ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, August 28, 2012

നിലവിളക്കും മതവും

മാതൃ ഭൂമി ഡോട്ട് കോമിൽ ഡോ. കെ.ടി. ജലീൽ എഴുതിയ ലേഖനത്തോട് (അത് ഈ ലിങ്കിൽ  ഉണ്ട്) പ്രതികരിച്ച് യാസർ തന്റെ ബ്ലോഗിൽ (വഴി പോക്കന്റെ ഡയറിക്കുറിപ്പുകൾ) എഴുതിയ പോസ്റ്റിൽ ഞാൻ ഇട്ട കമന്റ്.

നിലവിളക്കും മതവും 

ലേഖനം ചിന്തനീയമാണ്. ഉള്ളിൽത്തട്ടി മാത്രമേ മലബാറിലെ മുസ്ലിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യൂ എന്നുണ്ടെങ്കിൽ നല്ലതുതന്നെ. പക്ഷെ അപ്പോൾ  മലബാറിനു പുറത്തുള്ള മുസ്ലിങ്ങളെല്ലാം കാപട്യക്കാരാണെന്നുള്ള ഒരു ധ്വനി താങ്കളുടെ ലേഖനത്തിലുണ്ടല്ലോ. മുസ്ലിം ഒന്നല്ലേയുള്ളൂ. അതിൽ പിന്നെ മലബാറിലെ മുസ്ലിം തിരുവിതാം കൂറിലെ മുസ്ലിം ഉത്തരേന്ത്യയിലെ മുസ്ലിം എന്നൊക്കെയുണ്ടോ? ജലീ‍ൽ പറഞ്ഞതിൽ അങ്ങനെ ഒരു തരംതിരിവ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല. ഇനി ലീഗുകാരെ പറ്റിയാണെങ്കിൽ മലബാറിലെ ലീഗുകാരും തെക്കോട്ടുള്ള ലീഗുകാരും തമ്മിൽ എന്തെങ്കിലും വ്യത്യാസവും കാണാൻ കഴിയുന്നില്ല. അപ്പോൾ പിന്നെ മലബാറിലെ മുസ്ലിങ്ങളെ മാത്രമായോ അവിടുത്തെ ലീഗുകാരെ മാത്രമായോ ജലീൽ ആക്ഷേപിച്ചുവെന്നു കരുതാനാകില്ല. നിലവിളക്ക് കത്തിക്കുന്ന പള്ളികളുണ്ടെന്ന് ജലീൽ പറയുന്നു. അവിടെയൊക്കെ ആത്മാർത്ഥമായി ഉള്ളിൽത്തട്ടി തന്നെയായിരിക്കുമോ നിലവിളക്ക് കത്തിച്ച് ആരാധന നടത്തുന്നത്? മുസ്ലിങ്ങൾക്കിടയിൽ തന്നെ പലയിടത്തും വിശ്വാസങ്ങളിലും ആരാധനാ രീതികളിലും വൈവിദ്ധ്യങ്ങൾ കാണുന്നു. ഏതാണ് ശരിക്കും  ശരിയായ ഇസ്ലാമിക വിശ്വാസം? അത് ആധികാരികമായി ആർക്കാണു പറയാൻ കഴിയുക? ജലീൽ ലീഗിനെ വിമർശിക്കുവാൻ വേണ്ടിയാണ് ആ ലേഖനം എഴുതിയതെന്ന താങ്കളുടെ അഭിപ്രായം  വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ ജലീൽ ഇസ്ലാം മതത്തെ സംബന്ധിച്ച അ അത്ര അറിവില്ലാത്തവനാണെന്ന  താങ്കളുടെ അഭിപ്രായം ശരിയാണോ? അതോ ഇസ്ലാം മതവുമായി  ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത് ലീഗുകാരായ മുസ്ലിങ്ങൾ തന്നെ ആയിരിക്കണമെന്നുണ്ടോ? ജലീലും ഇസ്ലാമിനെ പിൻപറ്റുന്ന ഒരാൾ അല്ലേ? മത പണ്ഡിതനൊന്നുമല്ലെങ്കിലും  അതേ പറ്റി കുറച്ചെങ്കിലും  പഠിച്ചിട്ടുള്ള ആളല്ലേ? മറ്റൊന്ന് എല്ലാ വിശ്വാസികളെയും പറ്റി നല്ല വാക്കുക്മൾ ത്രം പറയുന്ന താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. യുക്തിവാദികളെക്കുറിച്ചു പോലും നല്ല വാക്കു പറയാൻ താങ്കൾ  സന്നദ്ധത കാട്ടിയതിലും സന്തോഷം. (സാധാരണ വിശ്വാസികൾ നല്ലൊരു പങ്കും അന്യമതങ്ങളൊട് കാട്ടുന്ന സഹിഷ്ണുത പക്ഷെ യുക്തിവാദികളോടും നിരീശ്വര വാദികളോടും കാണിക്കാറില്ല.). മറ്റൊന്നു കൂടി ചോദിക്കട്ടെ. ചില യുക്തിവാദികൾ പൊതുയോഗങ്ങളിൽ പ്രാർത്ഥനാ സമയത്ത് അവർക്കതിൽ  വിശ്വാസമില്ലെങ്കിലും എഴുന്നേറ്റു നിന്ന് വിട്ടുവീഴ്ച ചെയ്യും. എന്നാൽ ചില യുക്തിവാദികൾ ഉള്ളീൽത്തട്ടി ചെയ്യാൻ കഴിയാത്തതിനാൽ പ്രാർത്ഥനാ സമയത്ത് എഴുന്നേറ്റു നിൽക്കില്ല. ഇക്കാര്യത്തിലും താങ്കളുടെ നിലപാട് ഉള്ളിൽ തട്ടിയല്ലെങ്കിൽ ചെയ്യരുതെന്നു തന്നെ ആയിരിക്കുമെന്നു കരുതുന്നു. താങ്കളുടെ ബ്ലോഗിലേയ്ക്ക് ലിങ്ക് നൽകിയതിനും ഈ പോസ്റ്റ് വായിക്കാൻ കഴിഞ്ഞതിനും  ഇവിടെ കമന്റ് എഴുതാൻ കഴിഞ്ഞതിനും താങ്കളോടുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു.  

