ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, July 27, 2013

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

എന്റെ വിശ്വമാനവികം 1 എന്ന ബ്ലോഗിൽ ഞാൻ എഴുതിയ പോസ്റ്റിൽ വന്ന ഒരു കമന്റിനു ഞാൻ നൽകിയ മറുപടിക്കമന്റ്. ബന്ധപ്പെട്ട പോസ്റ്റിൽ എത്താൻ ഈ ലിങ്കിൽ  ഞെക്കുക



പ്രദീപ് സാർ,

ഓരോ വരികളുമെടുത്ത് മറുപടി പറയുന്നില്ല. താങ്കളുടെ സുചിന്തിതമായ അഭിപ്രായങ്ങളോട് ബഹുമാനം പുലർത്തുകയല്ലാതെ താങ്കളോട് ചുമ്മാ കയർക്കേണ്ടതുമില്ല. പിന്നെ ഒരു അര വരിയിൽ പിടിച്ച് കാടടച്ച് അഞ്ചാറു പടക്കുകൾ പൊട്ടിച്ചേക്കാം.താങ്കൾ പറഞ്ഞതിൽ “......കാലത്തിനനുസരിച്ച് അവ അപിഡേറ്റ് ചെയ്യേണ്ടതുമാണ്.“ എന്നതിൽ പിടിച്ച് ചിലതുപറയാം;

ശരിയാണു സാർ! പക്ഷെ നമ്മുടെ ഇപ്പോഴത്തെ അദ്ധ്യാപകരുടെ അപ്ഡേഷനെപ്പറ്റി എല്ലാവർക്കുമറിയാം. പ്രത്യേകിച്ച് അദ്ധ്യാപികമാർ. രാവിലെ പത്രം കണ്ടാൽ എടുക്കാത്തപൈസയെ നോക്കുന്നതുപോലെ നോക്കി അവർ മുഖം ചുളിക്കുന്നതു കാണാം. പത്രം പോലും വായിക്കാതെ സീരിയലും കണ്ടിരിക്കുന്നവരുടെ അപ്ഡേഷൻ അപാരം. ഇനി ആണുങ്ങളുടെ കാര്യം. അവരും നല്ലൊരുപങ്ക് വ്യത്യസ്തരല്ല. പിന്നെ ചിലരൊക്കെ പത്രം വായിച്ചേക്കും എന്നതിലപ്പുറം മറ്റ് പുസ്തകങ്ങൾ ഒന്നും അവർ വായിക്കാറില്ല. വായനാശീലമേ ഇല്ല. അദ്ധ്യാപകർ പാഠപുസ്തകങ്ങളും വീട്ടിലിരുന്ന് രഹസ്യമായി ഗൈഡും വായിക്കുന്നതല്ലാതെ വലിയ അപ്ഡേഷനൊന്നും അവർക്കുമില്ല. ( ഗൈഡ് വാങ്ങരുതെന്നും ട്യൂഷനു പോകരുതെന്നും കുട്ടികളോട് പറയും (എല്ലാവരുമല്ല) . എന്നിട്ട് സാറന്മാർ ഗൈഡ് വാങ്ങിവച്ച് പഠിക്കും (ഈ ഗൈഡുകമ്പനികൾ ഇല്ലായിരുന്നെങ്കിൽകൂടി പല അദ്ധ്യാപകരും തെണ്ടിപ്പോയേനേ). സാറന്മാരുടെ മക്കൾക്കു പക്ഷെ അവർ ഗൈഡ് വാങ്ങിക്കൊടുക്കും. സാറന്മാരുടെ മക്കൾക്ക് വീട്ടിൽ എല്ലാ വിഷയങ്ങൾക്കും ഹോം ട്യൂഷനും കാണും. ചിലർരുടെ മക്കൾക്ക് അല്ലെങ്കിലും ട്യൂഷൻ ഉണ്ടേങ്കിലേ പറ്റൂ. അദ്ധ്യാപകരിൽ പലരും അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം, സി.ബി.എസ്.