്തുള്ള മുസ്ലിങ്ങളെല്ലാം കാപട്യക്കാരാണെന്നുള്ള ഒരു ധ്വനി താങ്കളുടെ ലേഖനത്തിലുണ്ടല്ലോ. മുസ്ലിം ഒന്നല്ലേയുള്ളൂ. അതിൽ പിന്നെ മലബാറിലെ മുസ്ലിം തിരുവിതാം കൂറിലെ മുസ്ലിം ഉത്തരേന്ത്യയിലെ മുസ്ലിം എന്നൊക്കെയുണ്ടോ? ജലീ‍ൽ പറഞ്ഞതിൽ അങ്ങനെ ഒരു തരംതിരിവ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല. ഇനി ലീഗുകാരെ പറ്റിയാണെങ്കിൽ മലബാറിലെ ലീഗുകാരും തെക്കോട്ടുള്ള ലീഗുകാരും തമ്മിൽ എന്തെങ്കിലും വ്യത്യാസവും കാണാൻ കഴിയുന്നില്ല. അപ്പോൾ പിന്നെ മലബാറിലെ മുസ്ലിങ്ങളെ മാത്രമായോ അവിടുത്തെ ലീഗുകാരെ മാത്രമായോ ജലീൽ ആക്ഷേപിച്ചുവെന്നു കരുതാനാകില്ല. നിലവിളക്ക് കത്തിക്കുന്ന പള്ളികളുണ്ടെന്ന് ജലീൽ പറയുന്നു. അവിടെയൊക്കെ ആത്മാർത്ഥമായി ഉള്ളിൽത്തട്ടി തന്നെയായിരിക്കുമോ നിലവിളക്ക് കത്തിച്ച് ആരാധന നടത്തുന്നത്? മുസ്ലിങ്ങൾക്കിടയിൽ തന്നെ പലയിടത്തും വിശ്വാസങ്ങളിലും ആരാധനാ രീതികളിലും വൈവിദ്ധ്യങ്ങൾ കാണുന്നു. ഏതാണ് ശരിക്കും  ശരിയായ ഇസ്ലാമിക വിശ്വാസം? അത് ആധികാരികമായി ആർക്കാണു പറയാൻ കഴിയുക? ജലീൽ ലീഗിനെ വിമർശിക്കുവാൻ വേണ്ടിയാണ് ആ ലേഖനം എഴുതിയതെന്ന താങ്കളുടെ അഭിപ്രായം  വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ ജലീൽ ഇസ്ലാം മതത്തെ സംബന്ധിച്ച അ അത്ര അറിവില്ലാത്തവനാണെന്ന  താങ്കളുടെ അഭിപ്രായം ശരിയാണോ? അതോ ഇസ്ലാം മതവുമായി  ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത് ലീഗുകാരായ മുസ്ലിങ്ങൾ തന്നെ ആയിരിക്കണമെന്നുണ്ടോ? ജലീലും ഇസ്ലാമിനെ പിൻപറ്റുന്ന ഒരാൾ അല്ലേ? മത പണ്ഡിതനൊന്നുമല്ലെങ്കിലും  അതേ പറ്റി കുറച്ചെങ്കിലും  പഠിച്ചിട്ടുള്ള ആളല്ലേ? മറ്റൊന്ന് എല്ലാ വിശ്വാസികളെയും പറ്റി നല്ല വാക്കുക്മൾ ത്രം പറയുന്ന താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. യുക്തിവാദികളെക്കുറിച്ചു പോലും നല്ല വാക്കു പറയാൻ താങ്കൾ  സന്നദ്ധത കാട്ടിയതിലും സന്തോഷം. (സാധാരണ വിശ്വാസികൾ നല്ലൊരു പങ്കും അന്യമതങ്ങളൊട് കാട്ടുന്ന സഹിഷ്ണുത പക്ഷെ യുക്തിവാദികളോടും നിരീശ്വര വാദികളോടും കാണിക്കാറില്ല.). മറ്റൊന്നു കൂടി ചോദിക്കട്ടെ. ചില യുക്തിവാദികൾ പൊതുയോഗങ്ങളിൽ പ്രാർത്ഥനാ സമയത്ത് അവർക്കതിൽ  വിശ്വാസമില്ലെങ്കിലും എഴുന്നേറ്റു നിന്ന് വിട്ടുവീഴ്ച ചെയ്യും. എന്നാൽ ചില യുക്തിവാദികൾ ഉള്ളീൽത്തട്ടി ചെയ്യാൻ കഴിയാത്തതിനാൽ പ്രാർത്ഥനാ സമയത്ത് എഴുന്നേറ്റു നിൽക്കില്ല. ഇക്കാര്യത്തിലും താങ്കളുടെ നിലപാട് ഉള്ളിൽ തട്ടിയല്ലെങ്കിൽ ചെയ്യരുതെന്നു തന്നെ ആയിരിക്കുമെന്നു കരുതുന്നു. താങ്കളുടെ ബ്ലോഗിലേയ്ക്ക് ലിങ്ക് നൽകിയതിനും ഈ പോസ്റ്റ് വായിക്കാൻ കഴിഞ്ഞതിനും  ഇവിടെ കമന്റ് എഴുതാൻ കഴിഞ്ഞതിനും താങ്കളോടുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു.  

Sunday, August 26, 2012

ഭരണവും നീതിപീഠവും

ഭരണവും നീതിപീഠവും

മാധ്യമം ദിനപ്പത്രത്തിലെ ഈ ലിങ്കിലുള്ള വാർത്തയിലിട്ട കമന്റ്

ജനാധിപത്യത്തിനു മീതേ പറക്കാൻ നീതി പീഠങ്ങളും ശ്രമിച്ചുകൂട. നിയമ നിർമ്മാണം രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ ഉത്തരവദിത്തമാണ്. ഭരണ ഘടനാ നിയമങ്ങളും സിവിലും ക്രിമിനലുമടക്കം  ജനപ്രതിനിധി സഭകൾ നിർമ്മിക്കുന്ന എല്ലാ  നിയമങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് നീതി പീഠങ്ങളുടെ ചുമതല. നിയമപരമായ കാര്യങ്ങളിൽ നിയമനിർമ്മാണ സഭകൾക്കും  ഭരണകൂടത്തിനും  ഉപദേശങ്ങൾ നൽകാം. എന്നാൽ നിയമനിർമ്മാണം എന്ന ഉത്തരവാദിത്തം നീതിന്യായ വിഭാഗം ഏറ്റെടുക്കേണ്ട ആവശ്യമില്ല. നിലവിലുള്ള നിയമങ്ങളെ വ്യാഖ്യാനിക്കാം. പക്ഷെ മാറ്റിമറിക്കാൻ നീതിപീഠം ശ്രമിക്കുന്നത് ഉചിതമല്ല.  രാഷ്ട്രീയക്കാർ ഒഴിവാക്കാതാകാത്ത തിന്മയാണെന്നു പറയുന്നിടത്തോളം നീതിപീഠം രാഷ്ട്രീയ സംവിധാനങ്ങളെ പരിഹസിക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിയാനിർമ്മാണ സഭ, എക്സിക്യൂട്ടീവ്, നീതിന്യായ വിഭാഗം എന്നിവയ്ക്ക് പരസ്പര പൂരകവും എന്നാൽ വെവ്വേറെയുമായ ചുമതലകളാണുള്ളത്. ഒന്നിനു മേൽ മറ്റൊന്നിന്റെ അന്യായമായ ഇടപെടൽ പാടില്ലാത്തതാണ്.

ആ മാധ്യമ വാർത്ത ചുവടെ:

ന്യായാധിപര്‍ രാജ്യം ഭരിക്കേണ്ടതില്ല -ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: ജഡ്ജിമാര്‍ രാജ്യം ഭരിക്കാനോ നയങ്ങള്‍ രൂപപ്പെടുത്താനോ മെനക്കെടേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ. ജുഡീഷ്യറിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എക്സിക്യൂട്ടിവ് വിസമ്മതിക്കുകയാണെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് താന്‍ ആശ്ചര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററില്‍ 'ഭരണഘടനയുടെ വ്യവഹാരശാസ്ത്രം' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ തുറന്നടിച്ചത്. 'ഉറങ്ങാനുള്ള അവകാശം' പോലെയുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ച ശേഷം, ഇത് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുകയാണെങ്കില്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
'ഈ രാജ്യം ജഡ്ജിമാര്‍ ഭരിക്കേണ്ടതില്ല. കര്‍ശനമായ തത്ത്വങ്ങളിലൂടെയേ നാം പോകാവൂ. ഒരു നിയമം നടപ്പാക്കുകയാണെങ്കില്‍ അത് ഭരണനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലാവരുത്. ന്യായാധിപന്മാര്‍ ജനങ്ങളോടല്ല ഉത്തരം പറയേണ്ടത്. ഭരണഘടനയുടെ തത്ത്വങ്ങള്‍ക്കനുസരിച്ചുള്ള വസ്തുനിഷ്ഠതയും അസന്ദിഗ്ധതയുമാണ് പ്രധാനം' -അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലജിസ്ലേച്ചറും തമ്മില്‍ വ്യക്തമായ അതിര്‍ത്തി നിര്‍ണയിച്ച ഭരണഘടന അനുസരിച്ചാണ് ജഡ്ജിമാര്‍ ചലിക്കേണ്ടതെന്നും കപാഡിയ ഓര്‍മിപ്പിച്ചു. 'ജീവിക്കാനുള്ള അവകാശ'ത്തില്‍ പരിസ്ഥിതി സംരക്ഷണവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമെല്ലാം ഉള്‍പ്പെടുമല്ലോ. ഇപ്പോള്‍ നാം 'ഉറങ്ങാനുള്ള അവകാശ'വും കൊണ്ടുവന്നിരിക്കുന്നു. എങ്ങോട്ടാണ് നാം പോകുന്നത്? ഉറങ്ങാനുള്ള അവകാശം എങ്ങനെയാണ് നടപ്പാക്കുക? അവകാശങ്ങളുടെ പരിധി വിശാലമാക്കുമ്പോള്‍ അവ നടപ്പാക്കാന്‍ കഴിയുന്നതാണോ എന്ന് ആലോചിക്കണം. ഒരു ന്യായാധിപന്‍ നയപരമായ ഒരു തീരുമാനം ഉത്തരവായി ഇറക്കിയാല്‍, അതനുസരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ എന്തു ചെയ്യും.
കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ അതോ ന്യായാധിപന്‍തന്നെ നിയമം നടപ്പാക്കുമോ?' -ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്ര-സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ഭരണഘടനാ തത്ത്വങ്ങള്‍ പാലിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sunday, June 10, 2012