Sunday, August 26, 2012

ഭരണവും നീതിപീഠവും

ഭരണവും നീതിപീഠവും

മാധ്യമം ദിനപ്പത്രത്തിലെ ഈ ലിങ്കിലുള്ള വാർത്തയിലിട്ട കമന്റ്

ജനാധിപത്യത്തിനു മീതേ പറക്കാൻ നീതി പീഠങ്ങളും ശ്രമിച്ചുകൂട. നിയമ നിർമ്മാണം രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ ഉത്തരവദിത്തമാണ്. ഭരണ ഘടനാ നിയമങ്ങളും സിവിലും ക്രിമിനലുമടക്കം  ജനപ്രതിനിധി സഭകൾ നിർമ്മിക്കുന്ന എല്ലാ  നിയമങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് നീതി പീഠങ്ങളുടെ ചുമതല. നിയമപരമായ കാര്യങ്ങളിൽ നിയമനിർമ്മാണ സഭകൾക്കും  ഭരണകൂടത്തിനും  ഉപദേശങ്ങൾ നൽകാം. എന്നാൽ നിയമനിർമ്മാണം എന്ന ഉത്തരവാദിത്തം നീതിന്യായ വിഭാഗം ഏറ്റെടുക്കേണ്ട ആവശ്യമില്ല. നിലവിലുള്ള നിയമങ്ങളെ വ്യാഖ്യാനിക്കാം. പക്ഷെ മാറ്റിമറിക്കാൻ നീതിപീഠം ശ്രമിക്കുന്നത് ഉചിതമല്ല.  രാഷ്ട്രീയക്കാർ ഒഴിവാക്കാതാകാത്ത തിന്മയാണെന്നു പറയുന്നിടത്തോളം നീതിപീഠം രാഷ്ട്രീയ സംവിധാനങ്ങളെ പരിഹസിക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിയാനിർമ്മാണ സഭ, എക്സിക്യൂട്ടീവ്, നീതിന്യായ വിഭാഗം എന്നിവയ്ക്ക് പരസ്പര പൂരകവും എന്നാൽ വെവ്വേറെയുമായ ചുമതലകളാണുള്ളത്. ഒന്നിനു മേൽ മറ്റൊന്നിന്റെ അന്യായമായ ഇടപെടൽ പാടില്ലാത്തതാണ്.