സി സ്കൂളുകളിലൊക്കെയല്ലേ പിള്ളേരെ പഠിപ്പിക്കുന്നത്! സർക്കാർ സ്കൂൾ തങ്ങൾക്ക് ജോലി ചെയാൻ മാത്രം കണ്ടു പിടിച്ചത്! എന്നാൽ തങ്ങൾ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികൾ ട്യൂ‍ഷനു പോകരുത്. ഗൈഡ് വാങ്ങരുത്. മറ്റൊന്ന് അദ്ധ്യാപകരിൽ മിക്കവരും പുസ്തക വിരോധികളാണ്. പലരും ലോകത്തിന്റെ മാറ്റങ്ങൾ കാണാതെ പോകുന്നവർ!അപ്ഡേഷനു വേണ്ടി കൂടിയാണല്ലോ ഇടയ്ക്കിടെ അദ്ധ്യാപകർക്ക് ട്രെയിനിംഗ് കൊടുക്കാറുള്ളത്. അതിലൊക്കെ എത്രപേർ പങ്കെടുക്കുന്നു? പങ്കെടുത്താൽ തന്നെ ഉച്ചയൂണു കഴിഞ്ഞാൽ പിന്നെ ആരിരിക്കും? ക്ലാസ്സിൽ ഇരിക്കുന്നവരിൽത്തന്നെ ഉറങ്ങാത്തവർ എത്ര? താല്പര്യത്തോടെ ഇരിക്കുന്നവർ എത്ര? ശമ്പളം കൂട്ടാൻ സമരം ചെയ്യുന്നതിന്റെ ഉത്സാഹം അദ്ധ്യാപന പരിശീലനക്കളരികളിൽ ആരും കാണിക്കുന്നില്ല. പിന്നെ ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകളിൽ പോയി നേടുന്ന പഠിപ്പിക്കൽവിദ്യയുടെ കാര്യം പറയുകയേ വേണ്ട. അതുമായി ബന്ധപ്പെട്ട വരപ്പും കുറിപ്പും മോഡലുകൾ ഉണ്ടാക്കലും എല്ലാം കൂലിയ്ക്കാളെ വച്ചാണ് മിക്കവരും ചെയ്യുന്നത്. അതിന്റെയൊക്കെ കൊട്ടേഷൻ എടുത്തു ചെയ്യുന്ന “പ്രൊഫഷണലുകൾ” (ഇതിൽ പത്താം തരം കഴിയാത്തവരും കാണും) നാട്ടിൽ ധാരാളമുണ്ട്. പിന്നെ പലതും ഇപ്പോൾ നെറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യാൻ കഴിയുമെന്നു വന്നതോടെ പലർക്കും വലിയ സൌകര്യമായി. ആ ടി.ടി.സിയും, ബി-എഡും നിർത്തിയിട്ട് അവിടെ പഠിപ്പിക്കുന്ന കാര്യങ്ങൾ കൂടി ഡിഗ്രിക്കും പി.ജിക്കും പഠിപ്പിക്കണം എന്നാണു ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്.ആ നിലയിൽ ഡിഗ്രീ, പി.ജി പാഠ്യപദ്ധതി പരിഷ്ക്കരിക്കണം. ഏതൊരു ജോലിയും കിട്ടിക്കഴിയുമ്പോൾ അത് ചെയ്യാനുള്ള പരിശീലനങ്ങളും ലഭിക്കും. ലഭിക്കണം. അദ്ധ്യാ‍പനത്തിനും അതെ. അല്ലാതെ ഒരു ടി.ടി.സി കൊണ്ടോ ബി-എഡു കൊണ്ടോ പഠിപ്പിക്കാനുള്ള എല്ലാ കഴിവുകളും പരിശീച്ചുകഴിയും എന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്. ഞാൻ പറഞ്ഞ (ആരോപണങ്ങൾ എല്ലാ അദ്ധ്യാപകർക്കും ബാധകമല്ലെന്ന് എടുത്തുപറയുന്നു. അങ്ങനെയല്ലാത്ത കുറച്ചുപേർ- വളരെ കുറച്ചുപേർ ഉണ്ടാകും