വി.ടി.ബലറാമിനോട്

ബൂലോകം ഓൺലെയിനിൽ വി.ടി. ബലറാമിന്റെ ഈ ലിങ്കിൽ ഉള്ള പോസ്റ്റിലിട്ട കമന്റ് : വി.ടി.ബലറാമിന്റെ ഈ നിരീക്ഷണങ്ങൾ ഏകപക്ഷീയമാണ്. ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനുമേൽ കെട്ടിവച്ച്     ഈ പാർട്ടിയെ ഫാസിസ്റ്റ് പ്രസ്ഥാനം എന്നു മുദ്രയടിച്ച് ജനങ്ങളിൽ വെറുപ്പുളവാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗം മാത്രമാണ് താങ്കളുടെ  ഈ  ബ്ലോഗ് പോസ്റ്റും. ബലറാമിനെ പോലെ  വിവരമുള്ളവർ കമ്മ്യൂണീസത്തിന് എവിടെയും പ്രസക്തിയില്ല എന്നൊക്കെ എഴുതിവയ്ക്കുന്നത് കോൺഗ്രസ്സിൽ നിന്നു കിട്ടിയ സ്ഥാനമാനങ്ങളോടുള്ള കടപ്പാട് ഉള്ളീലിരിക്കുന്നതുകൊണ്ടാകാനേ തരമുള്ളൂ. തങ്ങൾക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന പ്രവണത എല്ലാ പ്രസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ കോൺഗ്രസ്സുകാർക്ക് മേൽകൈയുള്ള എത്രയോ പ്രദേശങ്ങളിൽ ഇത് നടക്കുന്നു. സി.പി.എം ഇന്ത്യയിൽ രണ്ടുമൂന്നിടത്തല്ലേ ഇത്രയും ശക്തമായുള്ളൂ. ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് സി.പി.ഐ.എം പോലുള്ള പ്രസ്ഥാനങ്ങളെ വളരാൻ കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളോ അവയുടെ മാഫിയാ തലവന്മാരായ (കേരളത്തിലെയല്ല. കേരളത്തിനുപുറത്ത്  മിക്കവാറും നേതാക്കൾ എന്നാൽ എന്താണെന്ന് എല്ലാവർക്കുമറിയാം‌) നേതാക്കളോ അനുവദിക്കുമോ? എന്തിന് ബംഗാളിൽ ഇപ്പോൾ മമതയുടെ നേതൃത്വത്തിൽ നടക്കുന്നത് സ്റ്റാലിനിസമാണോ ഫാസിസമാണോ, എന്താണ് താങ്കൾ അതിനെ വിളീക്കുക? കേരളത്തിൽ കോൺഗ്രാസുകാർ ആരെയും കൊലപ്പെടുത്തിയിട്ടില്ലേ? അക്രമം മുഖമുദ്രയാക്കിയ വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ എത്രയോ കൊലപാതകങ്ങൾ ഇവിടെ നടത്തിയിരിക്കുന്നു. ഇപ്പോൾ മാത്രമെന്തേ മുമ്പില്ലാത്ത വിധം ഇത്ര പ്രത്യേകതകളൂള്ള പ്രതിഷേധം? കണ്ണൂർ ജില്ലയിൽ മാത്രം കൊല്ലപ്പെട്ട സി.പി.ഐ.എം കാരുടെ എണ്ണമെടുത്താൽ മറ്റു പാർട്ടികൾക്ക് അത്രയും നഷ്ടം കേരളത്തിൽ ആകമാനംതന്നെ ഉണ്ടായിട്ടില്ല. അത്രകണ്ട് ശത്രുക്കളും എതിർപ്പുകളൂമുള്ള ഒരു പ്രസ്ഥാനത്തിന് പല ചെറുത്തു നില്പുകളും സംഘടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ആളപായങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സംഭവിച്ചിട്ടുണ്ടാകാം. മറിച്ച് അക്രമ രാഷ്ട്രീയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും സി.പി.ഐ.എമ്മിന്റെ തലയിൽ കെട്ടി വച്ച് അക്രമവും കൊലപാതകവും നടത്തിയിട്ടുള്ള മറ്റുള്ളവരെയെല്ലാം വെള്ള പൂശുന്നത് സത്യസന്ധമാകില്ല. അക്രമവും കൊലപാതകവും മറ്റും സി.പി.ഐ.എം മാത്രം വിചാരിച്ചാൽ തീരില്ല. എല്ലാവരും ഒരുപോലെ വിചാരിക്കണം. താങ്കൾക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സി.പി.ഐ.എം ആണ് കേരത്തിൽ ഭയപ്പെടേണ്ട സംഘടനയെന്ന്? അക്രമ സ്വഭാവം കൊണ്ടു മാത്രം നിലനിൽക്കുന്ന, അഥവാ നിലനിർത്തുന്ന ഇതര വർഗ്ഗീയ  ഫാസിസ്റ്റു പ്രസ്ഥാനങ്ങളെയൊന്നിനെയും അന്ധമായ മാർക്സിസ്റ്റ് വിരോധം കൊണ്ട് താങ്കൾക്കിപ്പോൾ കാണാൻ കഴിയുന്നില്ലല്ലോ, പ്രിയ ബലറാം! ഇനി ടി.പി ചന്ദ്രശേഖരൻ വധമാണെങ്കിൽ അതിൽ സി.പി.ഐ.എമ്മിനു പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുകയും ആ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി അപലപിച്ചിട്ടുള്ളതുമാണ്. ഇനി പാർട്ടിയറിയാതെ പാർട്ടിയുമായി എന്തെങ്കിലും ബന്ധമുള്ളവർ ആ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സി.പി.ഐ.എമ്മിൽ ഉണ്ടാകില്ല. അവർക്ക് സംരക്ഷണവും പാർട്ടി നൽകില്ല. മറ്റൊന്ന് താങ്കളെ പോലുള്ളവർ പറയുന്ന പല അക്രമ സംഭവങ്ങളും മുമ്പ് ഉണ്ടാകുമ്പോൾ ഇപ്പോഴത്തെ   ഈ ആർ.എം.പിക്കാരടക്കം സി.പി.ഐ.എമ്മിനുള്ളീലുണ്ടായിരുന്നു. അന്നൊന്നും സി.പി.ഐഎം ഫാസിസ്റ്റ് പ്രസ്ഥാനമാണെന്ന് അവർക്ക് തോന്നിയിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാ‍നം നഷ്ടപ്പെടുമെന്നായപ്പോഴാണ് അവർ വലിയ ജനാധിപത്യ സംരക്ഷകരായത്. ടി.പി.വധത്തിനു മുമ്പും പിമ്പും ഒഞ്ചിയത്തെ സി.പി.ഐ.എം പ്രവർത്തകർക്കുനേരേ ആർ.എം.പിക്കാർ നടത്തിയ-ഇപ്പോഴും നടത്തുന്ന അക്രമങ്ങളൊന്നും ഫാസിസമല്ലെന്നുണ്ടോ? അതോ സി.പി.ഐ എമ്മുകാരെ ആക്രമിക്കുന്നത്  മറ്റുള്ളവർക്ക് പുണ്യകർമ്മമാണോ?   അക്രമത്തെയും കൊലപാതകത്തെയും ആരും അംഗീകരിക്കില്ല. എന്നാൽ സി.പി.ഐ.എം അക്രമങ്ങൾ  മാത്രം പൈശാചികവും മറ്റുള്ളവർ നടത്തുന്ന അക്രമങ്ങൾ എല്ലാം മൃദുലവും മധുരതരവും എന്നുണ്ടോ? എതിർക്കുമ്പോൾ എല്ലാ അക്രമങ്ങളെയും കൊലപാതകങ്ങളെയും  ഒരു പോലെ എതിർക്കണം. പിന്നെ കമ്മ്യൂ‍ണിസ്റ്റ് പാർട്ടിയില്ലാത്ത ഒരു കേരളം അല്ലെങ്കിൽ ഇന്ത്യ എന്നൊക്കെയുള്ള താങ്കളുടെ സങ്കല്പങ്ങൾ കേവലം തമാശകൾ മാത്രമായേ കാണുന്നുള്ളൂ. ടി.പി വധത്തിൽ പിടിക്കപ്പെട്ടവരിൽ ചില കോൺഗ്രസ് നേതാക്കളുടെ അംഗരക്ഷകരും ഉണ്ടായിരുന്നു എന്നും മറ്റുമുള്ള വാർത്തകൾ താങ്കൾ അറിഞ്ഞിരിക്കുമെന്നും കരുതുന്നു. അന്ധമായ മാർക്സിസ്റ്റ് വിരോധം മാറ്റി നിർത്തി സ്നേഹസംവാദാത്മകമായ വിധം നമ്മുടെ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കൂ. കമ്മ്യൂണിസം അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല, പ്രിയ ബലറാം! 

Friday, April 27, 2012

റിസൾട്ടുകളുടെ വേഗത

 എന്റെ ഈ പോസ്റ്റിൽ ഞാൻ തന്നെ ഇട്ട ഒരു മറുപടിക്കമന്റ്

സുശീൽ,

താങ്കളുടെ കമന്റ് ഒരു പോസ്റ്റായിത്തന്നെ ഇടേണ്ടതാണ്. കുറേ ക്‌ണാപ്പന്മാർ ഇവിടെ പരമ്പരാഗതമായ നൂലാമാലകൾ നിലനിർത്താനും അഥവാ കൂടുതൽ സങ്കീർണ്ണമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇവന്മാരെയൊക്കെ ചെവിക്കു പിടിച്ച് പുറത്താക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. പക്ഷെ യന്ത്രങ്ങളായ കുറേ ബ്യൂറോക്രാറ്റുകൾ പറയുന്നത് അപ്പാടെ കേട്ട് ഈ ചുവപ്പുനാട വ്യവസ്ഥ നിലനിർത്താൻ രാഷ്ട്രീയക്കാർ അറിഞ്ഞും അറിയാതെയും സഹകരിക്കുകയാണ്. ഡേറ്റ് ഒഫ് ബർത്ത് തിരുത്താനുള്ള പഴയ സങ്കീർണ്ണതകൾ ഇപ്പോൾ ഇല്ല.( ഒരു ഡേറ്റ് ഒഫ് ബർത്ത് കറപ്ഷൻ പരിഹരിക്കാൻ ഇവിടെ മാസങ്ങൾ എടുക്കുമെന്നറിഞ്ഞ് ലണ്ടലിനുള്ള ഒരു സുഹൃത്ത് പൊട്ടിച്ചിരിച്ചു. അവിടെ ഇത് ഏതനും മണിക്കൂറുകൾ കൊണ്ട് പരിഹരിക്കുമത്രേ!) അതുപോലെ ഇപ്പോൾ റേഷൻ കാർഡ് ഒറ്റ ദിവസം കൊണ്ട് കിട്ടും. ആ രണ്ടു കാര്യത്തിനും ഉമ്മൻ ചാണ്ടിയ്ക്ക് ഒരു അഭിനന്ദനം. പുള്ളിയ്ക്ക് ആരോ കാര്യം പറഞ്ഞപ്പോൾ മനസിലായി. ഇതു ഇടതു പക്ഷത്തും വലതുപക്ഷത്തും ഇരുന്ന പലർക്കും മുമ്പേ ചെയ്യാമായിരുന്നു. പക്ഷെ ആരും പറഞ്ഞു മനസിലാക്കിയിട്ടുണ്ടാകില്ല. അഥവാ അതിനു ശ്രമിച്ചിട്ടുണ്ടായിരിക്കില്ല. അല്ല, നോക്കണേ എന്നിട്ടും ഒരു കുട്ടിയുടെ ജനനത്തീയതി തിരുത്താനുള്ള അധികാരം എങ്ങാണ്ടിരിക്കുന്ന ജോയിൻ രജിസ്ട്രാർക്കാണ്. ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് വച്ച് ഒരു സ്കൂൾ ഹെഡ്മാസ്റ്റർക്ക് ചെയ്യാവുന്ന കാര്യമാണ്. ഇങ്ങനെ ഏതെല്ലാം കാര്യങ്ങളിൽ ഇപ്പോഴും നൂലാമാലകൾ കിടക്കുന്നു! എല്ലാം ഒരു ഉമ്മൻ‌ചാണ്ടിയ്ക്ക് മാത്രമായി ചെയ്യാൻ കഴിയില്ലല്ലോ. ഭരണ-പ്രതിപക്ഷങ്ങൾ ഒരുമിച്ച് നിയമമുണ്ടാക്കി പരിഹരിക്കാവുന്ന എത്രയോ കാര്യങ്ങളുണ്ട്. പക്ഷെ അതിന് ആർക്കും നേരമില്ലല്ലോ. ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കുവാൻ രാഷ്ട്രീയക്കാർ കൈകൊർത്താൽ ജനത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാം പരിഹരിക്കപ്പെടും. ഇവിടെ രാഷ്ട്രീയക്കാർക്ക് റോഡ് പണി കൊണ്ടുവരാനേ താല്പര്യമുള്ളൂ. ശതമാനക്കണക്കിൽ കോൺ‌ട്രാക്ടർമാരിൽ നിന്നു കമ്മീഷനും വാങ്ങി വികസനവീരവാദങ്ങളും മുഴക്കി സുഖമായി കഴിയുക. മറ്റ് ജനകീയ പ്രശ്നങ്ങളിലൊന്നും ആർക്കും താല്പര്യമില്ല. ജനങ്ങളുടെ മറ്റ് തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചാൽ ആർക്കും സാമ്പത്തിക ബെനിഫിറ്റ് ഇല്ലല്ലോ. ഫണ്ട് റെയിസിംഗ് നടക്കില്ലല്ലോ. ഈ നാട് നന്നാകില്ല.മനുഷ്യൻ നന്നാകാൻ മനസ്സു നന്നാകണം എന്നു പറയും പോലെ നാട് നന്നാകാൻ രാഷ്ട്രീയം നന്നാകണം എന്നാണ് ഈയുള്ളവന്റെ വിശ്വാസം.ഇതൊക്കെയാണെങ്കിലും എന്റമ്മോ, ഇവിടെ ഈ രാഷ്ട്രീയക്കാർകൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും എത്രയോ ഗുരുതരമായിരുന്നേനേ പ്രശ്നങ്ങൾ!