ആ മാധ്യമ വാർത്ത ചുവടെ:

ന്യായാധിപര്‍ രാജ്യം ഭരിക്കേണ്ടതില്ല -ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: ജഡ്ജിമാര്‍ രാജ്യം ഭരിക്കാനോ നയങ്ങള്‍ രൂപപ്പെടുത്താനോ മെനക്കെടേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ. ജുഡീഷ്യറിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എക്സിക്യൂട്ടിവ് വിസമ്മതിക്കുകയാണെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് താന്‍ ആശ്ചര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററില്‍ 'ഭരണഘടനയുടെ വ്യവഹാരശാസ്ത്രം' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ തുറന്നടിച്ചത്. 'ഉറങ്ങാനുള്ള അവകാശം' പോലെയുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ച ശേഷം, ഇത് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുകയാണെങ്കില്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
'ഈ രാജ്യം ജഡ്ജിമാര്‍ ഭരിക്കേണ്ടതില്ല. കര്‍ശനമായ തത്ത്വങ്ങളിലൂടെയേ നാം പോകാവൂ. ഒരു നിയമം നടപ്പാക്കുകയാണെങ്കില്‍ അത് ഭരണനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലാവരുത്. ന്യായാധിപന്മാര്‍ ജനങ്ങളോടല്ല ഉത്തരം പറയേണ്ടത്. ഭരണഘടനയുടെ തത്ത്വങ്ങള്‍ക്കനുസരിച്ചുള്ള വസ്തുനിഷ്ഠതയും അസന്ദിഗ്ധതയുമാണ് പ്രധാനം' -അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലജിസ്ലേച്ചറും തമ്മില്‍ വ്യക്തമായ അതിര്‍ത്തി നിര്‍ണയിച്ച ഭരണഘടന അനുസരിച്ചാണ് ജഡ്ജിമാര്‍ ചലിക്കേണ്ടതെന്നും കപാഡിയ ഓര്‍മിപ്പിച്ചു. 'ജീവിക്കാനുള്ള അവകാശ'ത്തില്‍ പരിസ്ഥിതി സംരക്ഷണവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമെല്ലാം ഉള്‍പ്പെടുമല്ലോ. ഇപ്പോള്‍ നാം 'ഉറങ്ങാനുള്ള അവകാശ'വും കൊണ്ടുവന്നിരിക്കുന്നു. എങ്ങോട്ടാണ് നാം പോകുന്നത്? ഉറങ്ങാനുള്ള അവകാശം എങ്ങനെയാണ് നടപ്പാക്കുക? അവകാശങ്ങളുടെ പരിധി വിശാലമാക്കുമ്പോള്‍ അവ നടപ്പാക്കാന്‍ കഴിയുന്നതാണോ എന്ന് ആലോചിക്കണം. ഒരു ന്യായാധിപന്‍ നയപരമായ ഒരു തീരുമാനം ഉത്തരവായി ഇറക്കിയാല്‍, അതനുസരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ എന്തു ചെയ്യും.
കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ അതോ ന്യായാധിപന്‍തന്നെ നിയമം നടപ്പാക്കുമോ?' -ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്ര-സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ഭരണഘടനാ തത്ത്വങ്ങള്‍ പാലിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.