Thursday, July 11, 2013

ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ dhanarthi

വിശ്വമാനവികം 1-ൽ ഈ ലിങ്കിൽ ഉള്ള പോസ്റ്റിൽ ഞാൻ ഇട്ട ഒരു മറുപടിക്കമന്റ്. ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ 

പ്രിയ അത്താണിക്കലേ,

ആ ലാവ്‌ലിൻ കേസും ടി.പി വധത്തിലെ പ്രതികളെ കൊടുക്കലും ഒക്കെ നിങ്ങളും ചാനലുകളും ആഘോഷമാക്കിയതും ഇതുപോലൊക്കെത്തന്നെആയിരുന്നില്ലേ? നിങ്ങൾ ചെയ്യുമ്പോൾ സത്യം, ഇടതുപക്ഷം ചെയ്യുമ്പോൾ രാഷ്ട്രീയമുതലെടുപ്പ് എന്ന നയം ശരിയാണോ? ഒരു പെൺകുട്ടിയെ കാണുന്നത് തെറ്റാണെന്ന് ഇവിടെ ഒരു പ്രതിപക്ഷവും പറഞ്ഞിട്ടില്ല. പെണ്മറവിൽ നടന്ന തട്ടിപ്പുകൾക്കെതിരെയും ഭരണ സിരാ കേന്ദ്രത്തെ ഇത്തരം അവിഹിത കാര്യങ്ങൾക്ക് ദുരുപയോഗിച്ചതിനും എതിരെയാണ് ഇടതുപക്ഷം താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ കലാപം ഉയർത്തിക്കൊണ്ടുവരുന്നത്. സ്ത്രീകളെ കാണുന്നതും വീളിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ പിന്നെ കണ്ടതും വിളിച്ചതും പോയതും വന്നതും ഒക്കെ മറച്ചുവയ്ക്കാൻ ശ്രമിച്ച അപഹാസ്യരായതെന്തിനാണ്? ഇപ്പോൾ പാവം സ്ത്രീകളുടെ തലയിൽ എല്ലാം കെട്ടിവച്ച് മറ്റുള്ളവർ തടിതപ്പുകയല്ലേ? ഇതാണ് പുരുഷാധിപത്യം. പിന്നെ പ്രിയ ഷാജി പറഞ്ഞതുപോലെ ഒക്കെ മാധ്യമങ്ങളുടെയും ഇടതുപക്ഷത്തിന്റെയും കളികളാണ്, സത്യമല്ല എങ്കിൽ ആ പേർസണൽ സ്റ്റാഫുകളെ പുറത്താക്കിയതെന്തിന്? ഇപ്പോൾ ഓരോരോ കുറ്റാരോപിതർ ജയിലിലേയ്ക്ക് പോകുന്നതെന്തുകൊണ്ട്? ഇവിടുത്തെ കോടതികളും തിരുവഞ്ചൂരിന്റെ പോലീസുമൊക്കെ ഇടതുപക്ഷതാല്പര്യത്തിനനുസരിച്ച് ഇപ്പോൾ തുള്ളുമെന്നാണോ? പറ്റിയതു പറ്റി. ഇനി വീണിടത്തു കിടന്നുരുളാതിരുന്നാൽ മതി. പിന്നെ മുഖ്യമന്ത്രി രാജി വയ്ക്കാനൊന്നും പോകുന്നില്ലെന്നും അതിനുള്ള വിശാല മനസ്കതയൊന്നും ഇപ്പോൾ അദ്ദേഹം കാണിക്കുമെന്നും പ്രതിപക്ഷം വിചാരിക്കുന്നതൊന്നുമില്ല. പക്ഷെ ജനങ്ങളുടെ പ്രതിഷേധങ്ങളെ എത്രമേൽ അദ്ദേഹത്തിന് അതിജീവിച്ചു പോകാൻ കഴിയും എന്നത് കണ്ടുതന്നെ അറിയുക. പ്രത്യേകിച്ച് പാളയത്തിൽതന്നെ വേറെ പടകളുള്ളപ്പോൾ!

Thursday, January 10, 2013

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു ഫെയിസ്‌ബൂക്ക്പോസ്റ്റിൽ ഇട്ട കമന്റ്

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു  ഫെയിസ്‌ബൂക്ക് പോസ്റ്റിൽ ഇട്ട കമന്റ്