Sunday, March 18, 2012

കമന്റ്: സ്ത്രീകൾക്കിനിയെന്ത് സ്വാതന്ത്ര്യം?

ദാണ്ടെ ഈ പോസ്റ്റിൽ ഞാൻ തന്നെയിട്ട ഒരു കമന്റ് :സ്ത്രീകൾക്കിനിയെന്ത് സ്വാതന്ത്ര്യം?

സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?

മനോജ്, താങ്കളുടെ കമന്റ് എന്റെ പോസ്റ്റിനെ അർത്ഥപൂർണ്ണമാക്കി. സ്ത്രീകളാരെങ്കിലും വന്ന് ഇടേണ്ട കമന്റാണത്. പക്ഷെ നിർഭാഗ്യവശാൽ പീഡനം ഭയന്നാണോന്നറിയില്ല നമ്മുടെ ബ്ലോഗിലൊന്നും പെണ്ണുങ്ങൾ വാരാറില്ല. അവർക്ക് ഇത്തരം ഗൌരവമുള്ള ചർച്ചകളിലൊന്നും താല്പര്യവുമില്ല. വല്ല അടുക്കള വിശേഷമോ പാചകമോ ഒക്കെ എഴുതി പത്ത് ആണുങ്ങളുടെ കമന്റ് പിടിക്കാനാണ് അതുങ്ങൾക്ക് നേരം. അതൊക്കെത്തന്നെ ഞാനിങ്ങനത്തെ പോസ്റ്റ് എഴുതാനും കാരണം. ആദ്യം സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പഠിക്കട്ടെ.

ഇനി മറ്റ് ചിലതിലേയ്ക്ക്. താങ്കൾ വലിയൊരു തെറ്റിദ്ധാരണ വച്ചുപുലർത്തുന്നു. എന്റെ പോസ്റ്റുകളിൽ ഞാൻ എഴുതുന്നതെല്ലാം എന്റെയോ ഞാൻ ഉൾക്കൊള്ളുന്ന പാർട്ടിയുടെയോ നിലപാടുകൾ ആകണമെന്നില്ല. അത് എന്റെ മുൻ പോസ്റ്റുകൾ പലതും വായിച്ചാൽ മനസിലാകും. തികച്ചും പാർട്ടിവിരുദ്ധമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന പോസ്റ്റുകളും ചിലവൈകാരിക നിമിഷങ്ങളിൽ ഞാൻ എഴുതിയിട്ടുണ്ട്. ആതമാർത്ഥതകൊണ്ടുമാത്രം. കൂടാതെ കേവലം ചർച്ചയ്ക്കായും  തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ വരികൾ പോലും എന്റെ ചില പോസ്റ്റുകളിൽ കാ‍ണാം.ചർച്ചകളിലൂടെയാണ് ഓരോ പോസ്റ്റും പൂർണ്ണതയിലാകുന്നത് എന്നാണെന്റെ വിശ്വാസം.കാരണം എന്റെ ബ്ലോഗ് എന്റെയോ എന്റെ പാർട്ടിയുടേയോ ജിഹ്വ അല്ല. അതൊരു ചർച്ചാവേദിയാണ്. കൂടുതലും സ്വന്തം നിലപാടൂകൾക്കായിരിക്കും അവിടെ ഒരു സ്വാഭാവികമുൻ‌തൂക്കം ലഭിക്കുക എന്നത് ഒഴിവാക്കാനുമാകില്ല. 

മാത്രവുമല്ല കണ്മുന്നിൽ കാണുന്ന ചില യാഥാർത്ഥ്യങ്ങൾ എഴുതുമ്പോഴും പലപ്പോഴും നമ്മുടെ നിലപാടുകൾ മറക്കും. സ്ത്രീ വിഷയത്തിൽ നമുക്കുചുറ്റും കാണാൻ കഴിയുന്ന യാഥാർത്ഥ്യങ്ങൾ മറച്ചുവച്ച് ഈ വിഷയം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നതും കാണണം. സംവരണം കൊണ്ട് മാത്രം സ്ത്രീകളുടെ പ്രശ്നങ്ങൾ തീരുമെന്ന് ഞാൻ കരുതുന്നില്ല. സംവരണവും നിയമപരിരക്ഷകളുമെല്ലാം സ്ത്രീവിമോചനത്തിലുള്ള സർക്കാർ വിലാസം സപ്പോർട്ടുകളാണ്. എന്നാൽ അതുകൊണ്ടൊന്നും സ്ത്രീ സമൂഹത്തിനു മുന്നിൽ ഉയർന്നുനിൽക്കുന്ന പലവെല്ലുവിളികൾക്കും പരിഹാരം കാണുവാൻ ഇനിയും സാധിച്ചിട്ടില്ല. എന്റെ പോസ്റ്റിലെ ചില പ്രതിലോമമെന്ന് തോന്നിയ  ആശയങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് താങ്കൾ അതിനെ വിലയിരുത്തിയത്. പക്ഷെ അതിൽ ചിൽ യാഥാർത്ഥ്യങ്ങൾ തുറന്നു സൂചിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കണ്ണടച്ച് നാം ഇരുട്ടാക്കേണ്ട കാര്യമില്ല.

ഒരുത്തന്റെ മുന്നിൽ ഒരിക്കൽ തല വച്ചുപോയെന്നും അവനിൽനിന്ന് സന്താനങ്ങളുണ്ടായിപോയി എന്നും കരുതി ആയുഷ്കാലം അവന്റെ ചവിട്ടും തൊഴിയുമേറ്റ് ജീവിതം തുലയ്ക്കുന്നതിനോട് ഒട്ടും യോജിപ്പുള്ള ആളല്ല ഞാൻ. ജീവിതം ഒരിക്കലേയുള്ളൂ. പക്ഷെ അതിനുള്ള ധൈര്യം ഇവിടുത്തെ സ്ത്രീകൾക്കില്ല. മദ്ധ്യസ്ഥന്മാർ പലപ്പോഴും  ഭർത്താവിനാൽ പീഡിതയായ കുടുംബിനിയോട് പറയാറുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് പൊക്കൂടേയെന്ന്! എപ്പോഴും സ്ത്രീയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്. സ്ത്രീസ്വാതന്ത്ര്യവാദികളായ ജഡ്ജിമാർ പോലും അങ്ങനെയൊക്കെത്തന്നെ പറയുന്നത്. ആകെ മൊത്തം ഞാൻ പറഞ്ഞു സമർത്ഥിക്കാൻ ശ്രമിച്ചത് സ്ത്രീകൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും ഇവിടെയൂണ്ട്, പക്ഷെ അവർക്ക് അത് പൂർണ്ണമായി ആസ്വദിയ്ക്കാനാകുന്നില്ല എന്നാണ്. മറ്റൊന്ന് സ്ത്രീയും പുരുഷനും തമ്മിൽ നിഷേധിക്കാനാകാത്ത ചില വ്യത്യാസങ്ങൾ ശാരിരികമായും മാനസികമായും ഉണ്ട് എന്നത് കണക്കിലെടുക്കാതിരിക്കേണ്ട കാര്യമില്ല.

യാഥാർത്ഥ്യബോധത്തിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഏതൊരു ലക്ഷ്യവും പൂർത്തീകരിക്കാൻ കഴിയൂ. സ്ത്രീ വിഷയത്തിൽ എന്റെ എഴുത്തും പ്രസംഗവുമൊക്കെ ഈ പോസ്റ്റ് പോലെ പ്രകോപനപരമാണ്. പക്ഷെ സ്ത്രീകളോടുള്ള എന്റെ വ്യക്തിപരമായ സമീപനം തികച്ചും കമ്മ്യുണിസ്റ്റ് ബോധം ഉൾക്കൊണ്ടുള്ളതുതന്നെയാണ്. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നടത്തുന്ന പ്രതികരണങ്ങളിൽ മുൻ നിരയിൽ തന്നെ നിൽക്കുന്ന ആളാണു ഞാൻ. തിരുവനന്തപുരത്ത് അടുത്തകാലത്ത് നടന്ന  ഫ്രീഡം വാ‍ക്കു പോലുള്ള പരിപാടിയുടെ സംഘാടകരിൽ ഒരാ‍ളാണു ഈ വിനീതനും എന്നതും താങ്കൾ അറിയുക.സ്ത്രീകൾ നടത്തുന്ന പലപ പരിപാടികളും ഏറ്റെടുത്ത് വിജയിപ്പിച്ചു കൊടുക്കുന്ന പാരമ്പര്യവും ഇപ്പോഴും തുടരുന്നുണ്ട്. ഒരു പക്ഷെ പാർട്ടിയ്ക്ക് സ്ത്രീ വിഷയത്തിൽ ഉള്ളതിനേക്കാൾ കടുത്ത പുരോഗമന നിലപാടുകളാണ് സ്ത്രീ  വിഷയത്തിൽ ഈയുള്ളവന് ഉള്ളത് എന്നതാണ് സത്യം.പക്ഷെ സമൂഹമൊന്നായി എന്നെ പോലെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്ന സങ്കല്പത്തിൽ ഊന്നി നിന്ന് ഒരു വിഷയവും കൈകാര്യം ചെയ്യാനാകില്ല.  വിവാഹിതരായാൽ ഭാര്യയും ഭർത്താവും രണ്ടല്ല ഒന്നാണ് എന്ന നിലപാട് എനിക്കുണ്ട് എന്നു കൂടി അറിയിക്കട്ടെ.

മറ്റൊന്ന് ചിലർ ചോദിക്കും പോലെ ഭർത്താവിന് അടുക്കളയി കയറിയാലെന്താ എന്നൊന്നും ചോദിക്കുന്നതല്ല സ്ത്രീ സ്വാതന്ത്ര്യവാദം. ആണുങ്ങൾ അടുക്കളയിൽ കയറരുതെന്ന് ആരും പറയുന്നുമില്ല. ജീവിതം ഇരുമെയ്യും മനമൊന്നുമായി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നത് സ്ത്രീവിരുദ്ധ ആശയമല്ല. എന്ന് മനോജ് പറഞ്ഞെന്നല്ല. എനിക്കിപ്പോൾ തോന്നുന്നതും കൂടിയൊക്കെ എഴുതുന്നുവെന്നുമാത്രം. പിന്നെ താങ്കൾ പറഞ്ഞ ദാ ഈ കാര്യം എന്റെ പോസ്റ്റിനെ കൂടുതൽ പ്രസക്തമാക്കുന്നതേയുള്ളൂ കേട്ടോ!

മനോജ് പറഞ്ഞു: “സ്ത്രീകൾക്ക് ഭരണതലത്തിൽ സംവരണം കിട്ടി പോലും!!! ഏത് സ്ത്രീയെയാണു രാഷ്ട്രീയ പുരുഷന്മാർ സ്വതന്ത്രമായി ഭരിക്കുവാൻ വിടുന്നത്??? ഒരു കളിപാവയെ പോലെ മുന്നിൽ നിറുത്തി പുരുഷൻ ഭരിക്കും എന്നതിന്റെ നല്ല ഉദാഹരണമല്ലേ റാബറി. സ്ത്രീ സംവരണം വന്നപ്പോൾ തങ്ങളുടെ അധികാരം പോകുമെന്ന് കണ്ട് സ്വന്തം വീട്ടിലുള്ള സ്ത്രീകളെ ഇലക്ഷനു നിറുത്തുന്ന രാഷ്ട്രീയപുരുഷ വർഗ്ഗമല്ലേ നമുക്ക് ചുറ്റുമുള്ളത്!!! ഇടത് പാർട്ടികളിൽ പോലും ഈ പ്രവണത കടന്നു പിടിച്ചു!!!“

അതൊക്കെത്തന്നെ ഞാനും പറയുന്നത്.

പിന്നെ സുശീലൻ പറഞ്ഞകാര്യങ്ങൾ സംബന്ധിച്ച് ഞാൻ ഒരു പോസ്റ്റ് ഭാവിയിൽ എഴുതുന്നുണ്ട്. മതവേഷങ്ങൾ ഇന്ന് പലർക്കും ഒരു ഫാഷൻ ആണ്. ചിലർക്ക് അത് ഒരു പ്രഖ്യാപനവും. (പ്രഖ്യാപിക്കുനതെന്താണെന്ന് എടുത്ത് പറയേണ്ടല്ലോ) ചില ഫെമിനിസ്റ്റുകൾ പോലും ഈ വേഷങ്ങൾ ധരിക്കുന്നുണ്ട്. എന്തുപറയാൻ! ആരും നിർബന്ധിച്ചിട്ടൊന്നുമല്ല അവർ ഈ വേഷം ധരിക്കുന്നത്. ഭർത്താക്കന്മാരും പറയാറില്ല. (പറയുന്നവരുമുണ്ട്) .ഭർത്താക്കന്മാർ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നേയുള്ളൂ. ആണുങ്ങൾ സാധാരണ വേഷത്തിൽ നടക്കും. അവരുടെ ഭാര്യമാർ മതവേഷം ധരിക്കും. ഭൂരിപക്ഷവും അങ്ങനെ തന്നെ. ആളുകൾ അവരുടെ മതസ്വാതന്ത്ര്യം പ്രഖ്യാപിച്ച് നടക്കുന്നിടത്ത് കമ്മ്യൂണിസ്റ്റുകാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

കുറച്ചുകൂടി എഴുതാനുണ്ട്. ഇപ്പോൾ വേറെ ചില ജോലികൾ ഉണ്ട്. കൈയ്ക്കൊരു വിശ്രമവും ആവശ്യമാണല്ലോ!

Sunday, March 11, 2012

വി.എസിന്റെ ഉപമപ്പിഴ

എന്റെതന്നെ ഒരു ബ്ലോഗ്പോസ്റ്റിൽ ഇട്ട കമന്റ്. ആ പോസ്റ്റിലേയ്ക്ക് ഈ ലിങ്കിൽ ഞെക്കിവരാം

വി.എസിന്റെ ഉപമപ്പിഴ

ഉപമ അല്പം കടന്നുപോയി എന്നു വേണമെങ്കിൽ പറയാം. പക്ഷെ സിന്ധു ജോയിയെ വി.എസ്.അങ്ങനെ മോശമായി എന്തെങ്കിലും ഉദ്ദേശിച്ചിട്ടില്ലെന്ന് അത് കണ്ടുകേട്ട എല്ലാവർക്കും മനസിലാകും. എല്ലാ സെൽ‌വൻ‌മാരെയും സിന്ധു ജോയിമാരെയും ഒക്കെക്കൂടി   കൂട്ടിപ്പിടിച്ച് ഒരു ഉപമ പറഞ്ഞു പോയി. അതിന് ഇങ്ങനെയൊക്കെ വ്യാഖ്യാനം വരുമെന്ന് അന്നേരം ഓർക്കില്ല. ഇതൊന്നും  നേരത്തേ കാണാതെ പഠിച്ച്  പറയുന്നതല്ലല്ലോ. പിന്നെ സഖാവ് പിണറായിയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ  കാര്യങ്ങൾ അളന്നു തൂക്കി പറയാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീയും കുടുംബിനിയുമായ  എതിർ സ്ഥാനാർത്ഥിയെക്കുറിച്ച്   വി.എസ് ഒരു പ്രസ്താവന നടത്തിയപ്പോൾ അതിൽ അറിഞ്ഞോ അറിയാതെയോ ഒരു ദ്വയാർത്ഥം വന്നു പോയിരുന്നു. അന്ന് ഈയുള്ളവനും അതിൽ പ്രതിഷേധം തോന്നിയിരുന്നു. അത് ഞാൻ പ്രകടിപ്പിക്കുകയും ചെയ്തു. അവരെക്കുറിച്ചല്ല ആരെക്കുറിച്ചും അങ്ങനെ ആരും പറയാൻ പാടില്ലതന്നെ. പക്ഷെ ഇതിപ്പോൾ  വി.എസിന്റെ ഇപ്പോഴത്തെ ഉപമപ്രയോഗം അത്ര ഗൌരവമുള്ളതല്ല. പിന്നെ മറ്റുള്ളവർക്ക് ചുമ്മാ ഇത് കുത്തിപ്പൊക്കി മുതലെടുക്കാൻ ഒരു അവസരമുണ്ടായി എന്നു മാത്രം. നമ്മുടെ പി.സി.ജോർജ്ജ് സാറ് വനിതാ വാച്ച് ആൻഡ് വാർഡിനെക്കുറിച്ച് പറഞ്ഞതിലും വലുതൊന്നുമല്ലല്ലോ ഇത്. ആകെ ഇതുകൊണ്ട് നേട്ടം യു.ഡി.എഫിനും സിന്ധു ജോയിക്കും തന്നെ. ഒരു ഉപതെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫുകാർക്ക് കൊണ്ടാടാൻ ഒരു വിഷയം കൂടി ഇട്ടുകൊടുത്തു.

ഇതിപ്പോൾ  ആരോരുമറിയാതെ ഏതോ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന നമ്മുടെ എക്സ് സഖാവ് സിന്ധു ജോയിയെ വീണ്ടും കുത്തിയിളക്കി പൊക്കിക്കൊണ്ടു വന്നതുപോലെയായി. സിന്ധു ജോയിക്ക് വീണ്ടും മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒരു കൈ സഹായിച്ചതുപോലെയായി. ഇനി ഒരു പക്ഷെ വി.എസ് കാരണം സിന്ധു ജോയിക്ക് അസംബ്ലിയിലോ പാർളമെന്റിലോ ഒക്കെ സീറ്റ് കിട്ടിയെന്നുമിരിക്കും.നല്ലത്. എന്നാലും  അങ്ങനെയൊക്കെ  നോക്കുമ്പോൾ സഖാവ് വി.എസ്. തന്റെ നാക്ക് അല്പം സൂക്ഷിക്കേണ്ടതായിരുന്നു എന്നു തോന്നുന്നു. സിന്ധു ജോയിയെ ബാധിക്കാത്ത ഒരു ഉപമയാണ് നടത്തിയതെങ്കിലും. മറ്റു ദുരുദ്ദേശമൊന്നുമില്ലാതെ പറഞ്ഞുപോയ ഒരു നാവു പിഴ. അത്രേ ഉള്ളൂ. അത് ആഘോഷമാക്കി ആ പെൺകൊച്ചിനെ അവഹേളിക്കാതിരിക്കുക എന്നേ പറയാനുള്ളൂ.

Sunday, February 26, 2012

പുസ്തകപ്രസാധനവും എഴുത്തുകാരും

പുസ്തകപ്രസാധനവും എഴുത്തുകാരും

ബൂലോകം ഡോട്ട് കോമിൽ ഇട്ട കമന്റ് ! ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്.

" എന്തായാലും സ്വന്തം കൈയ്യിലെ പണം മുടക്കി ഞാനായിട്ട് അതൊന്നും പുസ്തകം ആക്കില്ല. അതിനായുള്ള പണം കയ്യില്‍ ഇല്ലാത്തതുകൊണ്ടോ പിശുക്കനായതുകൊണ്ടോ അല്ല. ഞാന്‍ എഴുതിയതില്‍ കാമ്പുള്ളത് എന്തെങ്കിലുംഉണ്ടെന്നും, അത് പുസ്തകമാക്കിയാല്‍ വിറ്റുപോകുമെന്നും എനിക്കല്ല തോന്നേണ്ടത്, ഒരു പ്രസാധകന് ആണ്."

ഇവിടെ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മുമ്പ് പ്രസാധകർ പ്രശസ്തരും പ്രാമാണികരുമായ എഴുത്തുകാരുടെ സൃഷ്ടികൾ അങ്ങോട്ടുപോയി ആവശ്യപ്പെട്ട് വാങ്ങി പ്രസിദ്ധീകരിക്കുമായിരുന്നു. ഇപ്പോഴും കുറച്ചൊക്കെ അങ്ങനെതന്നെ നടക്കുന്നുണ്ടാകും. അതുപോലെ പലരുടെയും രചനകൾ വൻകിട പ്രസാധകരുടെ എഡിറ്റർ എന്ന അക്ഷരപ്രമാണിയുടെ പരിശോധനയിൽ ചവറ്റുകുട്ടയിലേയ്ക്ക് എറിയപ്പെടുകവഴി സർഗ്ഗശേഷികളിൽ ആത്മ വിശ്വാസം നഷ്ടപ്പെട്ട് എഴുത്തേ നിർത്തിയവർ എത്രയെങ്കിലുമുണ്ടാകും. പിന്നെ മറ്റുചിലർ അങ്ങോട്ടു പോയി പ്രസാധകപ്രമാണിമാരെ മണിയടിച്ച് വല്ല വിധവും പ്രസാധകരുടെ ചെലവിൽത്തന്നെ അവരുടെ പുസ്തകമടിക്കുന്ന രീതിയാണ്. നിലവാരമൊന്നും വേണമെന്നില്ല. അല്ലെങ്കിൽ പ്രൂഫ് നോക്കൽ പ്രമാണി ഒക്കെ ശരിയാക്കിക്കൊള്ളും. മണിയടിച്ചുപോയതുകൊണ്ട് ഗ്രന്ഥകർത്താക്കൾക്ക് പ്രതിഫലം കിട്ടാനിടയില്ല. ഏതാനും കോപ്പികൾ കൊടുക്കും. അത്രമാത്രം.

എന്നാൽ ഇപ്പോൾ സാധാരണമായിരിക്കുന്നത് മറ്റൊരു രീതിയാണ്. ഇപ്പോൾ പ്രസാധകരുടെ എണ്ണം ഒരുപാട് കൂടി. ഇപ്പോൾ വൻകിട പ്രസാധകരും ചെറുകിട പ്രസാധകരുമായി ധാരാളം പേർ ഉണ്ട്. പുസ്തക പ്രസാധക രംഗത്തെ ഇപ്പോഴത്തെ സാധാരണ രീതി പ്രസാധകർക്ക് എഴുത്തുകാർ അങ്ങോട്ട് കാശുകൊടുത്ത് പുസ്തകം ഇറക്കിക്കുക എന്നതാണ്. വല്ല അവതാരികയോ മറ്റോ വേണമെങ്കിൽ അതും എഴുത്തുകാരൻ ആരെക്കൊണ്ടെങ്കിലും എഴുതിച്ചു നൽകണം. പ്രസാധകർ പുസ്തകമച്ചടിച്ചു വിൽക്കും. എഴുത്തുകാരൻ അങ്ങോട്ട് പൈസ കൊടുത്തെന്നു കരുതി പ്രതിഫലമോ ലാഭ വിഹിതമോ ഒന്നും പ്രതീക്ഷിക്കരുത്. ചെറുകിട പ്രസാധകരാണെങ്കിൽ അവർക്ക് വലിയ വില്പനയും ലാഭവുമൊന്നും കിട്ടാറുമില്ല. ഗ്രന്ധകേത്താവിന് പുസ്തകത്തിന്റെ ഏതാനും കോപ്പികൾ പ്രതിഫലമായി നൽകും. സർക്കാർ നിയന്ത്രണങ്ങളിൽ ഉള്ള ചില പ്രസാധകർക്കു പോലും ഇപ്പോൾ ഗ്രന്ഥകർത്താക്കൾ അങ്ങോട്ടു പണം നൽകണം. ചില പ്രസാധകർക്ക് അച്ചടിച്ചെലവ് മൊത്തമായും നൽകണം. ചിലർക്ക് പകുതിയോ ഇത്രശതമാനമോ എന്ന നിലയിൽ മുടക്കണം.

ചെറുകിട പ്രസാധകർക്ക് ഇങ്ങനെ എഴുത്തുകാരനിൽ നിന്ന് പണം സ്വീകരിച്ചൊക്കെത്തന്നെയേ പുസ്തകമിറക്കാൻ നിവൃത്തിയുള്ളൂ എന്നതും നാം കാണണം.കാരണം അവർക്ക് വേണ്ടത്ര വില്പനയോ ലാഭമോ ഒന്നും ലഭിക്കാറില്ല. മുമ്പൊക്കെ വായനശാലകൾ ഗ്രാൻഡു കിട്ടുമ്പോൾ വൻ‌കിടപ്രസാധകരുടെ വിതരണശാലകളിൽ പോയേ പുസ്തകമെടുക്കുമായിരുന്നുള്ളൂ. എന്നാൽ സംസ്ഥാന ലൈബ്രറി കൌൺസിൽ ഏതാനും വർഷങ്ങളായി ചെറുകിട പ്രസാധകരെ സഹായിക്കാനുള്ള ഒരു നടപടി സ്വീകരിച്ചു. വർഷാവർഷം ലൈബ്രറികൾക്ക് ഗ്രാൻഡ് നൽകുന്നസമയത്ത് എല്ലാ ജില്ലകളിലും പുസ്തകമേളകൾ സംഘടിപ്പിക്കുകയും വായനശാലകൾ മേളയിൽ പോയിത്തന്നെ പുസ്തകം വാങ്ങണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. പുസ്തകപ്രസാധക രംഗത്തെ വൻ‌കിടകൾ ഇതിനെതിരെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ പുസ്തകമേളകൾ പ്രസാധകരംഗത്തെ ഏതാനും പേരുടെ കുത്തകതകർക്കാൻ സഹായകരമായിട്ടുമുണ്ട് എന്നു കരുതാൻ ന്യായമുണ്ട്.