മാഷ്: "പുസ്തകത്തിലെ കമ്മ്യൂണിസത്തെ ഞാൻ എതിർക്കുന്നില്ല. എന്ന് മാത്രമല്ല ആ കമ്മ്യൂണിസത്തെ താലോലിക്കുകയും ചെയ്യുന്നു". അത്രയുംസമാധാനം. പിന്നെ അന്യ സംസ്ഥാനങ്ങളിലേയ്ക്കുള്ള കുടിയേറ്റം. ഹിന്ദുനാമധാരികൾക്കും കമ്മ്യൂണിസ്റ്റ് അല്ലാത്തവർക്കും കേരളത്തിനു പുറത്ത് കുഴപ്പമൊന്നുമില്ല. നമ്മുടെ സ്ഥിതി അതല്ലല്ലോ. കമ്മ്യൂണിസത്തിനു ശക്തിയുള്ള ഇവിടെത്തന്നെ ഇപ്പോൾ ഭരിക്കുന്നത് സാമുദായികസംഘടനകളും മത തീവ്രവാദികളുമാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ മുസ്ലിങ്ങളെയോ മുസ്ലിങ്ങൾ തിരിച്ചോ മനുഷ്യരായിത്തന്നെ അംഗീകരിക്കുന്നില്ല. മുസ്ലിം ഇരിക്കുന്ന ആട്ടോയിൽ ഹിന്ദുവോ ഹിന്ദു ഇരിക്കുന്ന ആട്ടോയിൽ മുസ്ലീമോ കയറില്ലത്രേ. മുസ്ലിമിന്റെ ചായക്കടയിൽ നിന്ന് ഹിന്ദുവോ ഹിന്ദുവിന്റെ ചായക്കടയിൽ നിന്ന് മുസ്ലീമോ ചായ കുടിക്കില്ലത്രേ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത് ഇന്ത്യയാണെന്നോ അത് നമ്മുടെ രാജ്യമാണെന്നോ അറിയാനും മനസിലാക്കാനുമുള്ള അറിവൊന്നും അവർക്കില്ലല്ലോ. അതാണ് വിവരവും വിദ്യാഭ്യാസവും. മതേതര കക്ഷിയായ കോൺഗ്രസ്സ് ദീർഘകാലം ഭരിച്ച ഇന്ത്യയുടെ സ്ഥിതിയാണിത്. അതുകൊണ്ട് ചുമ്മാ ഭൂമിതന്നാലും പല സംസ്ഥാനങ്ങളിലേയ്ക്കും നമ്മളില്ല. കമ്മ്യൂണിസ്റ്റുകാർ ഉഴുതുമറിച്ച ഒരു മണ്ണിലെ താമസം നൽകുന്നതിനേക്കാൾ സുരക്ഷിതത്വം മറ്റുള്ള സംസ്ഥാനങ്ങളിലാണെന്ന വിശ്വാസം മാഷിനെ രക്ഷിക്കട്ടെ. നാളെ മറിച്ചുപറയാൻ ഇടവരാതെയുമിരിക്കട്ടെ. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. അതിന്റെ സൗന്ദര്യം പോരാന്നു തോന്നി കണ്ണുകുത്തിപ്പൊട്ടിക്കുമ്പോൾ അറിയാം കണ്ണിന്റെ മഹത്വം. ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റുകൾ മതാധിഷ്ഠിതരാഷ്ട്രീയ പാർട്ടികളോ മതതീവ്രവാദികളോ ഒന്നുമല്ല, കമ്മ്യൂണിസ്റ്റുകാരാണെന്ന് പറയാൻ മാത്രം വെറുപ്പ് മാഷിന് കമ്മ്യൂണിസത്തോടുണ്ടായതിൽ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. ഒരു കാര്യമെങ്കിലും മാഷിനെ പോലുള്ളവർ ഓർക്കുക. കമ്മ്യൂണിസ്റ്റുകാർ എവിടെയും അണികൾക്ക് ആയുധ പരിശീലനം നൽകുകയോ സദാ ആയുധവുമായി നടക്കുവാനോ ആഹ്വാനം ചെയ്യുന്നില്ല. വെട്ടാൻ വരുന്ന പോത്തിനു മുന്നിൽ വേദമോതിയിട്ട് കാര്യമില്ലെന്നു പറയുമ്പോലെ അക്രമോത്സുകസംഘടനകൾ പാർട്ടിക്കു നേരെ ആക്രമണവുമായി വരുമ്പോൾ ആത്മരക്ഷാർത്ഥം ചെറുത്തു നിൽക്കുന്നതല്ല ഫാസിസം എന്ന മിനിമം അറിവ് മാഷിനെ പോലൊരാൾക്ക് ഇല്ലാഞ്ഞിട്ടുമല്ല. മറ്റൊന്ന് കേരളത്തിൽ ആർ.എസ്.എസ് മാർക്സിസ്റ്റ് സംഘർഷം പഴയതുപോലെ ഇപ്പോൾ ഇല്ലാത്തതിൽ വിഷമിക്കുന്ന ചില കമ്മ്യൂണിസ്റ്റ്വിരുദ്ധരും ഇപ്പോൾ ഉണ്ട്. അവർക്ക് സദാ സി.പി.ഐ.എം ഒരു അക്രമസംഘടനയാണെന്ന് വരുത്തി തീർക്കണം. അതിന് സി.പി.ഐ.എമ്മിന് എപ്പോഴും ചെറുത്തു നിൽപ്പുകൾ സംഘടിപ്പിക്കേണ്ടിവരണം. അതിന് ഏതെങ്കിലും ശത്രുക്കൾ പാർട്ടിയ്ക്ക് നേരേ സദാ ആക്രമണം നടത്തണം. പാർട്ടിയെ ഇങ്ങോട്ട് ആരെങ്കിലും ആക്രമിച്ചാലും അതിനെ പാർട്ടി പ്രതിരോധിച്ചാലും ഫാസിസ്റ്റുകൾ സി.പി.ഐ.എമ്മുകാർ മാത്രം. സി.പി.ഐ.എമ്മിനു നേരെയുള്ള ആക്രമണങ്ങൾ വാർത്തയല്ല. നൂറ് ആക്രമണങ്ങൾ സിപി.ഐ.എമ്മിനു നേരെ നടക്കുമ്പോൾ തിരിച്ച് ഒരു അനിഷ്ട സംഭവം നടന്നാൽതന്നെ അത് ആഗോളവാർത്തയാണ്. എന്തായാലും മാഷിന്റെ മുൻകരുതലുകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.