ഇപ്പോഴും സംസ്ഥാന ലൈബ്രറി കൌൺസിലുകളുടെ നിർദ്ദേശാനുസരണം ജില്ലാ ലൈബ്രറി കൌൺസിലുകൾ എല്ലാ ജില്ലകളിലും വർഷാവർഷം പുസ്തകമേളകൾ നടത്തുന്നുണ്ട്. അത് വായനാ കുതുകികൾക്കും വായനശാലാ പ്രവർത്തകർക്കും ചെറുകിട പ്രസാധകരെക്കൂടി പരിചയപ്പെടാൻ സഹായിക്കുകയും ചെറുകിടക്കാരുടെ പുസ്തകങ്ങൾക്കും കുറച്ചൊക്കെ നല്ല വില്പന ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തുവരുന്നുണ്ട്. ഈയൊരവസ്ഥയിൽ സ്വന്തം രചനകൾ പുസ്തകമായി കാണാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി പണം മുടക്കിയാണെങ്കിലും പുസ്തകമിറക്കുന്നതിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മാത്രവുമല്ല, എല്ലാവരും മനോജ് രവീന്ദ്രനോ എല്ലാവർക്കും സജിം തട്ടത്തുമലയോ എല്ലാവർക്കും കുഞ്ഞൂസോ അകാൻ കഴിയില്ലല്ലോ. അതുകൊണ്ട് എഴുതാൻ കഴിയുന്ന എല്ലാവരും മനോജ് രവീന്ദ്രനെ പോലെ പ്രസാധകരുടെ വരവും കാത്തിരുന്നാൽ നല്ല കുറെ പുസ്തകങ്ങൾ വയാനാ കുതുകികൾക്ക് നഷ്ടപ്പെടും . എങ്കിലും നിരക്ഷരന്റെ യാത്രാക്ഷരങ്ങളെ തേടി എപ്പോഴെങ്കിലും പ്രസാധകർ അറിഞ്ഞുകേട്ട് വരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

സഞ്ചാരസാഹിത്യത്തിന് നല്ല സാദ്ധ്യതകളാണുള്ളത്. എസ്.കെ.പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിന് ഇന്നും നല്ല ഡിമാൻഡ് ഉണ്ട് എന്ന് എന്റെ വയനശാലാ പ്രവർത്തനാനുഭവങ്ങളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ബ്ലോഗുകളിൽ നല്ല വൈജ്ഞാനികവും സാഹിത്യമൂല്യമുള്ളതും വില്പനസാധ്യതയുള്ളതുമായ വിലപ്പെട്ട സൃഷ്ടികൾ ഉണ്ട് എന്ന് ഇനിയും അറിയാതെ പോകുന്നവർ ഒരുപാട് പേർ ഉണ്ട്. ബ്ലോഗുകൾ എന്നൊരു മാധ്യമുണ്ടെന്നും അവിടെ ഇങ്ങനെ ചിലത് നടക്കുന്നെന്നും കൂടി അറിയാത്തവരുണ്ട്. ബ്ലോഗുകളിൽ നല്ല സൃഷ്ടികൾ ലഭ്യമാണ് എന്ന് അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്നവരുടെ കാര്യം പോട്ടെ. ബ്ലോഗിൽനിന്നുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ അളുകൾ വരാനിരിക്കുന്നതേ ഉള്ളൂ.ആർക്കും അവഗണിച്ച് ദുർബലപ്പെടുത്താവുന്നതോ ഇപ്പോഴത്തെ പോലെ എന്നും പരിമിതമായ ഒരു സമൂഹത്തിൽമാത്രം ഒതുങ്ങി നിൽക്കുന്നതോ അല്ല ബ്ലോഗ് എന്ന മാധ്യമം എന്നാണ് ഞാൻ കരുതുന്നത്.

പിന്നെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ചോദിക്കുമ്പോൾ ഈ ഞാൻ അത്രയ്ക്കൊന്നും ചെയ്തിട്ടില്ല, ചെയ്തിട്ടില്ലാ എന്ന ഒരു അതിവിനയമുണ്ടല്ലോ. അത്രയൊന്നും വേണ്ട. ഹഹഹ! ഓരോരുത്തരും അവരവരുടെ അഭിരുചികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ഓരോ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാവർക്കും ഒരേയളവിൽ ഒരു കർമ്മരംഗത്തും പ്രവർത്തിക്കനാകില്ല. ഏറ്റക്കുറച്ചിലുകളുണ്ടാകും. ആനിലയിൽ പരിശോധിക്കുമ്പോൾ നിരക്ഷരൻ എന്ന മനോജ് രവീന്ദ്രനും നല്ലത് ചിലതൊക്കെ ചെയ്തിട്ടുണ്ട്. ചെയ്തുകൊണ്ടുമിരിക്കുന്നു. അത് ഇദ്ദേഹം വിനയം കൊണ്ട് നിഷേധിച്ചാലും ബൂലോകവാസികൾക്കെല്ലാം അറിയാം. ഇദ്ദേഹത്തിന്റെ മേച്ചില്പുറം ബ്ലോഗും ഫെയ്സ്ബൂക്കുമൊക്കെ ആയതുകൊണ്ട് ആ ഒരു മേഖലയിൽ നിന്നുകൊണ്ടാണ് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നത് എന്നുമാത്രം. ഒരുവിധം നല്ല ജീവിതോപാധിയും വരുമാനവുമൊക്കെയുള്ള ആളുകൾക്ക് അവരവരുടെ സ്വാർത്ഥത്തിൽ മാത്രം ഒതുങ്ങി ജീവിക്കാമെന്നിരിക്കേ മനോജിനെ പോലുള്ളവർ ഇത്രയെങ്കിലുമൊക്കെ സാമൂഹ്യബോധമുള്ളവരായി കാണപ്പെടുന്നതിനെ ആരും കുറച്ചുകാണില്ല. വിനയം കൊണ്ട് ഇദ്ദേഹവും വേണ്ടപ്പെട്ടവരുമൊക്കെ ചത്തുപോകുമെന്നു കരുതിയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ പങ്കെടുത്തത് എന്ന് പറയുന്നതൊക്കെ ചുമ്മാ! മനോജ് രവീന്ദ്രൻ ഉൾപ്പെടെ ഒരുമാതിരി എല്ലാവരും ഉള്ളിൽത്തട്ടിത്തന്നെയാണ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളതും ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്നതും. ഫലം കാണാൻ ഇനിയെത്ര കാലം എടുത്താലും!

Saturday, February 25, 2012

ശശികല ടീച്ചറും മദനിയും മറ്റും.........

ബൂലോകം ഡോട്ട് കോമിലെ ഒരു പോസ്റ്റിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്.

ശശികല ടീച്ചറും മദനിയും മറ്റും.........

ഹിന്ദു വർഗ്ഗീയതയും മുസ്ലിം വർഗ്ഗീയതയും മദനിയിലൂടെയോ ശശികല ടീച്ചറിലൂടെയോ സംഭവിച്ച ഒന്നല്ല. അതിനു ചരിത്രപരമായ വേരുകളുണ്ട്. തങ്ങളുടെ കാലത്ത് തങ്ങളെക്കൊണ്ടാകും വിധം ആ വർഗ്ഗീയതകളെ ഒന്ന് കൊഴുപ്പിക്കാൻ ശ്രമിക്കുകയാണ് ടീച്ചറും ഉസ്താദും ചെയ്തിട്ടുള്ളത്. ആർ.എസ്.എസിനു പകരം വയ്ക്കാൻ ഒരു ഐ.എസ്.എസ്.ഉണ്ടാക്കി ഹുന്ദുവർഗ്ഗീയവാദികളെ ഇന്നു ഞെട്ടിക്കാൻ മദനിയ്ക്കു കഴിഞ്ഞു. ജനം വെറുക്കാനിഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കാനും മുളവടിയേന്താനും കക്കിനിക്കറിടാനും മടിച്ചു തുടങ്ങിയ പുതുതലമുറയിൽ ചിലരെയെങ്കിലും ഉത്തേജിപ്പിച്ച് ആർ.എസ്.എസ് ശാഖകളിലേയ്ക്കയക്കാൻ ടീച്ചർക്കും കഴിഞ്ഞിട്ടുണ്ടാകാം. മദനി തീവ്രവാദം ഉപേക്ഷിച്ചെങ്കിലും അതിന്റെ ചുവടുപിടിച്ച് പിന്നീട് എൻ.ഡി.ഫ് വന്ന് പിന്നെയും ആർ.എസ്.എസ് കാരെ ഞെട്ടിച്ചു. തങ്ങൾ മാത്രമാണ് ഭീകരന്മാരെന്നും എല്ലാവരും തങ്ങളെ മാത്രം ഭയന്നോളണം എന്നുമുള്ള ഒരു അഹങ്കാരം ആർ.എസ്.എസ് കാർക്ക് പൊതുവേ ഉണ്ടായിരുന്നു.അതെല്ലാം ഐ.എസ്.എസിന്റെയും എൻ.ഡി.എഫിന്റെയും വരവോടെ ഒന്നു ശമിച്ചു. തങ്ങളെപ്പോലെ തിളയ്ക്കുന്ന ചോര മറുഭാഗത്തും ഉണ്ടെന്നറിഞ്ഞതോടെ ശാഖകളിലേയ്ക്കുള്ള ഒഴുക്ക് പൊർതുവേ ഒന്നു കുറഞ്ഞു. പക്ഷെ ഇപ്പോൾ ഈ രണ്ടുകൂട്ടരും (എൻ.ഡി.എഫും ആർ.എസ്,എസും) പരസ്പരം തങ്ങളുടെ ഭീകരതകാട്ടി അങ്ങോട്ടുമിങ്ങോട്ടും ഭയപ്പെടുത്തുവാൻ ചെന്നു കയരുന്നത് മാസ്ക്സിസ്റ്റുകാരുടെ തലയിൽ. എം.ഡി.എഫുകാരെ ഭയപ്പെടുത്താൻ ആർ.എസ്.എസ് കാരും ആർ.എസ്.എസിനെ ഭയപ്പെടുത്താൻ എൻ.ഡി.എഫുകാരും മാർക്സിസ്റ്റ്കാരെ ആക്രമിച്ചും കൊന്നും കാണിക്കുകയാണ്. ഫലത്തിൽ സി.പി.ഐ.എമ്മിനു പണികൂടി. മുമ്പ് ആർ.എസ്.എസ് കാരെ മാത്രം നേരിട്ടാൽ മാത്രം മതിയായിരുന്നു. ഇപ്പോൾ എൻഡി.എഫുകാരെ കൂടി നേരിടണം എന്നായി. ( ഈ എൻ.ഡി.എഫ് ഇപ്പോൾ എസ്.ഡി.പി.ഐ എന്നോ മറ്റോ പേരുമാറിയിട്ടുണ്ട്.രാഷ്ട്രീയ രൂപാന്തരീകരണം. പക്ഷെ എഫെക്റ്റ് ഒന്നുതന്നെ). എന്തായാലും എല്ലാ വർഗ്ഗീയ-പ്രതിലോമ-അക്രമ സംഘങ്ങൾക്കും വേണ്ടത് മാർക്സിസ്റ്റുകാരുടെ ചോരതന്നെ. മനുഷ്യർ എല്ലാവരും ഒന്നാണെന്നും എല്ലാവരുടെയും സിരകളിൽ ഓടുന്നത് ഒരേ നീറമുള്ള രക്തമാണെന്നും എല്ലാവരും പരസ്പരസ്നേഹത്തോടെയും സമാധാനത്താടെയും ജീവിക്കണമെന്നുമൊക്കെയുള്ള മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് മാർക്സിസ്റ്റുകാർ ചെയ്യുന്ന കുറ്റം. തങ്ങളുടെ വർഗ്ഗീയ രാഷ്ട്രം സ്ഥാപിക്കാൻ എല്ലാവർക്കും ഒഴിവായിക്കിടേണ്ട പ്രതിബന്ധം മാർക്സിസ്റ്റുകാരാണ്. സി.പി.ഐ.എം പോലെയൊരു പ്രസ്ഥാനം തകരുന്നത് എല്ലാവിഭാഗം വിശ്വാസികൾക്കും ദോഷകരമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേയ്ക്കും ആർക്കും സ്വയമ്പോലും തിരിച്ചറിയാനാകാത്ത വിധത്തിലാകും കാര്യങ്ങൾ ഇങ്ങനെ പോയാൽ! അതിനു ആരെങ്കിലുമൊക്കെ ജിവിച്ചിരുന്നിട്ടു വേണ്ടേ, ഓരോരുത്തർക്കും മതരാഷ്ട്രം സ്ഥാപിക്കാൻ! തമ്മിലടിച്ച് ചത്തിട്ട് പിന്നെ എന്തെരു രാഷ്ട്രം?

മദനിയെ മോചിപ്പിക്കാന്‍ ഇനിയുമെത്ര നാള്‍?

ഒലീവ് എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപെട്ട പോസ്റ്റിലേയ്ക്കൂള്ള ലിങ്ക് ഇതാണ്!

മദനിയെ മോചിപ്പിക്കാന്‍ ഇനിയുമെത്ര നാള്‍?


തമിഴ്നാട് ജയിൽവാസം കഴിഞ്ഞുവന്ന മദനി തീവ്രദാദം നന്നല്ലെന്ന് തന്റെ അനുഭവങ്ങളിലൂടെ പഠിച്ചുവെന്നും ഇനി അത്തരം ചിന്തകളിലേയ്ക്കോ പ്രവൃത്തികളിലേയ്ക്കോ തിരിച്ചുപോകില്ലെന്നും എല്ലാവരും സമാധാനത്തോടെ വർത്തിക്കണമെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തിരുവനന്തപുരം ജില്ലയിൽ ഒരിടത്ത് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മുൻ കാലത്ത് ആശയപരവും വിശ്വാസപരവുമായി താൻ ചെയ്തുവെന്നു സ്വയം കരുതുന്ന തെറ്റുകൾക്കൊരു പ്രായച്ഛിത്തം എന്ന നിലയിൽ കുറച്ചുകാലം തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു നടക്കാനെങ്കിലുമുള്ള അവസരം ഇവിടുത്തെ നീതിപീഠങ്ങൾ നിരന്തരം മദനിയ്ക്ക് നിഷേധിക്കുകയാണ്. അഥവാ താൻ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷകൾ മാനസികമായും ശാരീരികമായും മദനിയും കുടുംബവും അനുഭവിച്ചുകഴിഞ്ഞു. എന്നിട്ടും മദനിയ്ക്ക് നീതി നിഷേഷിക്കുന്നതിനെതിരെ ശബ്ദിക്കാൻ അത്ര ആൾബലമൊന്നുമില്ലാത്ത ചില മനിഷ്യവകാശ കൂട്ടയ്മകൾ മാത്രമേ ഇപ്പോൾ തയാറാകുന്നുള്ളൂ. മുസ്ലിങ്ങളുടെ മൊത്തംൻ സംരക്ഷകരെന്നു സ്വയം അവകാശപ്പെട്ടു നടക്കുന്ന മുസ്ലിം സംഘടനകളോന്നും മദനിയുടെ മോചനത്തിനായി ഇന്ന് ഒരു തുള്ളി വിയർപ്പും ഒഴുക്കുന്നുമില്ല, ഒരു വാക്കുപോലും മിണ്ടുന്നുമില്ല. ഇവിടെ നിരീശ്വരവാദികളടകമുള്ള ഏതാനും മനുഷ്യാവകാശപ്രവർത്തകർ മാത്രം മദനിയ്ക്കെതിരെയുള്ള നിതി നിഷേധത്തിനെതിരെ ദുർബലമായ ശബ്ദമെങ്കിലും മുഴക്കുന്നുള്ളൂ. എല്ലാ മതസ്ഥരും അംഗങ്ങളും നേതാക്കളുമായുള്ള മദനിയുടെ പാർട്ടിയായ പി.ഡി.പി ഇന്നു ദിർബലമെങ്കിലും മദനിയെ സ്നേഹിക്കുന്ന സധാരണക്കാരായ മുസ്ലിങ്ങളുടെ സംഖ്യ അത്ര ചെറുതല്ലെന്ന് യാഥാർത്ഥ്യം ആരും കാണാതെ പോകരുത്. ഇത് ഈയുള്ളവൻ കേവലമൊരു മദനി വിഷയമായി മാത്രം കാണുന്നില്ല. ഇന്നു മദനി, നാളെ മറ്റൊരാൾ! കേരളത്തിലെ പ്രബല രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാര്യത്തിൽ ചില പരിമിതികൾ ഉണ്ടെന്ന് മനസിലാക്കി ഈ വിഷയം ഏറ്റെടുത്ത് സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ മദനിയുടെ മോചനത്തിനായുള്ള പരിശ്രമം ആരിൽ നിന്നെങ്കിലുമൊക്കെ ഉണ്ടാകണം. മദനിയിലെ തെറ്റും ശരിയുമൊക്കെ അദ്ദേഹം ജയിൽമോചിതനാക്കിയ ശേഷവും ചർച്ച ചെയ്യാവുന്നതാണ്. ഇത്രയും മദനിയെ അനുകൂലിച്ചെഴുതിയ ഞാൻ ഒരു പി.ഡി.പിക്കരനോ മതഭക്തനോ മദനിഭക്തനോ ഒന്നുമാണെന്ന് ഒരു തെറ്റിദ്ധാരണയും ആർക്കും വേണ്ട. അസ്ഥിയിൽ പിടിച്ച മാർക്സിസ്റ്റ് എന്നൊക്കെ പറയില്ലേ? അതുതന്നെ ഞാൻ. തനി മാർക്സിസ്റ്റുകാരൻ! (ഇതിനുമുമ്പും മദനി വിഷയത്തിൽ ഈയുള്ളവന്റെ അഭിപ്രയം പലയിടത്തും രേഖപ്പെടുത്തിയിട്ടുള്ളതാണ്)

Friday, February 24, 2012

മത ചിഹ്നങ്ങള്‍

മത ചിഹ്നങ്ങള്‍

ബൂലോകം ഡോട്ട് കോമിൽ വന്ന
ബി.ആർ.പി ഭാസ്കറിന്റെ ലേഖനത്തോടുള്ള പ്രതികരണം.

ചിലതൊക്കെ മതചിഹ്നങ്ങളെന്ന് സ്വയം സൈലന്റായി വിളംബരം ചെയ്ത് അവ ബോധപൂർവ്വം ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കുറേക്കാലമായി നമ്മുടെ നാട്ടിൽ വ്യാപകമായിട്ടുണ്ട്. ചില വസ്തുക്കൾ മറ്റുമതങ്ങളുടേതെന്ന് ബോധപൂർവ്വം വകവച്ചുകുടുത്ത് സ്വമതക്കാരെ അവ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുമുണ്ട്. മതം തിരിച്ചറിയപ്പെടാനുള്ള അടയാളങ്ങൾ ഇന്ന് അഭിമാനപൂർവ്വം ഉപയോഗിക്കുന്ന പ്രവണത വ്യാപകമായിരിക്കുന്നു. സ്വാഭിമാനമെന്നാൽ ഇന്ന് മതാഭിമാനമായി കരുതുന്നുവെന്നും കരുതേണ്ടിയിരിക്കുന്നു. പണ്ടൊന്നും മതചിഹ്നങ്ങൾ ധരിച്ചിരുന്നത് ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല. സാധാരണസമ്പ്രദായങ്ങളുടെ അനുകരണം മാത്രമായിരുന്നു. എന്നാലിന്ന് ഇന്നത് കേവലം പ്രകടമാക്കലല്ല പ്രഖ്യാപനങ്ങളായി മാറിയിരിക്കുന്നു. ഇതുപക്ഷെ അധികമാരും ചർച്ചയാക്കുന്നില്ലെന്നുമാത്രം. കുട്ടികളുടെ പേരിടുന്നതിൽ ഇടയ്ക്കൊരുകാലത്ത് മതേതരരീതി അനുകരണീയ മാതൃകയായി വന്നതായിരുന്നു. അതിനാൽ പേരുകൊണ്ട്മാത്രം ആരുടെയും മതം തിരിച്ചറിയപ്പെടാത്ത ഒരു രീതിയിലേയ്ക്ക് സമൂഹം മാറിക്കൊണ്ടിരുന്നതാണ്. എന്നാൽ അത് പിന്നെ ഇല്ലാതായി. ഇപ്പോൾ പേരിൽ മതം മത്രമല്ല ജാതിയും വ്യക്തമായി തിരിച്ചറിയപ്പേടണമെന്ന വിചാരത്തോടെ കുട്ടികളുടെ പേരുകൾ ഇടാൻ വാശിപിടിക്കുന്നതായി കാണുന്നു. അതിനായി പലരു ഇപ്പോൾ പഴയ പേരുകളിലേയ്ക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ളതൊന്നും നമ്മുടെ സമൂഹത്തിന് ആശാസ്യമായ മാറ്റങ്ങളല്ല.

Tuesday, February 21, 2012

അവാര്‍ഡ് വിവാദം

ബൂലോകം ഡോട്ട് കോമിലിട്ട കമന്റ്

സ്ഥിരമായി ബ്ലോഗുകൾ വായിക്കുന്നവരും ബൂലോകം ഡോട്ട് കോമിന്റെ പ്രതിനിധികളും അടങ്ങുന്ന പത്തിൽ കൂടാത്ത (ഒറ്റസംഖ്യയായിരിക്കും നല്ലത്. ഒരു ഒൻപതംഗ സമിതി ആകാം.) ഒരു സമിതി പരിശോധിച്ച് ഒരു സൂപ്പർ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ബ്ല്ലോകം ഡോട്ട് കോമിന്റെ ഉടമസ്ഥരുടെ എണ്ണത്തേക്കാൾ മൂന്നുപേരെങ്കിലും കൂടുതലാക്കണം സമിതിയിലെ പുറത്തുനിന്നുള്ള അംഗങ്ങൾ. വിശദമയ ചർച്ചകൾ നടത്തി ഒരാളെ എന്തുകൊണ്ടെല്ലാം സൂപ്പർ ബ്ലോഗ്ഗറായി തെരഞ്ഞെടുത്തു എന്നതിന് കൃത്യമായ ഒരു വിശദീകരണവും നടത്തണം. അതുപോലെ സൂപ്പർ ബ്ലോഗ്ഗർ എന്ന വാക്കാണ് ഇപ്പോൾ വിവാദങ്ങളിൽ ഏറെ വിമർശിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഈ വാക്ക് മാറ്റുന്നതിനെ പറ്റി ആലോചിക്കാം. ഒന്നുകിൽ “ബൂലോകം ഡോട്ട് കോം സൂപ്പർ ബ്ലോഗ്ഗർ” എന്നോ ബൂലോകം ഡോട്ട് കോം അവാർഡ് എന്നോ ആക്കണം. അല്ലെങ്കിൽ മരണപ്പെട്ടുപോയ ഏതെങ്കിലും ബ്ലോഗ്ഗറുടെയോ മറ്റേതെങ്കിലും മഹത്തുക്കളുടെയോ പേര് അവാർഡിനിടണം. ബൂലോകം ഡോട്ട് കോം ഏർപ്പെടുത്തുന്ന അവാർഡ് ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലും തെറ്റൊന്നുമില്ല. സ്വന്തം വെബ് പോർട്ടലിന്റെ വളർച്ച കൂടി അവരവർ ആഗ്രഹിക്കുന്നതിൽ ആർക്കും കുറ്റപ്പെടുത്താനുമാകില്ല. ഇപ്പോൾ സൂപ്പർ ബ്ലോഗ്ഗർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാന അവാർഡ് കഴിഞ്ഞ് മറ്റുള്ളവ കാറ്റഗറി തിരിച്ച് നൽകുന്നതിൽ തെറ്റില്ല. എന്നാൽ സൂപ്പർ ബ്ലോഗ്ഗർ അടക്കം കാറ്റഗറി തിരിച്ചും ഏതാനും പോസ്റ്റുകൾ മാത്രം പരിശോധിച്ചും അവാർഡ് നിച്ഛയിക്കുന്നത് കൂടുതൽ വിവാദത്തിലേയ്ക്കേ നയിക്കൂ. ഒരു അവാർഡും ഏതെങ്കിലും തരത്തിലുള്ള വോട്ടിംഗിലൂടെ തീരുമാനിക്കുന്നത് പരാതികളൊലേ ചെന്നവസാനിക്കൂ എന്നാണ് എന്റെ അഭിപ്രായം. വോട്ടിംഗ് ഒഴിച്ചുള്ള മറ്റ് മാർഗ്ഗങ്ങൾ ആലോചിക്കുന്നതായിരിക്കും നന്ന്‌. സൂപ്പർ ബ്ലോഗ്ഗർ എന്ന പേരിൽ മാറ്റം വരുത്തുമ്പോഴേ ഇപ്പോഴത്തെ പരാതികൾ പാതിയും ഇല്ലാതാകും. അതുപോലെ അവാർഡ് സ്വീകരിക്കാൻ ഇഷ്ടപ്പെടാത്തവരും ബൂലോകത്ത് അവാർഡുകളേ വേണ്ടെന്ന് അഭിപ്രായമുള്ളവരും ബൂലോകത്തുണ്ടെന്നാണ് മനസിലാകുന്നത്. അവർ ഇനിയെത്ര സൂപ്പർ ബ്ലോഗ്ഗർമാർ ആണെങ്കിലും അവരെ ഒഴിവാക്കുകയല്ലേ നിവൃത്തിയുള്ളൂ! എല്ലാവരും എപ്പോഴും ബ്ലോഗ് എഴുതുന്നവരല്ല. അതിനു കഴിയുകയുമില്ല. എന്നാൽ സ്ഥിരമായി ബ്ലോഗ് എഴുതുന്നവരെ അവഗണിക്കാനും കഴിയില്ല. സ്ഥിരമായി എഴുതുന്നു എന്നതുകൊണ്ടു മാത്രം നല്ല ബ്ലോഗ്ഗർ ആകണം എന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും വോട്ടവകാശമുള്ള ഒരു വോട്ടിംഗും സൂപ്പർ ബ്ലോഗ്ഗർ എന്ന പേരും ആണ് ഇത്രയധികം വിവാദങ്ങൾക്ക് ഇടനൽകിയത്. എന്നിട്ടും ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടവർ അവാർഡിന് അർഹരല്ലെന്ന് അധികമാരും പറഞ്ഞിട്ടില്ല. സ്വന്തം നിലയിൽ മാനദണ്ഡങ്ങൾ വച്ച് സ്വന്തം നിലയിൽ ഒരു പാനലിനെ ചുമതലപ്പെടുത്തി ഒരു വാർഡ് നൽകാൻ ആർക്കും അവകാശമുണ്ട്. എന്തായാലും ഇപ്പോൾ ഉയർന്നു വന്ന വിമർശനങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുന്ന ബൂലോകം ഡോട്ട് കോമിനു നന്ദി. ( അല്ല, ബൂലോകം ഡോട്ട് കോം എന്ന് എടുത്തുതന്നെ പറഞ്ഞതാണ്. ബൂലോകം എന്നു മാത്രം പറഞ്ഞാൽ അതിനി വിവാദമായാലോ?) . പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം. സർവ്വ തന്ത്ര സ്വതന്ത്രമായ ഈ ബ്ലോഗിന്റെ ലോകത്ത് ഒരുതരത്തിലും വിമർശനങ്ങൾക്ക് ഇടയില്ലാത്തവിധം ഒരു അവാർഡ് നൽകാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല. അത് ഏത് മാനദണ്ഡം വച്ചായാലും!ആര് അവാർഡ് വച്ചാലും ഒരു വിദഗ്‌ദ്ധ പാനലിനെ വച്ച് ഞങ്ങൾ ഇന്നയിന്ന കാരണങ്ങളാൽ ഇന്നയിന്ന ആളുകളെ അവാർഡിനായി തെരഞ്ഞെടുത്തു എന്ന് പ്രഖ്യാപിച്ച് പോകാവുനതേയുള്ളൂ. വോട്ടിംഗ് ഒക്കെ പുലിവാലാണ്! ഇപ്പോൾ സംഭവിച്ചതുപോലെ അവാർഡ് കിട്ടുന്നവർക്കു കൂടി മാനസികമായി ബുദ്ധിമുട്ടുണ്ടാക്കാനേ അത് സഹായിക്കൂ. ഇതുസംബന്ധിച്ച ചർച്ചകളിൽ വീണ്ടും വലിഞ്ഞുകയറി വന്നതിനു ക്ഷമാപണം!

Thursday, February 16, 2012

സർക്കാർ ഉദ്യോഗസ്ഥരുടെ ദാരിദ്ര്യവാസം പറച്ചില്‍

എന്‍റെ പോസ്റ്റിൽ സുശീലന്റെ കമന്റിനു നൽകിയ മറുപടി. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്: പെൻഷൻ പ്രായം കൂട്ടണോ?

സർക്കാർ ഉദ്യോഗസ്ഥരുടെ ദാരിദ്ര്യവാസം പറച്ചില്‍

സുശീലൻ,

അല്ലെങ്കിലും ഈ സർക്കാർ ഉദ്യോഗസ്ഥർ സദാ ദാരിദ്ര്യവാസം പറയുന്നവരാണ്. നാല് സർക്കാർ ഉദ്യോഗസ്ഥർ എത്തുചേരുന്നിടത്ത് നിന്നാൽ മറ്റുള്ളവർക്ക് ബോറടിക്കും. അവരെപ്പോഴും ശമ്പളം, ഗ്രാറ്റുവിറ്റി, ഇങ്ക്രിമെന്റ്, ടി.എ.ടി.എ, പ്രൊവിഡ്ന്റ് ഫണ്ട് എന്നിങ്ങനെയുള്ള പദങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. അത്യാഗ്രഹം ഈ സംഭാഷണങ്ങളിൽ നിഴലിച്ചുകൊണ്ടിരിക്കും.

സർക്കാർ ഉദ്യോഗസ്ഥർ ദാരിദ്ര്യവാസം പറയുന്നത് സത്യമായും എനിക്ക് ഇഷ്ടമല്ല. എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹം കീട്ടുന്ന നക്കാപിച്ചയെങ്കിൽ ആ നക്കാപിച്ചകൊണ്ട് നാട്ടുകാരെ മുഴുവൻ സഹായിക്കുകയും, വായനശാല നടത്തുകയും, പാർട്ടിപ്രവർത്തനം നടത്തുകയും , ഒപ്പം കുടുംബ കാര്യം മുഴുവൻ നോക്കുകയും തനിക്കിളയതുങ്ങളുടെ ചെലവുപോലും നോക്കുകയും ചെയ്തിരുന്നു.

അദ്ഭുതമായൊന്നും കരുതേണ്ട. അതൊക്കെയങ്ങു നടക്കും. നമ്മൾ ഒന്നു വലിച്ചിറുക്കണം. ഞങ്ങൾ പട്ടിണി അറിഞ്ഞിട്ടില്ല. പക്ഷെ ആർഭാടങ്ങൾ കാണിച്ച് ജീവിക്കണമെങ്കിൽ അതൊന്നും തികയില്ല. ഞങ്ങൾ ലളിത ജീവിതം നയിച്ചതുകൊണ്ട് പട്ടിണി കിടന്നിട്ടില്ല. അയൽക്കാരും പട്ടിണി കിടക്കാൻ അനിവദിച്ചിരുന്നുല്ല. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ പെൻഷൻ കൊണ്ട് തന്നെ ആഹരാം, ചികിത്സാ ചെലവ് എല്ലാം നോക്കുന്നു. ഞാനും ആ പറ്റിൽതന്നെ ജീവിക്കുന്നത് (അതാരുമറിയേണ്ട). പിന്നെ വലിയ ഒരു രോഗമോ മറ്റോ വന്നാൽ........അതിപ്പോ എത്ര പണക്കാരായാലും ബുദ്ധിമുട്ടും.

ഞാൻ പറഞ്ഞു വന്നതിത്രയേ ഉള്ളൂ; മാനം മര്യാദയ്ക്ക് ജിവിച്ചാൽ പട്ടിണിയില്ലാതെ ജീവിക്കാൻ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായാലും മതി. ഒരു ലാസ്റ്റ് ഗ്രേഡ് ആയാലും മതി. പിന്നെ കിടന്ന് സദാ സമയവും ദാരിദ്ര്യവാസം വിളമ്പി കേട്ടുനിൽക്കുന്ന യാതൊരുവരുമാനവുമില്ലാത്തവനെ ദ്വേഷ്യം പിടിപ്പിക്കരുത്. ഞാൻ സഹികെട്ട് ചില സർക്കാർ ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്, എന്നാപ്പിന്നെ നഷ്ടമാണെങ്കിൽ നിങ്ങളങ്ങ് രാജിവച്ച് വരുമാനമുള്ള മറ്റു വല്ല പണിയും നോക്കടേയെന്ന്‌! അതിനു മറുപടിയില്ല. സർക്കാർ ഉദ്യോഗസ്ഥൻ എല്ലാ അർത്ഥത്തിലും സുരക്ഷിതനാണ്.

കിട്ടുന്നതൊക്കെ ബിവറേജസിൽ കൊടുത്തിട്ട് ശമ്പളം തികയുന്നില്ലെന്നു പറയുന്നവരാണ് ഒരു വിഭാഗം.അതുപോലെ പെണ്ടാട്ടിയേം മക്കളേം ലളിത ജീവിതം പഠിപ്പിച്ചാൽ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാം. അയ്യായിരത്തിന്റെ ചെരിപ്പും, അൻപതിനായിരത്തിന്റെ അരഞ്ഞാണവുമൊന്നും വാങ്ങി പെൺപറന്നോർമാർക്ക് കൊടുത്ത് ശീലിപ്പിക്കരുത്. രണ്ടോ മൂന്നോ ജോഡി ഡ്രസ്സും നൂറുനൂറ്റൻപത് രൂപയുടെ ചെരിപ്പും മറ്റുംകൊണ്ട് മക്കളെയും ജീവിക്കാൻ പഠിപ്പിക്കണം.

ലോണെടുത്ത് ബഹുനില മണിമാളീകവച്ച് കിടക്കാൻ സർക്കാർ ശമ്പളം മതിയാകില്ല. ഒരു കൊച്ചു വീട് വയ്ക്കണം. സൈക്കിൾ വാങ്ങാനുള്ള ശേഷിയേ ഉള്ളുവെങ്കിൽ സി.സിയിട്ട് കാറ് വാങ്ങി നളിക്കരുത്. മക്കളെ സർക്കാർ സ്കൂളിൽ അയച്ച് പഠിപ്പിക്കണം.ഇംഗ്ലീഷ് മീഡിയോം സി.ബി.എസ്.ഈം പഠിപ്പിക്കാൻ സർക്കാർ ശമ്പളം കൂട്ടിത്തരാനൊക്കില്ല.

നമ്മുടെ വീട്ടിൽ നമ്മൾ അച്ഛൻ, അമ്മ, രണ്ടു മക്കൾക്കം എന്നിവരടങ്ങുന്ന കുടുംബം ആർഭാടമില്ലാതെ ജീവിച്ചു. പട്ടിണിമാത്രം ഉണ്ടായില്ല. അതുതന്നെ വലിയ കാര്യം. ഇപ്പോൾ പെൻഷൻ മാത്രം പതിനായിരത്തിനുമുകളിൽ ഉള്ളതുകൊണ്ട് അവർ നമ്മളെ ആശ്രയിക്കാതെ ജീവിച്ചുകൊള്ളും. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻ കാർക്കും ഇങ്ങനെ ജീവിക്കാം. ! പിന്നെ വല്ലപ്പോഴും അല്പസ്വല്പം കടമൊക്കെ വരും. അതൊക്കെ സ്വാഭാവികം. പിന്നെ വല്ല പെണ്ണിനെ കെട്ടിക്കുന്ന കാര്യമോ മറ്റോ പറഞ്ഞ് ജയിക്കാനാണെങ്കിൽ ചുമ്മാതിരി. സ്ത്രീധനം വാങ്ങാതെയും ആർഭാടലില്ലാതെയും കല്യാണം കഴിക്കാനും സന്മനസുള്ള നല്ല ആൺപിള്ളേരൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്.

ഇതൊക്കെ മനസിൽ വച്ചാണ് സുശീൽജീ ഞാൻ പറയുന്നത്. സർക്കാർ ഉദ്യോഗം കിട്ടുന്നതുവരെ അത് കിട്ടാനുള്ള ആർത്തി. കിട്ടിയാലോ? ദാരിദ്ര്യവാസം. പാടില്ലപാടില്ല നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂട. ചുരുക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ്. കിട്ടുന്ന ശമ്പളം കൊണ്ട് ലളിത ജീവിതം നയിച്ച് മറ്റുള്ളവരെ കാണിച്ചുകൊടുക്കണം. ഇനി വീട്ടിൽ ഭാര്യക്കും ഭർത്താവിനും സർക്കാർ ഉദ്യോഗമുണ്ടെങ്കിൽ ഒരാളുടെ വരുമാനം ബാക്കിയാണ്. കുടുംബത്തിൽ രണ്ടു പേർക്കും ജോലിയുള്ളവരാണ് ഭയങ്കര ദാരിദ്ര്യവാസം പറച്ചിലുകാർ.

സർക്കാർ ജോലി കിളയലും തെങ്ങുകയറ്റവും റബ്ബർവെട്ടും ഒക്കെ അപേഷിച്ചു നോക്കുമ്പോൾ എത്രയോ സുഖമുള്ള പണിയാണ്. എന്നിട്ടും കിട്ടുന്നതൊന്നും പോരത്രേ. കാലാ കാലങ്ങളിൽ ന്യായമായി ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ചും നൽകുന്നുമുണ്ട്. ( മനസിൽ തോന്നുമ്പടി അങ്ങ് എഴുതിവച്ചതാണ്. അക്ഷരതെറ്റോ ആവർത്തന വിരസതയോ ഉണ്ടെങ്കിൽ ക്ഷമിച്ച് വായിച്ച് എല്ലാവരും നന്നാവുക!അല്ലപിന്നെ!)

ആ ഡൈയ്യിംഗ് ഹാർണസിന്റെ കാര്യം അവിടെ നിൽക്കട്ടെ. വികലാംഗരുടെ കാര്യം വിട്ടേക്കൂ‍. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ. വികലാംഗർക്കൊക്കെ ഒരു സാമൂഹ്യ സുരക്ഷ നൽകണം. ഡൈയിംഗ് ഹാർണസ് പണി ചില വ്യവസ്ഥകൾക്ക് വിധേയമാക്കുന്നതിനെ പറ്റി ആലോചിച്ചുകൂടെന്നില്ല.

Wednesday, January 18, 2012

വേണോ സ്കൂള്‍ കലോത്സവം?

ലെമോന്‍ ഡിസൈന്‍ , നലാമിടം എന്നീ സൈറ്റുകളിലെ പോസ്റ്റുകളിൽ ഇട്ട കമന്റ്

വേണോ സ്കൂള്‍ കലോത്സവം?

ഏഷ്യയിലെ ഏറ്റവും വലിയ മേളയൊക്കെത്തന്നെ. ആർക്കും എന്തും അവകാശപ്പെടാമല്ലോ. പക്ഷെ ഈ മേള ഒരു സമ്പന്നമേളയാണ്. ഒരു വിധം സാമ്പത്തികാഭിവൃദ്ധിയുള്ള രക്ഷകർത്താക്കൾ പണം ചെലവാക്കി കടുത്ത പരിശീലനങ്ങളിലൂടെ അവരുടെ മക്കളിൽ കൃത്രികമായി കഴിവുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. എന്നിട്ട് അവരുടെ പൊങ്ങച്ച മത്സരങ്ങൾക്ക് സർക്കാർ ഖജാനയിലെ പണവും സർക്കാർ സംവിധാനങ്ങളുടെ അദ്ധ്വാനവും!

പാവപ്പെട്ട കുട്ടികളുടെ കഴിവ് ഇവിടെ മാറ്റുരയ്ക്കപ്പെടാൻ അവസരമുണ്ടോ? ദരിദ്രകുടുംബങ്ങളിലെ കലാവാസനയുള്ള കുട്ടികൽ തങ്ങളുടെ സ്കൂളുകളീലെ പ്രാഥമിക മത്സരത്തിൽ തന്നെ സമ്പന്നരുടെ മക്കളോട് തോറ്റ് മടങ്ങുകയാണ്. ഇപ്പോഴത്തെ ഈ അപ്പീൽമേള വച്ചു നോക്കിയാൽ ഇനി പങ്കേടുക്കുന്ന എല്ലാവർക്കും ഒന്നാം സ്ഥാനം നൽകേണ്ടി വരും. സ്കൂൾ തലത്തിലോ സബ് ജില്ലാ തലത്തിലോ നടത്തി അവസാനിപ്പിക്കാവുന്ന ഒരു കലോത്സവം ചുമ്മാ സംസ്ഥാനതലത്തിൽ വരെ കൊട്ടിയാടുകയാണ്.

പിന്നെ കലാപ്രതിഭകൾക്ക് സിനിമയിൽ കയറാനാണെങ്കിൽ അതിനു വേറെ എന്തെല്ലം വഴികൽ ഉണ്ട്. ഈ മത്സരത്തിൽ ജയിപ്പിക്കാൻ ചെലവാക്കുന്ന പണം ചെലവാക്കിയാൽ സ്വന്തമായി സിനിമ പിടിച്ച് മക്കളെ അഭിനയിപ്പിക്കാം. അല്ലേ ഈ പ്രേം നസീറും സത്യനുമൊമൊക്കെ ഏതു വർഷത്തെ കലാ പ്രതിഭകളായിരുന്നു? മമ്മൂട്ടിയും മോഹൻലാലും കലാ പ്രതിഭകളായിരുന്നോ?

ഒരു പുതിയ പാട്ട് ഒരു കുട്ടിയ്ക്കു കൊടൂത്ത് സ്വന്തമായി ചിട്ടപ്പെടുത്തി പാടി) കേൾപിക്കാൻ പറഞ്ഞാൽ സിദ്ധിയറിയാം. അല്ലാതെ പണമുടക്കി ട്രെയിൻ ചെയ്യിച്ചാൽ ആർക്കും പാടാം. നന്നായിത്തന്നെ! അഭിനയമികവ് ഓരോ ജീവിത മുഹൂർത്തങ്ങൾ നൽകി അഭിനയിപ്പിച്ചാണ് കണേത്തേണ്ടത്. അല്ലാതെ സംവിധായകന്റെ മികവിൽ അഭിനയിച്ച് സമ്മാനം നേടേണ്ടതല്ല. ശാസ്ത്രീയ നൃത്തങ്ങളൊക്കെ മത്സരത്തിൽ നിന്നു തന്നെ മാറ്റണം. അതൊന്നും മത്സരിക്കാനും വിജയിക്കാനും ഉള്ളതല്ല. പരിശീലിച്ച് അവതരിപ്പിക്കേണ്ട കലാ രൂപങ്ങൾ മാത്രമാണ്. അങ്ങനെ പറഞ്ഞാൽ ഒരു പാട് പറയനുണ്ട്. കുട്ടികകളുടെ കഴിവാണ് കണ്ടെത്തേണ്ടതെങ്കിൽ ഈ മേള മൊത്തമായും പൊളിച്ചെഴുതണം. ഇവിടെ രക്ഷിതാക്കളുടെ മടിശീലകൾ തമ്മിലാണ് മത്സരം.

കുറെ പേരുടെ പണക്കൊഴുപ്പുകാട്ടാൻ സർക്കാർ ഖജാനയിലെ പണവും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന ഈ “സൌന്ദര്യമത്സരം” നിർത്തേണ്ട കാലം കഴിഞ്ഞു. ഈയുള്ളവൻ ബ്ലോഗു തൂടങ്ങുന്ന കാലത്തേ ഈ കോപ്രായത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതാണ്.

Wednesday, January 4, 2012

ബ്ലോഗ് മോഷണം

ബ്ലോഗ് മോഷണം

തന്റെ കാർട്ടൂൺ അനുവാദമില്ലാതെ കവർന്നെടുത്ത് ചില ആനുകാലികങ്ങൾ വരുടേതെന്ന നിലയിൽ പ്രസിദ്ധീകരിച്ചതിനെതിരെ ശ്രീ.നൌഷാദ് അകമ്പാടം ബൂലോകം ഓൺലെയിനിൽ എഴുതില പോസ്റ്റിൽ ഇട്ട കമന്റാണിത്.

ബ്ലോഗ് മോഷണം വ്യാപകമാവുകയാണ്. ടോയ്ലെറ്റ് സാഹിത്യം എന്ന് നാവിട്ട് കൊളുമ്പുകയും അതേസമയം നെറ്റകത്ത് പാത്തുമ്പതുങ്ങിയും വന്ന് നെറ്റെഴുത്തുകാരുടെ സൃഷ്ടികൾ മോഷ്ടിക്കുകയും ചെയ്യുന്ന ഈ എട്ടുകാലിത്തരങ്ങളെ നിയമപരമായി നേരിടാൻ ആലോചനകൾ ഉണ്ടാകണം എന്നാണ് ഈയുള്ളവന് പറയാനുള്ളത്. അച്ചടി മാധ്യമങ്ങളിലെ വാർത്തകളും ലേഖനങ്ങളും കോപ്പിപേസ്റ്റ് ചെയ്ത് ഭാവിയിലെ റെഫറൻസിനു വയ്ക്കാൻ മാത്രം എനിക്ക് ഒരു ബ്ലോഗ് തന്നെയുണ്ട്. പക്ഷെ ആ വാർത്തകൾ വന്ന പത്രം, എഴുതിയ ആളുടെ പേര് എന്നിവ ഉൾപ്പെടെയാണ് ഞാൻ ബ്ലോഗിൽ പബ്ലിഷ് ചെയ്ത് സൂക്ഷിക്കുന്നത്. എല്ലാവർക്കും അത് ഉപയോഗമാകട്ടെ എന്നുകരുതി. പക്ഷെ അതൊക്കെ സ്വന്തം പോസ്റ്റ് എന്നതുപോലെ പ്രസിദ്ധീകരിച്ചാൽ അത് നെറികേടാണ്. പക്ഷെ ഈ മര്യാദ ഈ മുഖ്യധാരന്മാർ സ്വീകരിക്കുന്നില്ല. വല്ലവരുടെയും സൃഷ്ടിയുടെ പൈതൃകം ഏറ്റെടുക്കുകവഴി എഴുത്തുകാരന് പ്രതിഫലവും കൊടുക്കേണ്ടല്ലോ. പത്രലോകത്തുള്ള എല്ലാവരും നേരും നെറിയും ഇല്ലാത്തവരല്ല. എന്നാൽ ഒരുകൂട്ടർ അങ്ങനെയുണ്ട്താനും. തീർച്ചയായും ഈ ഓൺലെയിൻ മോഷണത്തിനെതിരെ നാം ജാഗരൂകരാകണം. ആവർത്തിച്ചാൽ നിയമപരമായി നീങ്ങണം. ഒന്നുമില്ലെങ്കിലും ഈ നെറികേട് തുറന്നുകാട്ടണം. ഈ മോഷണത്തിനെതിരെ ഒരു ദിവസം നമ്മൾ ഓൺലെയിനിൽ പ്രതിഷേധദിനമായി ആചരിക്കണമെന്നാണ് എന്റെ പക്ഷം. ഇതുസംബന്ധിച്ച് ഒരു പോസ്റ്റ് ഇട്ട് എല്ലാവരും വന്ന് പ്രതിഷേധകമന്റ് ഇട്ട് പ്രതികരിക്കുന്നവിധം ഈ പ്രതിഷേധദിനം ബ്ലോഗിലും ഫെയ്സ് ബൂക്കിലും നടത്തണമെന്നാണ് ഈയുള്ളവന്റെ പക്ഷം. അതുമല്ലെങ്കിൽ എല്ലാ ബ്ലോഗിന്റെയും സൈഡിൽ ബ്ലോഗ് മോഷണത്തിനെതിരെ ജാഗരൂകരാകുക; ബ്ലോഗ് മോഷണത്തിൽ പ്രതിഷേധിക്കുക എന്നൊരു ബാനർ കുറച്ചി ദിവസത്തേയ്ക്ക് നമ്മൾ പ്രദർശിപ്പിക്കണം. ഞാൻ എന്റെ ബ്ലോഗിൽ അത് ചെയ്യാൻ പോകുകയാണ്. ബ്ലോഗ്സാഹിത്യത്തെ ടോയ്ലെറ്റ് സാഹിത്യം എന്ന് വിശേഷിപ്പിക്കുന്നവർക്കെതിരെയുള്ള ഒരു പ്രതിഷേധം കൂടിയാകും ഇത്.

എന്‍റെ പ്രതിഷേധക്കുറിപ്പ് വിശ്വമാനവികം 1-ൽ ഉണ്ട് ഈ ലിങ്കിൽ അതും വായിക്കാം.